ഉപ്പോളം വരില്ല ഉപ്പിലിട്ടത്! ബിഡിജെഎസ് ഇനി കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേരുമോ?
വി മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
കൊച്ചി: രാജ്യസഭ സ്ഥാനാർത്ഥിയായി വി മുരളീധരനെതിരെ പ്രഖ്യാപിച്ചതിലൂടെ ബിജെപി ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. ബിജെപിയുടെ വഞ്ചനയിൽ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യുമെന്നും എൻഡിഎയിൽ തുടരുമോ അതോ യുഡിഎഫിൽ ചേരുമോ എന്നും അദ്ദേഹം ചോദിച്ചു.
വി മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭ സീറ്റ് നൽകുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാർത്തകൾ. എന്നാൽ ഇത്തരം വാർത്തകളെല്ലാം നിഷേധിച്ച ബിജെപി കേന്ദ്രഘടകം വി മുരളീധരനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:- ''ഉപ്പോളം വരില്ല, ഉപ്പിലിട്ടത്. തുഷാർ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നൽകിയത്. ബിഡിജെഎസ് ആത്മാർഥമായി പിന്താങ്ങിയാൽ പോലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല. വെളളാപ്പളളി നടേശനാണെങ്കിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരെ മൂന്ന് സ്ഥാനാർഥികളിൽ മിടുക്കൻ സഖാവ് സജി ചെറിയാനാണെന്ന് സർട്ടിഫിക്കറ്റും കൊടുത്തു. ബിജെപിക്കു മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു.
ബിജെപിയുടെ വഞ്ചനയിൽ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എൻഡിഎയിൽ തുടരുമോ അതോ യുഡിഎഫിൽ ചേരുമോ? കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേർന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം.'' ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ രണ്ടു തവണ കേരളത്തിന് രാജ്യസഭയിലേക്ക് നറുക്കുവീണിരുന്നെങ്കിലും പാർട്ടി നേതാക്കന്മാരെ ബിജെപി പരിഗണിച്ചിരുന്നില്ല. നടൻ സുരേഷ് ഗോപിയും, നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനവുമായിരുന്നു കേരള ക്വാട്ടയിൽ രാജ്യസഭയിലെത്തിയ ബിജെപിക്കാർ. ഇത്തവണയും അതുപോലെ ബിജെപിക്ക് പുറത്തുനിന്നുള്ള തുഷാറിന് സീറ്റ് നൽകാനുള്ള നീക്കത്തിൽ സംസ്ഥാന ഘടകം കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ വി മുരളീധരനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചത്.












Click it and Unblock the Notifications