കേരളരക്ഷാ യാത്രയ്ക്ക് മുമ്പ് രാജരാജേശ്വരന് അമിത് ഷായുടെ പൊന്നിൻകുടം
തളിപ്പറമ്പ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം സന്ദർശിച്ചു. പൊന്നിൻ കുടം വഴിപാട് നിർവ്വഹിക്കാനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്ര ഉദ്ഘാടനം ചെയ്യാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു അമിതി ഷാ. ക്ഷേത്ര സന്ദർശനത്തിൽ ജാഥാ ലീഡർ കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പൊന്നിൽകുടം വച്ച് പ്രാർത്ഥിച്ച ശേഷം ക്ഷേത്രം വലം വെച്ചാണ് അമിത് ഷാ പുറത്തിറങ്ങിയത്. തുടർന്ന് ഉദ്ഘാടന സ്ഥലമായ പയ്യന്നൂരിലേക്ക് പോയി. പോലീസ് സുരക്ഷ ശക്തമാണെങ്കിലും മുപ്പതംഗ കേന്ദ്രസേനയുടെ വലയത്തിലാണ് അമിത് ഷാ കേരളത്തിൽ എത്തിയിട്ടുള്ളത്. ജാഥ കടന്നുപോകുന്ന ഓരോ ഇരുന്നൂറ് മീറ്ററിലും പോലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.
എല്ലാവര്‍ക്കും ജീവിക്കണം
എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് ആരംഭിച്ചു.
ബിജെപി ജാഥ
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്നും ബിജെപി ജാഥ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ് പോലീസ്.
നിരവധി നേതാക്കൾ
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എംപി, റിച്ചാര്‍ഡ് ഹേ എംപി, മനോജ് തിവാരി എംപി, വി.മുരളീധരന്‍, എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍, ബി.എല്‍.സന്തോഷ് തുടങ്ങിയവര്‍ സംബന്ധിക്കുന്നത്.
പരമാവധി സുരക്ഷ
കണ്ണൂരില്‍ മാത്രമായി 22 ഡിഎസ്പിമാരെയും 800 പോലീസുകാരെയും വിന്യസിച്ചതായി കണ്ണൂര്‍ എസ്പി അറിയിച്ചു. ആക്രമണ സാധ്യതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ എസ്പി, കണ്ണൂരും കാസര്‍ഗോഡും പരമാവധി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പോലീസിനെ വിന്യസിക്കുന്നതെന്ന് അറിയിച്ചു.
ജിഹാദി പ്രവർത്തനങ്ങൾ
രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങളും കണ്ണൂര്‍ ജില്ലയില്‍ വ്യാപകമാണ് എന്നാണ് ബിജെപിയുടെ വാദം. മതതീവ്രവാദ സംഘടനയായ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കേന്ദ്രമായി കണ്ണൂര്‍ ജില്ല മാറിയിട്ട് കാലമേറെയായി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കണ്ണൂര്‍ സിറ്റി, കൂടാളി, ചക്കരക്കല്ല് തുടങ്ങിയ പ്രദേശങ്ങളാണ് ഐഎസിസ് റിക്രൂട്ട്‌മെന്റിന്റെ മുഖ്യ കേന്ദ്രങ്ങളാണെന്നും ബിജെപി ആരോപിക്കുന്നു.