ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശം: വെടിപൊട്ടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ, 'ഇത് സമുദായ സംഘടനയല്ല',
തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കെ മുരളീധരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ആന്റണിയുടെ പ്രസ്താവനയെ തള്ളുകയാണ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് സാമുദായിക സംഘടനയല്ല. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.

'കോൺഗ്രസ് ഒരു സാമുദായിക സംഘടന അല്ല, കോൺഗ്രസ് എന്നത് ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനമാണ്. എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. മതാത്മകമായ സമൂഹത്തിൽ നിന്ന് ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയത് കോൺഗ്രസ് ആണ്. അതുകൊണ്ട് കോൺഗ്രസിനകത്ത് ഇന്ന സമുദായത്തെ ഉൾപ്പെടുത്തണം, ഇന്ന സമുദായത്തെ ഒഴിവാക്കണം എന്നൊന്നുമുള്ള ചിന്തയ്ക്ക് പ്രസക്തിയില്ല. കോൺഗ്രസ് എപ്പോഴും മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. ആ വാക്കിന്റെ അർത്ഥം തന്നെ എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന പ്രസ്ഥാനമെന്നുള്ളതാണ്'.

'എല്ലാവരേയും ഉൾപ്പെക്കൊള്ളുകയെന്നതാണ് പ്രസ്ഥാനത്തിന്റെ നയം. അല്ലാതെ ഒരു പ്രത്യേക സമുദായത്തെ ഉൾപ്പെടുത്തണമെന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ സാധിക്കില്ല', രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരേയും ഉണ്ണിത്താൻ തുറന്നടിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം അടിമുടി നിർജീവാവസ്ഥയിലാണെന്നും പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തെ പാർട്ടി നേതൃത്വമാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

'ഒന്നര വർഷമായി കേരളത്തിലെ മുഴുവൻ കെ പി സി സി ഭാരവാഹികളേയും പൂർണമായും പുനഃസംഘടിപ്പിച്ചിട്ടില്ല. ഡി സി സി പ്രസിഡന്റുമാരെ നിയോഗിച്ചു, എന്നാൽ ഭാരവാഹികളെ പുനഃസംഘടിപ്പിച്ചിട്ടില്ല.ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും പുനഃസംഘടിപ്പിച്ചിട്ടില്ല. അതിന്റെ കുറ്റവും പിതൃത്വവും ആർക്കാണെന്ന് വെച്ചാൽ അവരെല്ലാം ഉത്തരവാദികളാണ്. കോൺഗ്രസിവന്റെ പോക്ക് അപകടകരമായ അവസ്ഥയിലാണെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തിരമായി സമയാധിഷ്ഠിതമായി പുനഃസംഘടന പൂർത്തിയാക്കുന്നില്ലെങ്കിൽ വളരെ അപകടകരമായ അവസ്ഥയിലേക്ക് പാർട്ടി പോകും. പാർട്ടിയുടെ പുനഃസംഘടന നടത്തിയേ മതിയാകു. നടത്തുന്നില്ലെങ്കിൽ വിനാശകാലെ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളൂ', ഏഷ്യാനെറ്റ് ന്യൂസിനോട് ഉണ്ണിത്താൻ പ്രതികരിച്ചു.

നരേന്ദ്ര മോദിയ്‌ക്കെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ മാത്രം പോര, രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെയും ഒപ്പം ചേര്‍ക്കണമെന്നായിരുന്നു എകെ ആന്റണി പറഞ്ഞത്. ക്ഷേത്രത്തില്‍ പോയാലുടന്‍ മൃദുഹിന്ദുത്വവാദിയാക്കി ചിത്രീകരിക്കുന്നത് മോദിയെ സഹായിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്റണി പറഞ്ഞതിലെ പൊരുൾ നേരത്തേ തന്നെ തിരിച്ചറിഞ്ഞതാണെന്നായിരുന്നു ഇതിനോട് വി ഡി സതീശൻ പ്രതികരിച്ചത്. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല.അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്നും വിഡി സതീശൻ പറഞ്ഞു. സമൂഹത്തെ വിഭജിക്കാന്‍ ബിജെപിക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വളംവെച്ചുകൊടുക്കരുതെന്നും താനും ക്ഷേത്രത്തിൽ പോകുകയും കുറി തൊടുകയും ചെയ്യുന്ന ആളാണെന്നുമായിരുന്നു കെ മുരളീധരൻ പ്രതികരിച്ചത്.

അതേസമയം എകെ ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ ബി ജെ പി രംഗത്തെത്തി. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും സുരേന്ദ്രൻ വിമർശിച്ചു. കോൺഗ്രസിന്റെ പരിതാപകരമായ അവസ്ഥയിലാണ് ആന്റണിയുടെ പ്രതികരണമെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം.












Click it and Unblock the Notifications