എഐ ക്യാമറ: നയാപൈസയുടെ അഴിമതിയില്ല, വിവാദം സർക്കാർ നേട്ടങ്ങള്‍ മറയ്ക്കാനെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എ ഐ ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. യു ഡി എഫും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. ഇത് സംബന്ധിച്ച പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ സി പി എം സംസ്ഥാന സമിതി അംഗീകരിച്ചുവെന്ന് എംവി ഗോവിന്ദൻ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക പരിപാടികള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് മറയ്ക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളെല്ലാം തന്നെ ശുദ്ധ അസംബന്ധമാണ്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും പറയുന്നത് രണ്ടു കണക്കാണ്. പ്രതിപക്ഷ നേതാവ് 100 കോടി അഴിമതി എന്ന് പറയുന്നു. രമേശ് ചെന്നിത്തല 132 കോടി എന്നും പറയുന്നു. ആദ്യം അവർ ഒരു തീരുമാനത്തിലെത്തെട്ടേയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

റോഡ് സുരക്ഷയ്ക്ക് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ കുറഞ്ഞു. ക്യാമറയിൽ റെക്കോർഡ് ചെയ്യുന്ന വിഡിയോകൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. സർക്കാർ കരാർ ഉണ്ടാക്കിയത് കെല്‍ട്രോണുമായിട്ടാണ്. അവർക്ക് ആവശ്യമെങ്കില്‍ ഉപകരാർ നല്‍കാമെന്ന വ്യവസ്ഥ ആദ്യം തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. 232 കോടിയുടെ പ്രവർത്തനത്തിനാണ് ഭരണാനുമതി നല്‍കിയത്.
232 കോടിയില്‍ ക്യാമറകൾ സ്ഥാപിക്കാൻ 142 കോടി രൂപയാണ്. ഇതില്‍ സാങ്കേതിക വിദ്യയും ഉള്‍പ്പെടും. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപയാണ്. ജിഎസ്ടി 35.76 കോടിയാണ്. ഇതിൽ പ്രതിപക്ഷം പറയുന്ന 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ലാത്ത സ്ഥിക്ക് എവിടെയാണ് അഴിമതിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവും പറഞ്ഞു. എൽഡിഎഫിന്റെ രണ്ടാം വാർഷികത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും മുഖ്യമന്ത്രിയെ ഇകഴ്‌ത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഇതിന് പിന്നില്‍. അഴിമതിയെ കുറിച്ച് പരാതി കിട്ടിയിട്ടും നടപടി എടുത്തില്ല എന്നത് തെറ്റായ വാർത്തയാണ്. ഉദ്യോഗസ്ഥനെതിരെ വന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications