വീണ്ടും സെക്കൻഡ് ഷോ വരുന്നു; ആവേശം വിതറാൻ ആദ്യം 'കുറുപ്പ്'... എല്ലാ തീയേറ്ററും തുറക്കും, പക്ഷേ ലക്ഷങ്ങൾ ചെലവ്
കൊച്ചി: സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളും ഒക്ടോബര്‍ 25, തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് ഉറപ്പായി. സര്‍ക്കാരും തീയേറ്റര്‍ ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായത്. മള്‍ട്ടിപ്ലക്സുകള്‍ അടക്കം എല്ലാ തീയേറ്ററുകളും തുറക്കാമെന്ന് കഴിഞ്ഞ ദിവസം തീയേറ്റര്‍ ഉടമകളുടെ സംഘടനയും തീരുമാനിച്ചിരുന്നു.
'40 കോടിയോളം അഡ്വാൻസ് നൽകിയിട്ടുണ്ട്, മരക്കാർ ഒടിടി റിലീസ് നടക്കില്ല', പ്രതികരിച്ച് ലിബർട്ടി ബഷീർ
ഇത്തവണ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ സെക്കന്‍ഡ് ഷോയും ഉണ്ടാകുമെന്നും ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഇതിനും അനുമതി നല്‍കിക്കഴിഞ്ഞു. തീയേറ്ററുകളെ ആവേശത്തിലാഴ്ത്താന്‍ ആദ്യം എത്തുന്ന വമ്പന്‍ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' ആയിരിക്കും. എന്നാല്‍, ആറ് മാസത്തിന് ശേഷം തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ഉടമകള്‍ക്ക് ചെലവാകുക ലക്ഷക്കണക്കിന് രൂപയാണ്.
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുകയാണ്. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം മാസങ്ങളോളം തീയേറ്ററുകള്‍ തുറന്നിരുന്നെങ്കിലും രണ്ടാം തരംഗം ശക്തമായതോടെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുമ്പ് തന്നെ സിനിമാ തീയേറ്ററുകള്‍ അടച്ചിരുന്നു. മികച്ച കളക്ഷന്‍ നേടിയിരുന്ന സിനിമകള്‍ പോലും അതോടെ പിന്‍വലിക്കേണ്ടിയും വന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത്. എല്ലാ തീയേറ്ററുകളിലും അമ്പത് ശതമാനം സീറ്റുകള്‍ മാത്രമേ ലഭ്യമാവുകയുള്ളു. പ്രവേശനം രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരെ മാത്രമേ തീയേറ്ററുകളില്‍ ജോലിക്കാരായി നിയോഗിക്കാനും പാടുള്ളു എന്നാണ് ചട്ടം. എന്തായാലും സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി നല്കി എന്നത് തീയേറ്റര്‍ ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വാസം നല്കുന്ന തീരുമാനമാണ്.
ദുല്‍ഖര്‍ സല്മാന് നായകനായ 'കുറുപ്പ്' ആയിരിക്കും തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്ന പ്രധാന സിനിമ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നവംബര്‍ 12 ന് ആയിരിക്കും സിനിമയുടെ റിലീസ് എന്നാണ് കരുതുന്നത്. നേരത്തേ, ഒടിടി റിലീസ് നിശ്ചയിച്ചിരുന്ന സിനിമയായിരുന്നു 'കുറുപ്പ്'. ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മാണ കമ്പനിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. ഇന്ദ്രജിത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
എന്നാല്‍ തീയേറ്ററില്‍ ആദ്യമെത്തുന്ന റിലീസ് ചിത്രം കുറുപ്പ് ആവില്ല. മിഷന് സി, സ്റ്റാര്‍ എന്നീ സിനിമകളുടെ റിലീസ് ഒക്ടോബര്‍ 29 ന് ഉണ്ടാകും. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത സിനിമയാണ് 'മിഷന് സി'. അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ്, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സ്റ്റാര്‍' ഡൊമിന് ഡിസില്‍വയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജും ഈ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' ആയിരുന്നു തീയേറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ. എന്നാല്‍ മരയ്ക്കാര്‍ തീയേറ്റര്‍ റിലീസ് ഉണ്ടാവില്ല എന്ന രീതിയിലും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ആമസോണ്‍ പ്രൈമുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, അങ്ങനെ ഒരു കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ് സംവിധായകന് പ്രിയദര്ശന് ഉറപ്പിച്ച് പറയുന്നത്. മരയ്ക്കാര്‍ തീയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് തീയേറ്റര്‍ ഉടമകളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായെങ്കിലും ഉടമകളുടെ ആശങ്കകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ഇപ്പോഴത്തെ നിലയില്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തീയേറ്ററുകള്‍ തുറക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവിടേണ്ട സ്ഥിതിയിലാണ് ഉടമകള്‍. ഒരു തീയേറ്ററിന് തന്നെ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും എന്നാണ് കരുതുന്നത്. തീയേറ്ററുകള്‍ അടച്ചിരുന്ന സമയത്ത് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വൈദ്യുതിയും മറ്റുമായി ചെലവ് വന്നിരുന്നതായും തീയേറ്റര്‍ ഉടമകള്‍ പറയുന്നുണ്ട്.
തീയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ നികുതി ഇളവുകള്‍ സംബന്ധിച്ചും ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് വകുപ്പ് മന്ത്രിമാരുമായും ചര്‍ച്ച ചെയ്യാം എന്ന് സാംസ്കാരിക, സിനിമ മന്ത്രിയായ സജി ചെറിയാന് തീയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. തീയേറ്ററുകളേയും സിനിമാ വ്യവസായത്തേയും പുനരുജ്ജീവിപ്പിക്കാന്‍ ഒരു സാമ്പത്തിക പാക്കേജ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അങ്ങനെ ഒരു പാക്കേജ് കൊണ്ടുവന്നില്ലെങ്കില്‍ തീയേറ്ററുകള്‍ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് വീണുപോകും.
അമ്പത് ശതമാനം മാത്രം സീറ്റിങ് കപ്പാസിറ്റി എന്ന കാര്യത്തിലും തീയേറ്റര്‍ ഉടമകള്‍ക്ക് വിയോജിപ്പുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയും അനുവദിക്കുന്നുണ്ടല്ലോ എന്നാണ് ഇവരുടെ ചോദ്യം. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രം പ്രവേശനം എന്നതും പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് ഉടമകള്‍ പറയുന്നത്. ജനസംഖ്യയുടെ പാതി പേര്‍ക്ക് പോലും രണ്ട് ഡോസ് വാക്സിന് ലഭ്യമായിട്ടില്ല. അറുപത് വയസ്സിന് മുകളിലുള്ളവരാണ് രണ്ട് ഡോസും ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും. എന്നാല്‍ തീയേറ്ററുകളില്‍ സിനിമ കാണാന്‍ എത്തുന്നതിന്റെ വലിയ ശതമാനവും ഈ പ്രായപരിധിയ്ക്ക് താഴെയുള്ളവരാണെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതും നിര്‍ണായകമാണ്.
Recommended Video
വന്‍ താരനിര അണിനിരക്കുന്ന പത്തില്പരം സിനിമകള്‍ ആണ് എല്ലാ ജോലികളും പൂര്‍ത്തിയായി കാത്തിരിക്കുന്നത്. മരയ്ക്കാറും കുറുപ്പും കൂടാതെ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, രാജീവ് രവിയുടെ നിവിന്‍പോളി ചിത്രം തുറമുഖം, ആസിഫലി നായകനായ കുഞ്ഞെല്‍ദോ, മഞ്ജുവാര്യരും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ലളിതം സുന്ദരം, കുഞ്ചാക്കോ ബോബന്റെ പട, ഉര്‍വ്വശി പ്രധാന വേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന് എന്നിവയും റിലീസിന് തയ്യാറായി ഇരിക്കുകയാണ്.