കാർഷിക നിയമങ്ങൾ പിൻവലിക്കണം; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ്
ദില്ലി; വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള അനുമതി തേടി സിപിഎം രാജ്യസഭാ എംപിയും അഖിലേന്ത്യാ കിസാൻ സഭാ നേതാവുമായ കെ കെ രാഗേഷ്. നിയമത്തിനെതിരെ ദില്ലി അതിർത്തിയിൽ കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് എംപിയുടെ നീക്കം.
നേരത്തേ രാജ്യസഭയിൽ കർഷക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് രാഗേഷ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ സസ്പെന്റഅ ചെയ്തിരുന്നു. രാഗേഷിന് ഒപ്പം സിപിഎം എംപിയായ എളമരം കരീമിനേയും സസ്പെന്റ് ചെയ്തിരുന്നു. കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും വിളകളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ കർഷകർക്ക് ലഭക്കുന്നുള്ളൂവെന്നും രാഗേഷ് പറഞ്ഞു.
മൂന്ന് നിയമങ്ങളും ജനാധിപത്യവിരുദ്ധമായാണ് പാസാക്കിയത്. നിയമങ്ങൾ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്നും രാജ്യത്തെ കാർഷിക മേഖലയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.സൂക്ഷ്മപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റി രൂപീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് സർക്കാർ പരിഗണിച്ചില്ലെന്നും രാഗേഷ് പറഞ്ഞു.
അതിനിടെ രണ്ടുമാസത്തിലേറെയായി തുടരുന്ന കർഷകസമരം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് കേന്ദ്രസർക്കാർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭ എംപിയുമായ എളമരം കരീം ആവശ്യപ്പെട്ടു.
ജനുവരി 26ന് ഡൽഹിയിൽ നടന്ന സംഭവങ്ങളുടെ പേരിൽ കർഷക നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കർഷകരെ തകർക്കുന്ന മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങൾക്കൊപ്പം പാർലമെൻ്റ് സമ്മേളനം ചട്ടപ്രകാരം നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും എളമരം കരീം യോഗത്തിൽ ആവശ്യപ്പെട്ടു.
കർഷകസമരം പാർലമെൻ്റിൽ ചർച്ച ചെയ്യണം, പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗത്തിൽ എളമരം കരീം
വീണ്ടും അഭിമാനകരമായ നേട്ടം; കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം
Recommended Video