നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു? വെട്ടിത്തുറന്ന് പറഞ്ഞ് സംവിധായകന്‍!
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമാ രംഗം അക്ഷരാര്‍ത്ഥത്തില്‍ രണ്ട് ചേരിയായി തിരിഞ്ഞു. കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിനിമയിലെ പ്രബലര്‍ അണിനിരന്നത് കുറ്റാരോപിതനായ ദിലീപിന് പിന്നിലായിരുന്നു. ഇരയായ നടിക്ക് ഇവരില്‍ നിന്നും ലഭിച്ചത് പേരിനുള്ള പിന്തുണ മാത്രമായിരുന്നു. ഇത്തരമൊരു ക്രൂരത ദിലീപ് ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരും, ദിലീപിന് മാത്രമേ ഇത്ര ക്രൂരനാവാന്‍ സാധിക്കൂ എന്ന് വിശ്വസിക്കുന്നവരും സിനിമയിലുണ്ട്.
തുടക്കം മുതല്‍ ദിലീപിന് എതിരെ നിലപാട് എടുക്കുന്നവരാണ് ബൈജു കൊട്ടാരക്കരയേയും ആലപ്പി അഷ്‌റഫിനേയും പോലുള്ളവര്‍. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഗുരുതര ആരോപണങ്ങളാണ് സംവിധായകന്‍ ഉന്നയിക്കുന്നത്.

ദിലീപിനെതിരെ സംവിധായകൻ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനം നേരത്തെയും ആലപ്പി അഷ്‌റഫ് ഉന്നയിച്ചിരുന്നു. ഇത്തവണയും ദിലീപിനെതിരായ ആക്രമണത്തിന് മുനയൊട്ടും കുറഞ്ഞിട്ടില്ല. കുറ്റം ചെയ്തവര്‍ ആണെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഏത് ശ്രമവും നടത്തുമെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്.

സാക്ഷികളെ സ്വാധീനിച്ചുവെന്ന്
കുറ്റവാളികള്‍ കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കും. നടിയെ ആക്രമിച്ച കേസില്‍ പോലീസ് ആയിരം സാക്ഷികളെ നിരത്തിയാലും അതില്‍ 900 പേരെയും സ്വാധീനിക്കാന്‍ ദിലീപിന് സാധിക്കുമെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചു. കേസിലെ സാക്ഷികളെ ദിലീപ് ഇതിനകം സ്വാധീനിച്ച് കഴിഞ്ഞുവെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചതായി ഏഷ്യാനെറ്റ് റിപ്പോർട്ടിൽ പറയുന്നു.

നീതിക്ക് വേണ്ടി ഏതറ്റം വരെയും
ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അങ്ങേയറ്റം വരെ പോരാടാന്‍ തയ്യാറാണെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി. കേസിലെ സാക്ഷിമൊഴികള്‍ മാറി മറിയുന്നത് ദിലീപിന്റെ സ്വാധീനം കൊണ്ടാണ്. ഇത്തരമൊരു കേസിനിടെ ദിലീപിനെ ദുബായില്‍ പോകാന്‍ അനുവദിച്ചതിനേയും ആലപ്പി അഷ്‌റഫ് വിമര്‍ശിച്ചു.

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
അതിപ്രാധാന്യമുള്ള കേസിനിടയ്ക്ക് ദിലീപിനെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടമെന്നത് ദിലീപ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയെന്നും ആലപ്പി അഷ്‌റഫ് പരിഹസിച്ചു. ദേ പുട്ടിന്റെ കരാമ ശാഖയുടെ ഉദ്ഘാടനത്തിന് ദുബായില്‍ പോകാന്‍ ദിലീപിനെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ മാസം 28നാണ് ദിലീപ് ദുബായിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്ക് വധഭീഷണിയെന്ന്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാടെടുത്തതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നേരത്തെ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. മനോരമയുടെ 9 മണി ചര്‍ച്ചയിലായിരുന്നു വെളിപ്പെടുത്തല്‍. ദിലീപിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ പെല്ലിശ്ശേരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചിരുന്നു.

ആദ്യത്തെ രക്തസാക്ഷി
സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീട്ടില്‍ രണ്ട് പേര്‍ അതിക്രമിച്ച് കയറി വിദേശ ബ്രീഡ് നായയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്നുവെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ദിലീപ് കേസിലെ ആദ്യത്തെ രക്തസാക്ഷിയാണ് ഒന്നുമറിയാത്ത ആ പാവം മൃഗമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ദിലീപിന് പിന്നില്‍ വലിയ ആളുകൾ
ദിലീപിന് പിന്നില്‍ വലിയ ആളുകളുണ്ടെന്നും ആലപ്പി അഷ്‌റഫ് ആരോപിച്ചിരുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും ഒളിവില്‍ പോയത് ഇതിന് തെളിവാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സിനിമയില്‍ ഉള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പറയുന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ആലപ്പി അഷ്‌റഫ് നേരത്തെ പറയുകയുണ്ടായി.

നുണപരിശോധന നടത്തിയാൽ സത്യം പുറത്ത് വരും
കേസിന്റെ തുടക്കത്തിൽ ബി സന്ധ്യയിലും പോലീസിലും വിശ്വാസമുണ്ട് എന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ പിന്നീട് മഞ്ജു വാര്യരും സന്ധ്യയും തമ്മില്‍ ബന്ധമുണ്ട് എന്നായി ആരോപണം. അറസ്റ്റിലാവുന്നതിന് മുന്‍പ് തന്നെ തന്നെ നുണപരിശോധന നടത്താന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റിലായ ശേഷം അക്കാര്യം മിണ്ടിയില്ല.നുണപരിശോധന നടത്തിയാല്‍ സത്യങ്ങള്‍ പുറത്ത് വരുമെന്നും ആലപ്പി അഷ്‌റഫ് പറയുകയുണ്ടായി.

കേസ് അട്ടിമറിക്കാന്‍ ശ്രമം
ദിലീപിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയും രംഗത്ത് വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു. മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയിലാണ് ആരോപണം. ദിലീപിന്റെ നീക്കങ്ങളൊന്നും ശരിയായ രീതിയില്‍ അല്ലായിരുന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് വാട്‌സ്ആപ്പ് വഴി ഡിജിപിക്ക് പരാതി നല്‍കിയത് പൊതുസമൂഹത്തിന് മനസ്സിലാകാത്ത കാര്യമാണ്.

മഞ്ജു വാര്യരുടെ സാക്ഷി മൊഴി
ഈ കേസില്‍ ദിലീപിനെ വെറുതെ വിട്ടാല്‍ അത് പോലീസിനും സര്‍ക്കാരിനും നാണക്കേടാണ്. ഓരോ ദിവസവും ദിലീപിന്റെ ചീട്ട് കീറുകയാണ്. എത്രവലിയ താരമായാലും കുറ്റം ചെയ്തവന്‍ ശിക്ഷ അനുഭവിക്കണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യരുടെ സാക്ഷി മൊഴി സംബന്ധിച്ച് ആശങ്കയുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.












Click it and Unblock the Notifications