'രാഹുൽ നയിച്ച് തുടങ്ങിയതോടെ കോൺഗ്രസിന്റെ പോക്ക് ശരിയല്ല', ഇനി തവിടുപൊടിയാകുമെന്ന് അനിൽ ആന്റണി
കൊച്ചി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി അനിൽ ആന്റണി. രാഹുൽ ഗാന്ധി നേതൃത്വത്തിലെത്തിയതിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന് അനിൽ ആന്റണി പറഞ്ഞു. പത്തനംതിട്ടയിൽ നിന്നുളള ബിജെപി സ്ഥാനാർത്ഥി കൂടിയാണ് അനിൽ ആന്റണി. ഈ തിരഞ്ഞെടുപ്പോട് കൂടി കോൺഗ്രസ് തകരുമെന്നും അനിൽ പ്രതികരിച്ചു.
അനിൽ ആന്റണിയുടെ വാക്കുകൾ: '' രാഹുല്‍ ഗാന്ധി നയിച്ച് തുടങ്ങിയതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോക്ക് ശരിയല്ലെന്ന് പറഞ്ഞാണ് താന്‍ പാര്‍ട്ടി വിട്ടത്. താനും പത്മജയും ചില ഉദാഹരണങ്ങളാണ്. കോണ്‍ഗ്രസ് വിട്ട് പോയവരില്‍ അര ഡസനോളം മുന്‍ മുഖ്യമന്ത്രിമാര്‍, രണ്ട് ഡസനോളം വരുന്ന മുന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുണ്ട്. രാഹുല്‍ ഗാന്ധിയും ചുറ്റുമുളള ഉപജാപക സംഘവും ചേര്‍ന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് ഇന്ന് മാറിക്കഴിഞ്ഞു.

ഇവരാണ് ഇന്ത്യ സഖ്യമുണ്ടാക്കി രാജ്യത്തെ ഏറ്റവും വലിയ നേതാവായ നരേന്ദ്ര മോദിക്കെതിരെ പോരാടാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലായിക്കഴിഞ്ഞു, ദേശീയ തലത്തില്‍ മോദിയും ബിജെപിയും അല്ലാതെ വേറെ ഒരു ഓപ്ഷന്‍ ഇല്ലെന്ന്. കേരളത്തിലും പാര്‍ട്ടി വളര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ ഒന്നാമത്തെ പാര്‍ട്ടിയായി മാറും.
പിസി ജോര്‍ജിനെ പോലുളള വലിയ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോട് കൂടി കേരളത്തില്‍ കോണ്‍ഗ്രസ് തവിടുപൊടിയാകും. 2014ലും 2019ലും രാഹുല്‍ ഗാന്ധി നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു. അതിനേക്കാള്‍ വലിയ പരാജയമാണ് കോണ്‍ഗ്രസിന് ഉണ്ടാവുക. ബിജെപിക്ക് 370ന് മുകളിലും എന്‍ഡിഎയ്ക്ക് 400ന് മുകളിലും സീറ്റുകള്‍ ലഭിക്കും.
വയനാട്ടില്‍ രാഹുലിനെതിരെ പത്മജ മത്സരിക്കും എന്നൊക്കെ അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്നത് ഈ പാര്‍ട്ടിയെ കുറിച്ച് അറിയാത്തവരാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും സ്ഥാനാര്‍ത്ഥികളെ. അപ്പോള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ബാക്കിയുളളവര്‍ അറിയുകയുളളൂ'', അനില്‍ ആന്റണി പറഞ്ഞു.












Click it and Unblock the Notifications