വിമതരെ അനുനയിപ്പിക്കാൻ എഎംഎംഎ.. ഡബ്ല്യൂസിസിയെ പൂർണമായും തഴഞ്ഞു.. നിർണായക ചർച്ച
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൊട്ടതെല്ലാം പിഴച്ച അവസ്ഥയിലാണ് താരസംഘടനയായ എഎംഎംഎ. ഏതൊരു പീഡനക്കേസിലും നില്‍ക്കേണ്ടത് ഇരയ്‌ക്കൊപ്പമാണ് എന്ന സാമാന്യ നീതിബോധം പോലും വെച്ചുപുലര്‍ത്താതെ ആണ് ഇന്നേവരെയുള്ള എഎംഎംഎയുടെ നീക്കങ്ങള്‍.
നടിക്കൊപ്പം നില്‍ക്കുമെന്ന് പറയുമ്പോഴും പ്രതിയായ നടനെ പിന്തുണയ്ക്കുന്ന അമ്മയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ പ്രതിഷേധ സൂചനകമായി നടിയടക്കം രാജി വെച്ചതോടെ അമ്മ തികച്ചും പ്രതിരോധത്തിലായി. ഇതോടെയാണ് എതിര്‍ശബ്ദക്കാരുമായി അമ്മ ചര്‍ച്ചയ്ക്ക് തയ്യാറായത്.

നിർണായ ചർച്ച ഇന്ന്
വിമന്‍ ഇന്‍ സിനിമ കലക്ടീവിലെയും താരസംഘടനയിലേയും അംഗങ്ങളായ നടിമാരുമായിട്ടാണ് അമ്മ ഇന്ന് ചര്‍ച്ച നടത്തുക. വൈകിട്ട് നാല് മണിക്ക് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് ചര്‍ച്ച നടത്തുക. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തണം എന്നാവശ്യപ്പെട്ട് പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു.

നടിമാരുടെ കത്ത്
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഈ മൂന്ന് നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അതേസമയം ഡബ്ല്യൂസിസിയെ ഈ ചര്‍ച്ചയ്ക്ക് അമ്മ പരിഗണിച്ചിട്ടേ ഇല്ല എന്നത് ശ്രദ്ധേയമാണ്. അമ്മയില്‍ കൂടി അംഗങ്ങളായ നടിമാരുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നത്. ദിലീപ് വിഷയം മാത്രമല്ല ചര്‍ച്ചയില്‍ വിഷയമാവുക എന്നാണ് അറിയുന്നത്.

നടിക്കൊപ്പം തന്നെയാണോ
സിനിമയിലെ സ്ത്രീ സുരക്ഷ, താരസംഘടനയിലെ ജനാധിപത്യമില്ലായ്മ തുടങ്ങിയ വിഷയങ്ങളും ഡബ്ല്യൂസിസി അംഗങ്ങള്‍ കൂടിയായ നടിമാര്‍ ഉന്നയിച്ചേക്കും. ഒപ്പം ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലും നടിമാര്‍ അമ്മ നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടേക്കും. മാത്രമല്ല ആക്രമിക്കപ്പെട്ട നടിക്ക് അമ്മ നേതൃതത്തിന്റെ പിന്തുണയെക്കുറിച്ചും നടിമാര്‍ വ്യക്തത ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാജിവെച്ചവരെ തിരിച്ചെടുക്കുമോ
ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ അമ്മയുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ആക്രമണത്തെ അതിജീവിച്ച നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയിരുന്നു. ഇവരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ അമ്മ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ ഈ നടിമാരെ തള്ളിപ്പറയുന്ന തരത്തില്‍ സംസാരിച്ചിരുന്നു.

അമ്മയിലെ ജനാധിപത്യമില്ലായ്മ
ഒരിക്കല്‍ രാജി വെയ്ക്കുന്നതും പിന്നെ തിരിച്ചെടുക്കുന്നതും സംഘടനകളുടെ രീതിയല്ലെന്നാണ് അന്ന് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ രാജി വെച്ച നടിമാരെ തിരിച്ചെടുക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ നടിമാര്‍ ആരാഞ്ഞേക്കും. അമ്മയിലെ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യ രീതിയില്‍ അല്ലെന്നും മത്സരിക്കാന്‍ ആഗ്രഹിച്ചവരെ പിന്തിരിപ്പിക്കുന്നുവെന്നും നേരത്തെ പാര്‍വ്വതിയും പത്മപ്രിയയും അടക്കം ആരോപിച്ചിരുന്നു.

പാർവ്വതി തിരിച്ചെത്തും
ഈ ആരോപണങ്ങളും അമ്മ നേതൃത്വം നിഷേധിച്ചതാണ്. ഈ വിഷയങ്ങളും ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിദേശത്തുള്ള പാര്‍വ്വതി തിരിച്ച് കൊച്ചിയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരെ കൂടാതെ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരേയും അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ആശങ്ക
വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുന്നോട്ട് വെയ്ക്കുന്ന പുരോഗമന ആശയങ്ങള്‍ക്കും തിരുത്തലുകള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു എന്നതാണ് അമ്മയെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം അമ്മയുടെ ഒരു യോഗത്തില്‍ പ്രസിഡണ്ടായ മോഹന്‍ലാല്‍ ഈ ആശങ്ക പങ്കുവെച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇടിഞ്ഞ് താണ ജനപ്രീതി ഉയര്‍ത്തുകയാണ് ഒത്ത്തീര്‍പ്പ് നീക്കങ്ങളിലൂടെ അമ്മ ലക്ഷ്യമിടുന്നത്.

ഹർജിയിൽ അപമാനം
നടിയെ പിന്തുണയ്ക്കാൻ എന്ന പേരിൽ കേസിൽ കക്ഷി ചേരാനുള്ള നീക്കം നടത്തിയാണ് ഏറ്റവും ഒടുവിൽ അമ്മ നേതൃത്വം അപഹാസ്യരായത്. ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവർ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും സഹായം നടി നിരസിച്ചത് സംഘടനയ്ക്ക് തിരിച്ചടിയായി. അതിനിടെ സർക്കാരിന് കത്ത് നൽകാനുള്ള നീക്കം ദിലീപ് പക്ഷം അട്ടിമറിച്ചുവെന്നും ഇതിൽ ക്ഷുഭിതനായി മോഹൻലാൽ രാജി ഭീഷണി മുഴക്കിയെന്നും വാർത്തകളുണ്ടായിരുന്നു.

പരസ്യ പ്രസ്താവന വിലക്കി
കഴിഞ്ഞ ദിവസം അമ്മയിലെ അംഗങ്ങൾക്ക് വേണ്ടി നേതൃത്വം വാട്സ്ആപ്പ് സർക്കുലർ പുറത്ത് ഇറക്കിയിരുന്നു. അമ്മയിലെ അംഗങ്ങളായ താരങ്ങളെ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ളതാണ് പുതിയ സര്‍ക്കുലര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരങ്ങള്‍ നടത്തുന്ന പ്രസ്താവനകളിലൂടെ സംഘടനയ്ക്കുണ്ടാവുന്ന പേരുദോഷം മാറ്റുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശം. സംഘടനയ്ക്ക് ഉള്ളിലെ പ്രശ്‌നങ്ങള്‍ പുറത്ത് പറഞ്ഞ് അപഹാസ്യരാവരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.












Click it and Unblock the Notifications