ആലപ്പുഴയിൽ നിരോധനാജ്ഞ തുടരുന്നു; ജില്ലാ കളക്ടർ നാളെ സർവകക്ഷിയോഗം വിളിച്ചു; മന്ത്രിമാരും പങ്കെടുക്കും
ആലപ്പുഴ: മണിക്കൂറുകൾക്കിടയിൽ രണ്ട് ഇരട്ട കൊലപാതകങ്ങൾ നടന്ന ആലപ്പുഴ ജില്ലയിൽ നാളെ സർവ്വകക്ഷിയോഗം വിളിച്ച് ജില്ലാ ഭരണകൂടം. ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കളക്ടറേറ്റിലാണ് യോഗം. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം അതീവജാഗ്രത നിലനിൽക്കുകയാണ്. ജില്ലയിൽ നിരോധനാജ്ഞയും തുടരുകയാണ്.
മണിക്കൂറുകളുടെ ഇടവേളയിലാണ് ആലപ്പുഴ ജില്ലയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നടന്ന കൊലപാതകങ്ങളിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രഞ്ജിത്ത് ശ്രീനിവാസൻ നേരത്തെ ആലപ്പുഴ ജില്ലയിലെ ഒബിസി മോർച്ചയുടെ സെക്രട്ടറിയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും വിവിധ രാഷ്ട്രീയ കക്ഷികൾ ഉയർത്തുകയാണ്. പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു. ഇതോടെ രാഷ്ട്രീയക്കളരിയിൽ നിന്നുള്ള വാദപ്രതിവാദങ്ങൾ ചൂടുപിടിച്ചു. 12 മണിക്കൂറുകളുടെ ഇടവേളയിലാണ് രണ്ട് കൊലപാതകങ്ങൾ നടന്നത് എന്നുള്ളതാണ് ഗൗരവതരമായ സംഭവം.
ഇങ്ങനെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യം കൊലചെയ്യപ്പെടുന്നത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ഷാനിനെ കൊലപ്പെടുത്തുന്നത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.
പിന്നാലെ ഞായറാഴ്ച പുലർച്ചെയായിരുന്നു അടുത്ത കൊലപാതകം. രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണമുണ്ടായത്. രഞ്ജിത്തിന് 40 വയസ്സായിരുന്നു. അക്രമികൾ തലങ്ങുംവിലങ്ങും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകം ജില്ലയിൽ നടന്ന് മണിക്കൂറുകൾ കഴിയുമ്പോഴും പൊലീസ് ഇടപെടൽ കാര്യക്ഷമമായി നടക്കാത്തതാണ് രണ്ടാമത്തെ കൊലപാതകത്തിനും ഇടയാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പൊലീസ് നടപടിയുണ്ടാകില്ലെന്ന തെറ്റിദ്ധാരണയാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
ഇതിനിടെ എസ്ഡിപിഐ,ആർഎസ്എസ്,ബിജെപി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ കൊലപാതകത്തിൽ ആഭ്യന്തരവകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പൊതുവേ സമാധാനാന്തരീക്ഷം നിലനിന്നിരുന്ന ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു കൊലപാതകങ്ങൾ നടന്നത് വളരെ ഞെട്ടലോടെയാണ് ആലപ്പുഴ ജനത കേട്ടറിഞ്ഞത്.
ഇത് നമ്മുടെ അന്നാ ബെൻ അല്ലേ? ടൂ ഹോട്ട്... നടിയുടെ പുത്തൻ ലുക്ക് വൻ വൈറൽ
എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ആക്രമണ സാധ്യത തിരിച്ചറിയാൻ ഇന്റലിജൻസിനു കഴിഞ്ഞില്ല എന്നാണ് വിമർശനം. പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നെങ്കിൽ ആലപ്പുഴ നഗരമധ്യത്തിൽ ബിജെപി നേതാവിന് നേരെയുണ്ടായ ആക്രമണമെങ്കിലും തടയാൻ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, ഇൻ്റലിജൻസ് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലുണ്ടെന്നാണ് ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടിയത്. ഇതിൽ ആർഎസ്എസ് പ്രവർത്തകരും, എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.