മുഖ്യന്റെ പിണറായിയിൽ അമിത് ഷാ എത്തിയില്ല; പിണറായിയിലെ പദയാത്ര 'നനഞ്ഞ പടക്കം'
Recommended Video
കണ്ണൂർ: കണ്ണൂരിൽ നനഞ്ഞ പണക്കമായി ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര. അമിത് ഷായുടെ അപ്രതീക്ഷിത പിന്മടക്കമാണ് വ്യാഴാഴ്ചയിലെ ജനരക്ഷാ യാത്രയ്ക്ക് തിരിച്ചടിയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയാണ് വ്യാഴാഴ്ച ജാഥ കടന്നുപോകുന്നത്. ജനരക്ഷാ യാത്രയിലെ ഏറ്റവും സുപ്രധാന ഭാഗമായി ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലുടെയുള്ള പദയാത്രയായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രിയുടെ നാടുമായ പിണറായിയിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. വൈകിട്ട് തലശ്ശേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുന്നില്ല. യാത്ര ഉദ്ഘാടനം ചെയ്ത് ആദ്യ ദിനം പങ്കെടുത്തതിനു ശേഷം അമിത് ഷാ അപ്രതീക്ഷിതമായി ഡല്‍ഹിക്കു മടങ്ങുകയായിരുന്നു.
സുപ്രധാന ചർച്ച
ദില്ലിയിൽ സുപ്രധാനമായ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതുണ്ട് എന്നതിനാലാണ് ഷാ എത്താത്തതെന്നാണ് ജാഥാ ലീഡർ കുമ്മനം രാജശേഖരൻ പറയുന്നത്.
അപ്രതീക്ഷിത മടക്കം
കണ്ണൂരിലെ യാത്രയ്ക്കു ശേഷം ഷാ മംഗലാപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമെന്നും തിരിച്ചെത്തി പിണറായിയിലെ യാത്രയോടൊപ്പം ചേരുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഷാ മടങ്ങിയതിന് പാര്‍ട്ടി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
പരിപാടി തന്നെ മാറ്റി
എന്തുകൊണ്ടാണ് ഷാ എത്താത്തത് എന്ന് അറിയില്ലെന്നാണ് മംഗലാപുരത്തെ ബിജെപി നേതാക്കള്‍ അറിയിച്ചത്. ഷാ ഇല്ലാത്തതിനാല്‍ അവര്‍ പരിപാടി തന്നെ മാറ്റിവച്ചിരിക്കുകയാണ്.
നനഞ്ഞ പടക്കം
മമ്പറത്ത് നിന്ന് ആരംഭിച്ച് പിണറായി വഴി തലശേരി വരെ എത്തുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ രാവിലെ പത്ത് മണിയോടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചതിന് പിന്നാലെ പിണറായിയിലൂടെ അമിത് ഷാ പദയാത്രയ്ക്കിറങ്ങുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ നോക്കിക്കണ്ടത്.
വിരട്ടാനൊന്നും നോക്കേണ്ട
സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പദയാത്രയ്ക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍എസ്എസുകാരെ ഇറക്കിയാല്‍ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെന്നും, ഇങ്ങനെ ജാഥ നടത്തിയും നേതാക്കന്‍മാരെ എഴുന്നള്ളിച്ചും ഞങ്ങളെ വിരട്ടിക്കളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രക്തസാക്ഷികൾ
ഇതിനിടെ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകരുടെ ചിത്രങ്ങളും പേരുകളുമടങ്ങിയ ബോര്‍ഡുകള്‍ പിണറായി ടൗണിലും പരിസരത്തും വ്യാപകമായി സി.പി.എം. സ്ഥാപിച്ചിട്ടുണ്ട്.
ബോർഡുകൾ ഇംഗ്ലീഷിൽ
അമിത്ഷാ അടക്കമുള്ള ദേശീയനേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് പാര്‍ട്ടി പറയുന്നത്. അതേസമയം സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് അമിത് ഷാ യാത്ര റദ്ദാക്കുന്നത്.
യാത്ര തുടങ്ങി
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ധർമടത്തെ മമ്പറം ടൗണിൽ തുടങ്ങി. ജനറൽ സെക്രട്ടറി അരുൺ സിങ്ങാണു മുഖ്യാതിഥി. പദയാത്ര വൈകുന്നേരം തലശേരിയിൽ സമാപിക്കും.
അപ്രതീക്ഷിത ഹർത്താൽ
ജനരക്ഷായാത്രയുടെ പര്യടനം പ്രമാണിച്ചു പിണറായി ടൗണിലും പരിസരത്തും സിപിഎം ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹർത്താൽ തുടങ്ങി. കടകൾ തുറന്നിട്ടില്ല. റോഡിൽ ആളനക്കവും കുറവാണ്. പാർട്ടി ഓഫിസും വായനശാലകളും മാത്രമാണു തുറന്നിരിക്കുന്നത്.