മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം
കൊച്ചി: അമ്മയുടെ പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരം സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇടവേള ബാബുവിന്റെ പ്രസ്താവനയോട് പ്രതിഷേധിച്ച് പാർവ്വതി അമ്മയിൽ നിന്ന് രാജി വെച്ചു. എന്നാൽ ഇതുവരെയും പറഞ്ഞതിനെ ന്യായീകരിക്കുക അല്ലാതെ മാപ്പ് പറയാനോ പറഞ്ഞത് പിൻവലിക്കാനോ ഇടവേള ബാബു തയ്യാറായിട്ടില്ല.
അമ്മ നേതൃത്വത്തിലെ മറ്റാരും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ പാർവ്വതി ഓരോന്ന് എഴുതിയതിനൊക്കെ താന്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്നാണ് റിപ്പോർട്ടർ ചാനലിൽ നികേഷ് കുമാർ നയിച്ച എഡിറ്റേഴ്സ് അവർ ചർച്ചയിൽ ഇടവേള ബാബു പ്രതികരിച്ചത്. ചർച്ചയിൽ പങ്കെടുത്ത സംവിധായിക വിധു വിൻസെന്റ് ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ..
മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍
ടെലിഫോൺ വഴി ചർച്ചയിൽ പങ്കെടുത്ത ഇടവേള ബാബു തന്റെ വാക്കുകളെ ഉടനീളം ന്യായീകരിച്ചു. '' ട്വന്റി ട്വന്റി സിനിമയില്‍ ഭാവന അഭിനയിക്കുമോ എന്നതായിരുന്നു തന്നോടുളള ചോദ്യം. നികേഷ് ചോദിച്ച അതേ വേഗത്തില്‍ താന്‍ ഉത്തരം പറയുകയായിരുന്നു. മരിച്ച് പോയ ആളെ തിരിച്ച് വിളിക്കാന്‍ പറ്റുമോ എന്ന് താന്‍ ചോദിച്ചു. താന്‍ ഉദ്ദേശിച്ചത് ട്വന്റി ട്വന്റി എന്ന സിനിമയില്‍ ഭാവനയുടെ കഥാപാത്രം അവസാനിക്കുന്നതായാണ് കാണിച്ചത്''. മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ അതിന് ഉത്തരമില്ലെന്നും ഇടവേള ബാബു പറഞ്ഞു.
താന്‍ കേരളത്തിലല്ലേ ജീവിക്കുന്നത്
ആ കഥാപാത്രം അവിടെ അവസാനിക്കുകയാണ്. അതാണ് താന്‍ ഉദ്ദേശിച്ചത്. അതിന് ശേഷം താന്‍ ഭാവന അമ്മയില്‍ ഇപ്പോള്‍ അംഗം അല്ലല്ലോ എന്നതും വ്യക്തമാക്കിയതാണ്. പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ വേറൊരു രൂപത്തില്‍ എടുത്താല്‍ ഒന്നും ചെയ്യാനാകില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഭാവന ജീവിച്ചിരിക്കുന്നുണ്ടെന്ന് തനിക്ക് അറിഞ്ഞൂടേ എന്നും താന്‍ കേരളത്തിലല്ലേ ജീവിക്കുന്നത് എന്നും ഇടവേള ബാബു പറഞ്ഞു.
പാർവ്വതി അർത്ഥം മനസ്സിലാക്കിയില്ല
മരിച്ച് പോയിട്ടില്ലെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. താന്‍ ഇവരെ ആരെയും ഇതുവരെ മോശം പറഞ്ഞിട്ടില്ല. പാര്‍വ്വതി താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ ഓരോന്ന് എഴുതിയതിനൊക്കെ താന്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്നും ഇടവേള ബാബു പറഞ്ഞു. താന്‍ വളരെ മാന്യമായിട്ടാണ് ഉത്തരം പറഞ്ഞത് എന്നും ഇടവേള ബാബു പറഞ്ഞു.
മാപ്പ് പറയേണ്ട കാര്യമുണ്ടോ
താന്‍ അമ്മയിലെ സ്ഥാനത്ത് കടിച്ച് തൂങ്ങുന്ന ആളല്ല. താന്‍ മാപ്പ് പറയേണ്ട കാര്യമുണ്ടോ ഈ വിഷയത്തില്‍ എന്നും ഇടവേള ബാബു ചോദിച്ചു. താന്‍ ഒരിക്കലും ഈ കുട്ടിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അമ്മ പ്രസിഡണ്ടുമായി മോഹന്‍ലാലുമായി താന്‍ സംസാരിക്കുമെന്നും ഇടവേള ബാബു ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് വ്യക്തമാക്കി.
