ഒരുങ്ങുന്നത് വന്‍ അട്ടിമറി? പ്രചരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ലെന്ന് നാല് നേതാക്കള്‍
പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം കേരളത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് കേരളത്തില്‍ മത്സരിക്കുന്നതും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. 20 ല്‍ 20 സീറ്റും നേടുമെന്നാണ് കോണ്‍ഗ്രസ് കാമ്പില്‍ നിന്ന് ഉയരുന്ന വീരവാദം.
കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല! ഗുരുതര പിഴവ്.. വീഡിയോ
എന്നാല്‍ ഈ വാദങ്ങളെല്ലാം എട്ടായി മടക്കി പെട്ടിയില്‍ വെയ്ക്കേണ്ടി വരുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതാക്കള്‍ എത്തുന്നില്ലെന്ന പരാതിയാണ് സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. ശശി തരൂരിന് പിന്നാലെ കെ മുരളീധരനും എംകെ രാഘവനും ബെന്നി ബെഹ്നാനുമാണ് പരാതിയുമായി രംഗത്തെത്തിയത്.
യുഡിഎഫില്‍ പ്രതിസന്ധി
ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് തുരംഗം വെച്ച് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതാണ് പാര്‍ട്ടിക്ക് തിരിച്ചടി ആയിരിക്കുന്നത്.
അട്ടിമറികള്‍
പ്രചരണത്തിന് ആളില്ലാതായതോടെ ഡിസിസി ജനറല്‍ സെക്രട്ടറി സതീശ് തമ്പാനൂര്‍ ഇതിനെതിരെ രംഗത്തെത്തി.ചില അട്ടിമറികള്‍ അണിയറയില്‍ നടക്കുന്നതായി ബോധ്യപ്പെട്ടന്നായിരുന്നു സതീശന്‍ തന്‍റെ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്.
വിമര്‍ശിച്ച് ഇടതുപക്ഷം
പ്രചരണത്തിന് ഇറങ്ങാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വരെ സതീശന് തുറന്നടിക്കേണ്ടി വന്നു. കോണ്‍ഗ്രസ് ബിജെപിക്ക് വേണ്ടി വോട്ടുമറിക്കുമെന്ന ഇടതുപക്ഷത്തിന്‍റെ ആക്ഷേപം നിലനില്‍ക്കേയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങള്‍ നടക്കുന്നത്.
ബിജെപിക്ക് മറിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ ജയിച്ച ഏക മണ്ഡലമായ നേമത്തോട് അതിര്‍ത്തി പങ്കിടുന്ന മണക്കാട് കോണ്‍ഗ്രസിന്‍റെ വോട്ട് ബിജെപിക്ക് മറിഞ്ഞതായി കഴിഞ്ഞ തവണ ആരോപണം ഉയര്‍ന്നിരുന്നു.
ബിജെപിയും കോണ്‍ഗ്രസും
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഒ രാജഗോപാലിന്‍റെ ജയവും തിരുവനന്തപുരം സെൻട്രലിൽ ശിവകുമാറിന്‍റെ ജയവും കോൺഗ്രസ്-ബിജെപി ഒത്ത് തീർപ്പിന്‍റെ ഭാഗമാണെന്ന ആരോപണം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ ഉന്നയിച്ചിരുന്നു.
വലിയ അട്ടിമറി
അതേ ആരോപണം തന്നെയാണ് ഇപ്പോള്‍ വീണ്ടും ചിലര്‍ സജീവമാക്കിയിരിക്കുന്നത്.നേമം വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായും ആരോപണം ഉണ്ട്.
പി ജയരാജനെതിരെ
അതിനിടെ പ്രചരണത്തിന് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ എത്തിക്കാന്‍ ഒരുങ്ങുകയാണ് തരൂര്‍.സമാനമായ ആരോപണമാണ് വടകര സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനും ഉന്നയിച്ചിരിക്കുന്നത്. പി ജയരാജനെതിരെ പ്രചരണത്തിന് നേതാക്കള്‍ മുന്നിട്ടിറങ്ങുന്നില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.
വയനാട്ടിലേക്ക്
കോഴ ആരോപണം ഉയര്‍ന്നതോടെ പ്രവര്‍ത്തകര്‍ തന്നെ സംരക്ഷിക്കുന്നില്ലെന്നാണ് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായ എംകെ രാഘവനും പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വയനാട് മണ്ഡലത്തിലേക്ക് പോകുന്നുണ്ടെന്നും രാഘവന്‍ ആരോപിച്ചിരുന്നു.
പരാതിയുമായി നേതാക്കള്‍
ഡിസിസി അധ്യക്ഷന്‍ ടി സിദ്ധിഖ് ഉള്‍പ്പെടെ മണ്ഡലത്തില്‍ ഇല്ലെന്നത് രാഘവനും മറ്റ് ഡിസിസി നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ചാലക്കുടിയിലും സമാന സാഹചര്യമാണ് ഉള്ളതെന്ന് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാനും പറഞ്ഞു.
ചാലക്കുടിയില്‍
ചാലക്കുടി മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ സഹകരിക്കുന്നില്ലെന്നാണ് ബെന്നി ബെഹ്നാന്‍ ആരോപിച്ചത്. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നിസ്സഹകരണത്തിനെതിരെ പരാതി നല്‍കാനിരിക്കുകയാണ് നേതാക്കള്‍.
സ്ഥാനാര്‍ത്ഥിക്കെതിരെ
അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനെതിരെ പരാതിയുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശ്രീകണ്ഠന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയത്.
രാഹുലിനെ ഉന്നം വെച്ച 'ലേസര്‍ രശ്മി'യുടെ ഉറവിടം കണ്ടെത്തി! ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട്