തിലകനെതിരെ നടപടി വേഗത്തില്‍... ദിലീപിനെതിരെ ഒന്നുമില്ല.... നടപടി രേഖകള്‍ പുറത്ത്!!
കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഡബ്ല്യുസിസി നല്‍കിയ കത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ അവസരത്തില്‍ തിലകന്റെ പുറത്താകല്‍ വീണ്ടും വിവാദമാകുന്നു. ഇതേ വരെ തിലകനെതിരായ നടപടി പിന്‍വലിച്ചിട്ടില്ല. അതാണ് പ്രധാനമായും ചര്‍ച്ചയാവുന്നത്. തിലകനെ താരസംഘടനയില്‍ നിന്ന് അതിവേഗമാണ് പുറത്താക്കിയതെന്നും എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ അതൊന്നും സംഭവിച്ചില്ലെന്നുമാണ് തിലകന്റെ മകള്‍ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ മകന്‍ ഷമ്മി തിലകന്‍ അടക്കമുള്ളവര്‍ ഇതേ ആവശ്യം അമ്മയ്ക്ക് മുന്നില്‍ പലതവണ ഉന്നയിച്ചതാണ്. എന്നാല്‍ അന്നൊന്നും നടപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിഷയത്തില്‍ താരസംഘടനയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം നടികളുടെ കത്തിനൊപ്പം സംഘടനയില്‍ ഈ വിഷയം കൂടി ചര്‍ച്ചാ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ നടിമാര്‍ ഉന്നയിച്ച വിഷയമടക്കം ഗൗരവമായി പരിഗണിക്കാന്‍ സംഘടന നിര്‍ബന്ധിതമാകേണ്ടി വരും.
തിലകനെ പുറത്താക്കല്‍
താരസംഘടനയുടെ ഒരു അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ പുറത്താണ് 2010 ഏപ്രില്‍ അഞ്ചാം തിയ്യതി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നത്. ഈ വിഷയത്തില്‍ ഒരു ജനറല്‍ ബോഡി വിളിക്കുകയോ നിയമപരമായ കൗണ്‍സിലിന്റെ ഉപദേശം തേടുകയോ ചെയ്തിരുന്നില്ല. 2010 ഫെബ്രുവരി പത്തിനാണ് അന്നത്തെ സെക്രട്ടറി ഇടവേള ബാബു താരങ്ങള്‍ക്കെതിരെയും സംഘടനയെയും തിലകന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ മാപ്പുപറയാന്‍ നിര്‍ദേശിച്ചത്. ഈ തീരുമാനം പിന്നീട് കത്തായി നല്‍കുകയായിരുന്നു.
ദിലീപിനെതിരായ നടപടി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് താരസംഘടന അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് നടപടിക്രമങ്ങളൊന്നും പാലിക്കാതെ അദ്ദേഹത്തെ തിരിച്ചെടുത്തത് വലിയ വിവാദമാകുകയും ചെയ്തു. നിരവധി തവണ ദിലീപിനെതിരെ ശക്തമായ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും സംഘടനയില്‍ അംഗമായ വ്യക്തിക്കെതിരെ നടപടിയെടുക്കാന്‍ നിരവധി നടപടി ക്രമങ്ങള്‍ വേണമെന്നായിരുന്നു താരസംഘടന ചൂണ്ടിക്കാട്ടിയത്.
തിലകന്റെ മകളുടെ ആരോപണം
ദിലീപിനെതിരായ നടപടി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കുന്ന അമ്മയുടെ ഭാരവാഹികള്‍ തിലകനെതിരെയുള്ള നടപടി വന്നപ്പോള്‍ ഇതൊന്നും പാലിച്ചില്ലെന്ന് മകള്‍ സോണിയ പറയുന്നു. അമ്മയുടെ മുന്‍ നിലപാടുകളെ തെളിയിക്കുന്ന രേഖകളും സോണിയ പുറത്തുവിട്ടിരുന്നു. തിലകനോട് വെറും ഏഴുദിവസത്തിനുള്ളില്‍ തങ്ങള്‍ നല്‍കിയ കത്തിന് മറുപടി നല്‍കാനായിരുന്നു താരസംഘടന നല്‍കിയ നിര്‍ദേശം.
ഷമ്മി തിലകന്റെ ആവശ്യം
മരണാനന്തരമായിട്ടെങ്കില്‍ നടന്‍ തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് മകന്‍ ഷമ്മി തിലകനും താരസംഘടനയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ താന്‍ പലവട്ടം ഇക്കാര്യം സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഷമ്മി പറയുന്നു. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ അന്തരിച്ച നടന്‍മാരുടെ പട്ടികയില്‍ നിന്ന് പോലും ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഷമ്മി പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ പങ്ക്
യാതൊരു വിശദീകരണവും കേള്‍ക്കാതെയാണ് തിലകനെ സംഘടന പുറത്താക്കിയതെന്നായിരുന്നു മകള്‍ സോണിയയുടെ ആരോപണം. മോഹന്‍ലാലിന് തിലകന്‍ ഇക്കാര്യത്തില്‍ അയച്ച കത്തും അവര്‍ പുറത്തുവിട്ടിരുന്നു. സ്വന്തം മക്കളേക്കാള്‍ അച്ഛന് വാത്സല്യം മോഹന്‍ലാലിനോടായിരുന്നു. എന്നിട്ടും ഈ വിഷയത്തില്‍ അദ്ദേഹത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടായില്ലെന്നും സോണിയ പറഞ്ഞത്. അതേസമയം മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നായിരുന്നു ഷമ്മിയുടെ അഭിപ്രായം.
തിലകന്റെ മറുപടി
താന്‍ എവിടെ എപ്പോള്‍ എന്ത് പറഞ്ഞു എന്ന് വ്യക്തമാക്കാതെ അമ്മയുടെ ആരോപണത്തിന് മറുപടി പറയാന്‍ കഴിയില്ലെന്നായിരുന്നു തിലകന്‍ തുറന്നടിച്ചത്. തനിക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കി കൊണ്ടും വിവിധ സ്ഥലങ്ങളില്‍ നിന്ന് തനിക്കുണ്ടായ ഭീഷണികള്‍ വ്യക്തമാക്കി കൊണ്ടും തിലകന്‍ ഇതിന് മറുപടിയും നല്‍കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്നില്‍ ഹാജരാവാനായിരുന്നു അമ്മയുടെ നിര്‍ദേശം.
യോഗത്തിനെത്തിയില്ല
വ്യക്തിപരമായ കാരണങ്ങളാല്‍ പറഞ്ഞ ദിവസം തിലകന് യോഗത്തില്‍ ഹാജരാവാന്‍ സാധിച്ചില്ല. ഇതിന് ശേഷം മാര്‍ച്ച് 15ന് അച്ചടക്ക സമിതി തിലകനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കത്ത് ലഭിച്ച ഏഴ് ദിവസത്തിനുല്‌ളില്‍ അംഗത്വം പിന്‍വലിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കത്ത് നല്‍കുകയുണ്ടായി. തുടര്‍ന്ന് പെട്ടെന്ന് തന്നെ തിലകനെ പുറത്താക്കുന്ന നടപടി ഉണ്ടാവുകയായിരുന്നു. ഇത്തരം നടപടി ക്രമങ്ങളൊന്നും ദിലീപിന്റെ കാര്യത്തില്‍ ഇല്ലെന്നുമാണ് മകള്‍ പറയുന്നത്.
നടിമാരുടെ കത്ത്
ഡബ്ല്യുസിസി ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാമതും അമ്മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്‍പതിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നാണ് നടിമാരുടെ പ്രധാന ആവശ്യം. ഇതിനായി നിയമോപദേശം തേടണമെന്നാണ് മോഹന്‍ലാലിന്റെ നിര്‍ദേശം. അതേസമയം ഈ യോഗത്തില്‍ തിലകന്റെ കാര്യവും ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന.
ദിലീപിനെതിരെ നടപടി: അന്ത്യശാസനവുമായി വീണ്ടും കത്ത്... നിയമോപദേശം തേടി മോഹൻലാൽ; നിർണായക നിമിഷങ്ങൾ
പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും ശബരിമലയിൽ സ്ത്രീകളെ കയറ്റണം! ബിജെപിയുടെ തലയ്ക്കടിച്ച് നേതാവ്