'ഇവര്‍ക്കൊന്നും ഒരു ഉളുപ്പുമില്ല, വയസന്മാര്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്നു', 'അമ്മ'ക്കെതിരെ അലി അക്ബർ
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് സംവിധായകനും ബിജെപി അനുഭാവിയുമായ അലി അക്ബര്‍. അമ്മ സംഘടനയില്‍ വര്‍ണവെറിയുണ്ടെന്ന് അലി അക്ബര്‍ ആരോപിച്ചു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലി അക്ബറിന്റെ പ്രതികരണം.
അമ്മ സംഘടനയുടെ നേതൃസ്ഥാനത്ത് വര്‍ഷങ്ങളായി ഒരേ ആളുകള്‍ തന്നെ തുടരുന്നതിനേയും അലി അക്ബര്‍ വിമര്‍ശിച്ചു. കുറേ വയസന്മാര്‍ സംഘടനയുടെ തലപ്പത്ത് തൂങ്ങിപ്പിടിച്ച് കിടക്കുകയാണെന്ന് അലി അക്ബര്‍ കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിന്റെ തനി പകര്‍പ്പ് തന്നെയാണ് മലയാള സിനിമയുമെന്ന് അലി അക്ബര്‍ പറയുന്നു. ജാതിയും മതവും സമ്പത്തുമെല്ലാം കലാകാരന്മാര്‍ക്കിടയിലും ഒരു ഘടകമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജിഹാദുമെല്ലാം സിനിമാക്കാര്‍ക്ക് ഇടയിലും ഉണ്ടെന്നും അലി അക്ബര്‍ ആരോപിച്ചു. ഏത് സംഘടനയുടെ കാര്യമെടുത്താലും അത് അങ്ങനെ തന്നെയാണ് എന്നും അലി അക്ബര്‍ പറഞ്ഞു.
അമ്മ സംഘടനയുമായി നടന്‍ തിലകന്‍ പോരാട്ടത്തിലായിരുന്ന കാലത്ത് അദ്ദേഹത്തെ അലി അക്ബര്‍ പിന്തുണച്ചിരുന്നു. ഇപ്പോള്‍ തിലകന്റെ മകനായ നടന്‍ ഷമ്മി തിലകനും അമ്മയിലെ വിമത ശബ്ദമാണ്. അമ്മ നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഷമ്മി തിലകന്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കാറുണ്ട്. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷമ്മി തിലകന്‍ നോമിനേഷന്‍ നല്‍കിയിരുന്നുവെങ്കിലും തള്ളിപ്പോയിരുന്നു.
ശബ്ദം ഉണ്ടാക്കുന്നവന്റെ നാവരിയുന്ന പ്രവണത എപ്പോഴുമുണ്ടെന്ന് ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദത്തോടുളള പ്രതികരണമായി അലി അക്ബര്‍ പറഞ്ഞു. ശബ്ദം ഉണ്ടാക്കാന്‍ ചിലര്‍ക്ക് മാത്രമേ സാധിക്കുകയുളളൂ. അതിന് ഊര്‍ജം വേണം. സത്യസന്ധമായ ജീവിതം നയിക്കുന്നവര്‍ക്ക് മാത്രമേ അനീതിക്ക് എതിരെ ശബ്ദം ഉണ്ടാക്കാന്‍ സാധിക്കൂ. അനീതിയുടെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് ശബ്ദം ഉയര്‍ത്താനാകില്ലെന്നും അലി അക്ബര്‍ പറഞ്ഞു.
ആരെങ്കിലും ശബ്ദം ഉണ്ടാക്കുന്നുവെങ്കില്‍ അയാള്‍ സത്യത്തിന്റെ ഭാഗത്താണ്. അങ്ങനെ ഒരാള്‍ ശബ്ദം ഉണ്ടാക്കുമ്പോള്‍ ഈ തിട്ടൂരം കാണിക്കുന്ന, അല്ലെങ്കില്‍ പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന എല്ലാ സംഘടനകള്‍ക്കും തെറ്റ് ചൂണ്ടിക്കാണിക്കുന്ന വ്യക്തിയോട് ശത്രുത ഉണ്ടാകും എന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടുന്നു. അമ്മ സംഘടനയിലെ സാമ്പത്തിക കാര്യങ്ങളേയും അലി അക്ബര്‍ ചോദ്യം ചെയ്തു.
അമ്മ സംഘടനയുടേയും അതുപോലെ ഫെഫ്കയുടേയും അക്കൗണ്ടുകള്‍ എന്തുകൊണ്ടാണ് പബ്ലിക് ആയി ഓഡിറ്റ് ചെയ്യപ്പെടാത്തത് എന്ന് അലി അക്ബര്‍ ചോദിക്കുന്നു. ആരെങ്കിലും അതിനെ കുറിച്ച് ചോദിക്കാറുണ്ടോ എന്നും സംവിധായകന്‍ ചോദിക്കുന്നു അമ്മയില്‍ ഒരേ പ്രസിഡണ്ടും ഒരേ സെക്രട്ടറിയും തന്നെയാണ് വര്‍ഷങ്ങളായി തുടരുന്നത്. എന്‍എസ്എസും എസ്എന്‍ഡിപിയും പോലെ അച്ഛന്‍ മരിച്ചാല്‍ മകന്‍ എന്ന അവസ്ഥയാണ് അമ്മ സംഘടനയിലും എന്ന് അലി അക്ബര്‍ കുറ്റപ്പെടുത്തി.
അമ്മ പോലുളള സംഘടനകളില്‍ എന്ത് തരം ജനാധിപത്യ വ്യവസ്ഥയാണ് ഉളളത് എന്ന് അലി അക്ബര്‍ ചോദിക്കുന്നു. അമ്മ സംഘടനയില്‍ എത്ര കാലമായി ഒരാള്‍ തന്നെ സെക്രട്ടറിയായി ഇരിക്കുന്നുവെന്ന് അലി അക്ബര്‍ കുറ്റപ്പെടുത്തി. ഇവര്‍ക്കൊന്നും ഒരു ഉളുപ്പുമില്ല. കാല് കൂട്ടി കെട്ടി പട്ടടയിലേക്ക് എടുക്കുമ്പോഴും ഈ സ്ഥാനത്ത് തന്നെ ഇരിക്കുമെന്നതാണ് അവസ്ഥ. സിനിമ മാറിയിട്ടും ഈ സംഘടനയില്‍ മാത്രം എന്ത് കൊണ്ടാണ് തലമുറ മാറ്റം ഉണ്ടാകാത്തത്. കുറേ വയസന്മാര്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്നത് എന്തിനാണ് എന്നും അലി അക്ബര്‍ ചോദിച്ചു.
Recommended Video