രാജ്യ വിരുദ്ധ ശക്തികൾക്ക് കേരളത്തിൽ രാഷ്ട്രീയ പരിരക്ഷ ലഭിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികൾക്ക് സ്വാധീനമുള്ള നാടായി കേരളം മാറിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടക്കുന്ന വിധ്വംസന പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രമാവുന്നത് കേരളമാണ്. രാജ്യവിരുദ്ധ ശക്തികൾക്ക് കേരളത്തിൽ രാഷ്ട്രീയമായ പരിരക്ഷ ലഭിക്കുന്നത് വേദനാജനകമാണെന്നും കോഴിക്കോട് നടന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേളത്തിൽ രാജ്യവിരുദ്ധമായ എക്കോ സിസ്റ്റം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത് തടയാൻ പൂർവ്വ സൈനികർക്ക് സാധിക്കും. നാടിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് പൂർവ്വസൈനികർ. മറ്റ് സംസ്ഥാനങ്ങളിൽ സൈനികർക്ക് കിട്ടുന്ന ആദരവ് എന്തുകൊണ്ടോ കേരളത്തിൽ ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം നമ്മുടെ നാട്ടിലെ സൈനികർക്കും പൂർവ്വസൈനികർക്കും ലഭിക്കുന്ന ആദരവ് വർധിച്ചിട്ടുണ്ട്. വൺ റാങ്ക് വൺ പെൻഷൻ വിമുക്ത ഭടൻമാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നു.
ആഭ്യന്തരവും വൈദേശികവുമായ വലിയ വെല്ലുവിളി അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സഹസ്രകോടികളുടെ കുംഭകോണം നമ്മൾ കണ്ടതാണ്. എന്നാൽ 2014ന് ശേഷം പ്രതിരോധ ഇടപാടുകൾ എല്ലാം സുതാര്യമാണ്. ഇതുവരെ പ്രതിരോധ സാമഗ്രികളുടെ സ്വയംപര്യാപ്തതയെ കുറിച്ച് നാം ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യ ആയുധങ്ങൾ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിൽ ഇന്ത്യ എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്തെത്തും. പ്രതിരോധ മേഖലയിൽ സ്ത്രീശാക്തീകരണം നടക്കുന്നു. എന്നാൽ സർജിക്കൽ സ്ട്രൈക്കിന് വരെ തെളിവ് ചോദിക്കുന്ന രാഷ്ട്രീയക്കാരുള്ള നാടാണ് നമ്മുടേത്. ഈ സാഹചര്യത്തിൽ രാഷ്ട്ര രക്ഷാ സംഗമങ്ങൾക്ക് പ്രസക്തി കൂടുതലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ ഡോ. കെ.എസ് രാധാകൃഷ്ണൻ, പി രഘുനാഥ്, ഡോ പ്രഭാകരൻ പാലേരി, കേണൽ വിശ്വനാഥൻ പണിക്കർ, ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ വികെ സജീവൻ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications