ഒറ്റപ്പെട്ടവർക്കായി ഇന്നും തിരച്ചിൽ, പ്രളയക്കെടുതി വിലയിരുത്താൻ ഇന്ന് സർവകക്ഷിയോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള നടപടികൾ ഏറെക്കുറെ പൂർത്തിയായി. കുട്ടനാട്ടിലെ രക്ഷാപ്രവർത്തനം ഔദ്യോഗികമായി അവസാനിച്ചെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. നിരവധി പേർ ഇപ്പോഴും പുറത്തേയ്ക്ക് വരാൻ തയാറാകാതെ പ്രളയബാധിത മേഖലയിലുണ്ട്.
വെള്ളമിറങ്ങാത്ത പ്രദേശങ്ങളിൽ തുടരുന്നവർക്ക് ഭക്ഷണവും ശുദ്ധജലവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് തിരികെ പോയി തുടങ്ങി. ചെളിയും ചേറും കയറിയ നിലയിലാണ് മിക്കവീടുകളും. ശൗചാലയങ്ങളും ഉപയോഗശൂന്യമായി. അതുകൊണ്ട് തന്നെ വീട് പൂർണമായും വൃത്തിയാകുന്നതു വരെ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരാനാണ് പലരുടെയും തീരുമാനം.

പകർച്ചവ്യാധികൾ
പകർച്ച വ്യാധികൾ പടരാൻ ഏറെ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രളയ ബാധിതർക്കുണ്ടായകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലർമാരെ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക പരിശോധന വീടുകളിൽ നടത്തുമെന്നും ശുചീകരണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ചെങ്ങന്നൂരിൽ
ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനവും ഏറെക്കുറെ പൂർണമാണ്. പാണ്ടനാട്ടെ 4 വാർഡുകളിലാണ് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുള്ളത്. കുടിവെള്ളത്തിനാണ് പ്രദേശത്ത് ഏറ്റവും കൂടുതൽ ക്ഷാമം അനുഭവിക്കുന്നത്. പലയിടത്തും വീടുകളോടെ ഒഴുകി പോയ നിലയിലാണ്. പല വീടുകൾക്കും ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. ഒരു ആയുസിലെ സമ്പാദ്യം മുഴുവൻ ചെളിയിൽ പൊതിഞ്ഞ് കിടക്കുന്ന കാഴ്ചയാണ് പല വീടുകളിലും കാണുന്നത്. ജില്ലയിൽ 518 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ആഴ്ചകളോളം വേണ്ടി വരും

സർവകക്ഷി യോഗം
അതേസമയം പ്രളയക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവ കക്ഷി യോഗം ഇന്ന് ചേരും. വൈകുന്നേരം നാലിനാണ് യോഗം. പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ സമഗ്രമായ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.രാവിലെ മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.

നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications