അനിൽ ആന്റണിയുടെ പിന്തുണ തരൂരിന്, ഖാര്‍ഗേയിൽ ഉറച്ച് എകെ ആന്റണി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശിതരൂരിന് പിന്തുണയുമായിഎകെ ആന്റണിയുടെ മകൻ അനില്‍ കെ ആന്റണി. തരൂരിന്റെ സ്ഥാനാർഥിത്വം മാറ്റത്തിന്റെ സന്ദേശമാണെന്നും തരൂരിനോളം പോന്ന നെഹ്‌റുവിയന്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും അനില്‍ കെ ആന്റണി പറഞ്ഞു.
തരൂര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ബഹുസ്വരതയെയാണ്. തരൂര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അനില്‍ ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അനിശ്ചിതത്വങ്ങളെല്ലാം അവസാനമായതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനപോരാട്ടം നടക്കുന്നത്. മകൻ അനിൽ ആന്റണി തരൂരിന് പിന്തുണ നൽകുമ്പോൾ എകെ ആന്റണിയുടെ പിന്തുണ ഖാര്‍ഗെയ്ക്കാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ ഖാര്‍ഗെ പാര്‍ട്ടിയെ നയിക്കട്ടെ എന്ന് സോണിയ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചതോടെയാണ് ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ വ്യക്തത വന്നത്.
'തരൂരിനെ ശരിക്കും ഇഷ്ടപ്പെട്ടു', വീഡിയോ പങ്കുവെച്ച് നടി, ശശി തരൂരിന് പിന്തുണയുമായി മീര ചോപ്ര
ആദ്യഘട്ടത്തിൽ അശോക് ഗെലോട്ടിൽ നിന്ന് ആരംഭിച്ച പേരുകൾ രാജ്സ്ഥാനിലെ രാഷ്ടീയ പ്രതിസന്ധിയോടെയാണ് മാറിമറിഞ്ഞത്. മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാകാതിരുന്ന ഗെലോട്ട് ഇരട്ട പദവി വാദമുയർത്തിയിരുന്നു. എന്നാൽ ഇതിനെ എതിർത്ത ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ താൽപര്യം പ്രകടിപ്പിച്ചു.പിന്നാലെ ഗെലോട്ട് പക്ഷത്തിൽ നിന്നുയർന്ന രാജിഭീക്ഷണിയോടെയാണ് കാര്യങ്ങൾ വഷളായത്. രാജസ്ഥാനിലെ പ്രതിസന്ധിയിൽ ഗെലോട്ടിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഹൈക്കമാൻഡ് പുതിയ സ്ഥാനാർഥിയെ തിരയുകയായിരുന്നു. ഇതോടെയാണ് ഔദ്യോഗിക പക്ഷത്തെ പേരുകൾ മാറിമാറിഞ്ഞത്.
നിരവധി പേരുകൾക്കൊടുവിലാണ് അനിശ്ചിതത്വങ്ങളെല്ലാം അവസാനിപ്പിച്ച് ഖാര്‍ഗെ മത്സരത്തിനറങ്ങിയത്. കോണ്‍ഗ്രസിലെ വിമത ശബ്ദമായ ജി 23 നേതാക്കളും ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം ഖാര്‍ഗെയ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ മുന്‍മന്ത്രി കെ.എന്‍ ത്രിപാഠിയും മത്സര രംഗത്തുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നേതാക്കളും ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. അടുത്തമാസം എട്ടിനാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. 17ന് തെരഞ്ഞെടുപ്പ്. 19 ഫലപ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?