ശരീര നിറത്തെ പരസ്യമായി അധിക്ഷേപിച്ച സുഭാഷ് ചന്ദ്രന് മുഖമടച്ച മറുപടിയുമായി അലീന
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും യുവ എഴുത്തുകാരിൽ ഏറെ പ്രശസ്തനുമായ സുഭാഷ് ചന്ദ്രനെതിരെ വംശീയാരോപണവുമായി യുവതി രംഗത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അലീന ആകാശമിഠായി ആണ് മാധ്യമപ്രവർത്തകൻ കൂടിയായ സുഭാഷ് ചന്ദ്രനെതിരെ ഗുരുതര ആരോപണമുയർത്തിയത്.
തിരൂരിൽ വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പിൽ തന്റെ ശരീരനിറം പറഞ്ഞ് പരസ്യമായി അപമാനിച്ചെന്നാണ് അലീന ആകാശമിഠായി ഫേസ് ബുക്കിൽ കുറിച്ചത്. അന്ന് വംശീയാധിക്ഷേപം തിരിച്ചറിയാനായില്ലെന്നും വായനയിലൂടെയും ചർച്ചയിലൂടെയും പഠനത്തിലൂടെയും ഉരുത്തിരിഞ്ഞ അവബോധമാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്താൻ കാരണമെന്നും അലീന പറയുന്നു.
നിന്നെയൊന്നും കാണാനോ കഴിയില്ല
സുഭാഷ് ചന്ദ്രനെതിരെ അലീന കുറിച്ച് വാക്കുകളിങ്ങനെ, സുഭാഷ് ചന്ദ്രൻ ഒരു പന്ന എഴുത്തുകാരൻ മാത്രം ആരുന്നേൽ ഞാൻ ക്ഷമിച്ചേനേ. ഈ ലോകത്ത് എന്തോരം അഴുക്ക് എഴുത്തുകാർ ഒണ്ട്. തിരൂര് വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പിൽ അങ്ങേര് എന്നെ നോക്കി പറഞ്ഞ റെയ്‌സിസ്റ്റ് കമന്റ് ഇപ്പോഴും ഓർമയുണ്ട്.
ടോര്‍ച്ചടിച്ചാലും
രാത്രി എല്ലാവരും സെൽഫ് ഇൻട്രൊടെക്ഷൻ നടത്തുകയാരുന്നു. ഞാൻ ഇൻട്രൊട്യൂസ് ചെയ്‌തോണ്ടിരുന്നപ്പോ കറന്റ് പോയി. അപ്പോ ഒന്നുരണ്ടുപേര് ഫോൺ ഫ്‌ളാഷ് ഓണാക്കി. അന്നേരം അങ്ങേര് പറയുവാ ഇവിടൊള്ള മുഴുവൻ പേരും ടോർച്ചടിച്ചാലും ഇവളെ കാണാൻ പറ്റൂലാന്ന്. പിന്നവിടെ കൂട്ടച്ചിരി ആരുന്ന്.
അയാൾ ദളിത് വിരുദ്ധൻ
സുഭാഷ് ചന്ദ്രൻ ദളിത് വിരുദ്ധനാണെന്നും അലീന പറയുന്നു. സുഭാഷിന്റെ നോവൽ പരാമർശിച്ചാണ് അലീനയുടെ ഈ ആരോപണം. 'നായർ പുരുഷന് ഒരാമുഖം' എന്നൊരൊറ്റ നോവലിലെ സ്ത്രീവിരുദ്ധതേം ദളിത് വിരുദ്ധതേം മാത്രം മതിയല്ലോ അയാളെ എല്ലാ ഇടങ്ങളിൽ നിന്നും ചവിട്ടിപ്പുറത്താക്കാൻ. അതെങ്ങനാ, മലയാളസാംസ്‌കാരികതേടെ തലപ്പത്തിരിക്കാൻ ഇങ്ങേരെ പോലുള്ളോരാണല്ലോ ശരിക്കും മാച്ച്. അപ്പപ്പിന്നെ ആരോട് പറയാൻ.. ആര് കേൾക്കാൻ.. അലിന പറഞ്ഞു നിർത്തുന്നു.