രാജി വെച്ചവരൊക്കെ മരിച്ച് പോയവരാണോ
ഇടവേള ബാബു ആലങ്കാരികമായി പറഞ്ഞതോ അല്ലാത്തതോ ആയാലും അനവസരത്തിലുളളതായിപ്പോയെന്ന് സംവിധായിക വിധു വിന്‍സെന്റ് പ്രതികരിച്ചു. അമ്മയില്‍ നിന്ന് രാജി വെച്ചവരൊക്കെ അവര്‍ക്ക് മരിച്ച് പോയവരാണോ. ഈ പറച്ചില്‍ ഒരു വലിയ അസംബന്ധമാണെന്ന് പറയാതെ വയ്യെന്നും വിധു പ്രതികരിച്ചു. രാജിവെച്ചവര്‍ സംഘടനയില്‍ ഇല്ലെന്നോ ഉള്ളൂ. സിനിമയിലുണ്ട് എന്നും വിധു പറഞ്ഞു.
വിശദീകരണം എഴുതി വാങ്ങണം
രാജി വെച്ചവര്‍ക്ക് തങ്ങളുടെ സിനിമയില്‍ വിലക്കുണ്ട് എന്ന് ഇടവേള ബാബു തുറന്ന് പറഞ്ഞിരിക്കുകയാണ്. പാര്‍വ്വതി പറഞ്ഞതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നു. ഇടവേള ബാബുവിനോട് സംഘടനയിലെ മറ്റുളളവര്‍ വിശദീകരണം എഴുതി വാങ്ങണം എന്നും വിധു പറഞ്ഞു. ഇടവേള ബാബു പറഞ്ഞതിനോട് പുച്ഛം അല്ല തനിക്ക് സഹതാപം ആണ് തോന്നുന്നത്.
കേരളത്തോട് മാപ്പ് പറയണം
തന്റെ നാക്കിന് പിഴവ് പറ്റിയെന്ന് ഇടവേള ബാബു സാംസ്‌ക്കാരിക കേരളത്തോട് മാപ്പ് പറയണം എന്നും വിധു വിന്‍സെന്റ് ആവശ്യപ്പെട്ടു. മോഹന്‍ലാലിനെ പോലുളളവര്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുളളത് എന്നറിയാന്‍ സിനിമാ കേരളം കാത്തിരിക്കുകയാണ് എന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് വിധു വിന്‍സെന്റ് പറഞ്ഞു.
നാക്ക് പിഴ ആണെന്ന് കരുതുന്നില്ല
ഇടവേള ബാബുവിന് സംഭവിച്ചത് നാക്ക് പിഴ ആണെന്ന് താന്‍ കരുതുന്നില്ലെന്നാണ് സംവിധായകന്‍ എംഎ നിഷാദ് പ്രതികരിച്ചത്. ഇടവേള ബാബു ആ സ്ഥാനത്ത് ഇരുന്ന് കൊണ്ട് പറയാന്‍ പാടില്ലാത്തത് ആണ് പറഞ്ഞത്. ഇടവേള ബാബു പൊതുസമൂഹത്തിനോട് മാപ്പ് പറയണം. ഇത് അമ്മ സംഘടനയുടെ അഭിപ്രായം ആണെന്ന് കരുതുന്നില്ലെന്നും ഒരുപാട് സ്‌നേഹവും കരുതലും അര്‍ഹിക്കുന്ന കുട്ടിയാണ് അത്. എംഎ നിഷാദ് പറഞ്ഞു.
പിന്തുണച്ച് സജി നന്ത്യാട്ട്
അവരോട് കുറച്ച് കൂടി മാന്യമായി വേണം പെരുമാറാന്‍ എന്നും എംഎ നിഷാദ് പറഞ്ഞു. മോഹന്‍ലാല്‍ സംഘടനയില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എംഎ നിഷാദ് പറഞ്ഞു. നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഇടവേള ബാബുവിനെ ന്യായീകരിച്ച് രംഗത്ത് എത്തി. കാള പെറ്റു എന്ന കേട്ടപ്പോഴേക്കും നിങ്ങള്‍ ബേബി ഉടുപ്പും ജോണ്‍സണ്‍സ് പൗഡറും നിങ്ങള്‍ വാങ്ങാന്‍ പോയതിന് ഇടവേള ബാബു ഉത്തരവാദി അല്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ചത് അതല്ല. ട്വന്റി ട്വന്റിയിലെ കഥാപാത്രം മരിച്ച് പോയി എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും സജി പറഞ്ഞു.
Recommended Video
അദ്ദേഹത്തിന്റെ ഭാഗത്ത് മെറിറ്റുണ്ടെന്ന്
അമ്മ പുരുഷാധിപത്യം സമൂഹത്തില്‍ നിന്നോ സിനിമയില്‍ നിന്നോ തുടച്ച് കളയാന്‍ വേണ്ടി ഉണ്ടാക്കിയ സംഘടന ആണോ എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് ടിജി മോഹന്‍ദാസ് ചോദിച്ചത്. അതൊരു വെല്‍ഫെയര്‍ സംഘടനയാണ്. ഇടവേള ബാബുവിന്റെ വിശദീകരണം വന്നതോടെ അദ്ദേഹത്തിന്റെ ഭാഗത്ത് മെറിറ്റുണ്ടെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു.