ഒറ്റവർഷം കൊണ്ട് 28.94 കോടി രൂപ; ഭക്ഷ്യ സുരക്ഷാ വകുപ്പിന് സർവ്വകാല റെക്കോർഡ്
തിരുവനന്തപുരം: എക്കാലത്തേയും ഉയർന്ന വരുമാനം സ്വന്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 2022- 23 കാലയളവിൽ 28. 94 കോടി രൂപ വകുപ്പ് നേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. മുൻ വർഷം ലഭിച്ച വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനമാണ് ഇത്തലണ ലഭിച്ചത്.. അതേസമയം 15.41 കോടി രൂപ നേടിയ 2018-19 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം.
ഇത്തവണ ഈ തുകയെക്കാൾ ഇരട്ടിയോളം വരുന്ന വർധനവാണ് ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും കൂടുതൽ സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി എടുക്കാനും സാധിച്ചിട്ടുള്ളതിന്റെ തെളിവ് കൂടിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ ഫീസിനത്തിൽ 19.08 കോടിയാണ് ലഭിച്ചത്, പിഴത്തുകയായി 2.72 കോടി ലഭിച്ചു, അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസർ വഴിയുള്ള പിഴയായി 1.27 കോടിയാണ്, കോടതി വഴിയുള്ള പിഴയായി 10.67 ലക്ഷം ആണ് , വാർഷിക റിട്ടേണായി 4.42 കോടി ലഭിച്ചു. സാമ്പിൾ പരിശോധന 1.34 കോടി രൂപ എന്നിങ്ങനെയാണ് വരുമാനം ലഭിച്ചത്.
ഒരുപാട് പ്രവർത്തനങ്ങൾ ഭക്ഷ്യവകുപ്പ് നടപ്പാക്കിയിരുന്നു. നല്ല ഭക്ഷണം നാടിന്റെ അവകാശം ക്യാമ്പെയിൻ നടത്തി, ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ഓയിൽ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാക്കി.
ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത് വലിയ നടപടിയായിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കാൻ അനുമതി നൽകി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, അറവ് ശാലകൾക്ക് ക്ലീൻ ആന്റ് സേഫ് ക്യാമ്പയിൻ, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി വരികയാണ്.
അതുപോലെ തന്നെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഇതുവഴി സംസ്ഥാന വ്യാപക പരിശോധനകൾ നടത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ യാഥാർത്ഥ്യമാക്കി. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഫോട്ടോ, വീഡിയോ സഹിതം ഭക്ഷ്യസുരക്ഷാ പരാതികൾ അറിയിക്കാം.












Click it and Unblock the Notifications