അതെങ്ങനെ വംശീയതയല്ലാതാവും
ആയിരത്തിലധികം പേരാണ് അലീനയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധിപേർ ഷെയറും ചെയ്തിട്ടുണ്ട്. സുഭാഷ് ചന്ദ്രനുമൊത്തുള്ള ഫോട്ടോ അലീനയുടെ ടൈംലൈനിൽ സൂക്ഷിച്ചിരുന്ന കാര്യം ചിലർ ചൂണ്ടിക്കാട്ടിയതോടെ ഇതിന് പിന്നീട് മറുപടിയുമായും അലീന കുറിച്ചതിങ്ങനെ ,ഒരു സുഹൃത്ത് അയച്ചുതന്ന സ്‌ക്രീൻഷോട്ട് ആണ്, അനുമതിയോടെ ഇവിടെ ഇടുന്നു. സുഭാഷ് ചന്ദ്രൻ നടന്ന സംഭവത്തെ നിഷേധിക്കും എന്നാണ് കരുതിയത്, അതുണ്ടായില്ല ( പത്തറുപത് പേര് ദൃക്‌സാക്ഷികളായുള്ള കാര്യം അങ്ങനെയങ്ങ് നിരാകരിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം).
വംശീയവും ക്രൂരവും
ഇത്രയും നാൾ മുൻപ് നടന്ന കാര്യത്തോട് എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവരോട് നിരന്തരമായ വായനയിലൂടെയും ചർച്ചയിലൂടെയും പഠനത്തിലൂടെയും ഉരുത്തിരിഞ്ഞുവന്നതാണ് എനിക്ക് പല കാര്യങ്ങളെക്കുറിച്ചുമുള്ള അവബോധം. അതുകൊണ്ട് ആ സമയത്ത് സുഭാഷ് ചന്ദ്രന്റെ 'തമാശ' ഇത്ര വംശീയവും ക്രൂരവുമായിരുന്നു എന്ന് ഞാൻ മനസിലാക്കിയിരുന്നില്ല ( കറുത്തവരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള തമാശകൾ വളരെ കോമൺ ആണ്. തിരിച്ചറിഞ്ഞ ശേഷം പ്രതികരിച്ചിട്ടുമുണ്ട്).
മനസിലാകുന്നില്ല
അക്കാരണത്താലാണ് സുഭാഷ് ചന്ദ്രന്റെ ഒപ്പമുള്ള ഫോട്ടോ പണ്ട് ടൈംലൈനിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ മനസിലായ ശേഷം വല്ലാത്ത ദേഷ്യത്തോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. അന്നേ പറഞ്ഞില്ല എന്നതുകൊണ്ട് എങ്ങനെയാണ് വിഷയത്തിന്റെ കാഠിന്യം കുറയുന്നത് എന്നെനിക്ക് മനസിലാകുന്നില്ല.
അയാൾ പന്ന എഴുത്തുകാരൻ
സുഭാഷ് ചന്ദ്രന്റെ മറുപടിയിൽ നിന്നും എനിക്ക് മനസിലാക്കാൻ കഴിയുന്നത് കറുപ്പ് പ്രശ്‌നമാണെന്നും കറുത്തവർ സഹതാപമാണ് അർഹിക്കുന്നത് എന്നുമാണ്. പ്രിയപ്പെട്ട പന്ന എഴുത്തുകാരാ, താങ്കളുടെ സഹതാപവും ഉദാരതയും ഒന്നും എനിക്ക് ആവശ്യമില്ല.
ചവറ്റുകൊട്ട
നായർതറവാടുകളിലും നാലുകെട്ടുകളിലും പുതച്ചുമൂടി ഉറങ്ങാത്ത മലയാളനോവലുകൾ ഇനിയും ഉണ്ടാകും. കറുത്തവരെ തമാശിക്കാത്ത അവരോട് സഹതപിക്കാത്ത എഴുത്തുകാരും ഉണ്ടാകും. അന്ന് അബദ്ധജടിലമായ പ്രസ്താവനകളും തെളിച്ചുകൊണ്ട് ഈ വഴി വരുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം