മധുവാഹിനി പുഴ ഇനി കവുങ്ങ് പാലത്തിലൂടെ കടക്കാം; പാലം കാസർകോടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്നത്
മൊഗ്രാല്‍പുത്തൂര്‍: മധുവാഹിനി പുഴ കടക്കാന്‍ കവുങ്ങ് പാലം നിര്‍മിച്ച് നാട്ടുകാര്‍. മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തിലെ കമ്പാറിനെയും പുത്തിഗെ പഞ്ചായത്തിലെ പേരാല്‍ കണ്ണൂരിനെയും ബന്ധിപ്പിച്ചാണ് പുഴയ്ക്കുകുറുകെ നാട്ടുകാരുടെ ശ്രമഫലമായി പാലം നിര്‍മിച്ചത്. കവുങ്ങ് മുറിച്ച് കൂട്ടിക്കെട്ടി അതിനുമുകളിലായി മണ്ണും നിറച്ചാണ് പാലംപണി പൂര്‍ത്തീകരിച്ചത്.

പാലം കടക്കുന്നവര്‍ക്കു പിടിക്കാനായി ഒരുഭാഗത്ത് മരംകൊണ്ടുള്ള കൈവരിയും നിര്‍മിച്ചിട്ടുണ്ട്. പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി മഖാം ഉറൂസും, ബെദ്രഡുക്ക കിന്നിമാണി ക്ഷേത്രോത്സവും നടക്കുന്ന സമയമായതിനാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പാലം. കവുങ്ങ് പാലത്തിന്റെ അക്കരയും ഇക്കരയും തീരദേശറോഡുകള്‍ ഉണ്ടെങ്കിലും ഇതുവരെ പാലം നിര്‍മിക്കാന്‍ അധികാരികള്‍ക്കു സാധിച്ചിട്ടില്ല.
ഇവിടെ ഒരു പാലം നിര്‍മിച്ചാല്‍ നിരവധിയാളുകള്‍ ദിവസവും സഞ്ചരിക്കുന്ന ഭെല്‍-കിന്‍ഫ്ര ഭാഗത്തേക്കുള്ള ദൂരം ഒരുകിലോമീറ്റര്‍ ആവും. നിലവില്‍ ഉളിയത്തടുക്ക വഴി 12 കിലോമീറ്റര്‍ ചുറ്റിയാണ് ഈ ഭാഗത്തേക്ക് നാട്ടുകാര്‍ എത്തുന്നത്. പാലം നിര്‍മിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് സി.പി.എം. മൊഗ്രാല്‍-പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications