'ആരിഫ് മുഹമ്മദ് ഖാൻ എന്ന 'ആയാറാം ഗയാറാം'; ആദർശമല്ല, അധികാര മോഹം';ഗവർണർക്കെതിരെ ജയരാജൻ
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. കാലമാറ്റ രാഷ്ട്രീയക്കാരനായ ആരിഫ് മുഹമ്മദ് ഖാനാണ് കമ്മ്യൂണിസത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും വരത്തന്മാരുടെ രാഷ്ട്രീയമെന്ന് ആക്ഷേപിക്കുന്നതെന്ന് ജയരാജൻ വിമർശിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വതന്ത്ര പാർട്ടിയുടെ അനുയായിയായി രംഗത്തുവന്ന ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ്സിൽ ചേക്കേറുന്നതിനിടയിൽ ആറ് രാഷ്ട്രീയ പാർട്ടികളിൽ അഭയം തേടിയ ആളാണ്.ആദർശമല്ല, അധികാര മോഹമാണ് ആരിഫിനെ അരനൂറ്റാണ്ട് കാലം നയിച്ചത്.1986 മുതൽ താൻ ആർഎസ്എസ് ആയിരുന്നു എന്ന വെളിപ്പെടുത്തൽ ശരിയാണെങ്കിൽ അദ്ദേഹം കാലുമാറ്റ രാഷ്ട്രീയക്കാരൻ മാത്രമല്ല, ഒരു പാർട്ടിയിലിരിക്കുമ്പോൾ മറ്റൊരു പാർട്ടിക്കാരനായ വഞ്ചകൻ കൂടിയാണെന്നും ജയരാജൻ വിമർശിച്ചു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം-ആരിഫ് മുഹമ്മദ് ഖാൻ എന്ന 'ആയാറാം ഗയാറാം'
അലിഗഡ് സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വതന്ത്ര പാർട്ടിയുടെ അനുയായിയായി രംഗത്തുവന്ന ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ്സിൽ ചേക്കേറുന്നതിനിടയിൽ ആറ് രാഷ്ട്രീയ പാർട്ടികളിൽ അഭയം തേടിയ ആളാണ്. ഇത്തരക്കാരെ കാലുമാറ്റ രാഷ്ട്രീയക്കാരൻ എന്നോ കൂറുമാറ്റ രാഷ്ട്രീയക്കാരൻ എന്നോ ജനങ്ങൾ വിശേഷിപ്പിക്കും. അത്തരക്കാർ പരിഹാസ്യ കഥാപാത്രങ്ങളാണ്.

ആദർശമല്ല, അധികാര മോഹമാണ് ആരിഫിനെ അരനൂറ്റാണ്ട് കാലം നയിച്ചത്. അങ്ങനെയുള്ള ഒരാളാണ് കമ്മ്യൂണിസത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും വരത്തന്മാരുടെ രാഷ്ട്രീയമെന്ന് ആക്ഷേപിക്കുന്നത്. തിരിച്ചറിയാവുന്ന പ്രായം മുതൽ ചൂഷകവർഗത്തിനെതിരായ പോരാട്ടത്തിലൂടെ സമൂഹത്തെ മാറ്റിമറിക്കണമെന്നും അധ്വാനിക്കുന്നവർഗത്തിന്റെ പുതിയൊരു ലോകം പടുത്തുയർത്തണമെന്നും വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ആദർശത്തെക്കുറിച്ച് ഇത്തരം 'ആയാറാം ഗയാറാം' മാർക്ക് എന്തുപറയാൻ കഴിയും!

1974ൽ യു.പി.യിലേക്ക് സ്വതന്ത്ര പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് നാലാം സ്ഥാനത്ത് എത്തിയതാണ് കന്നി അങ്കം. മാത്രമല്ല, ജനനതീയതിയിൽ കൃത്രിമത്വം കാട്ടിയെന്ന ആക്ഷേപവും അന്ന് ഉയർന്നുവന്നിരുന്നു. ജനനതീയതി പ്രകാരം മത്സരിക്കുന്ന സമയത്തെ പ്രായം 22വർഷവും 3 മാസവും. മത്സരിക്കാൻ വേണ്ടത് 25 വയസ്സ്.

1977ൽ ചരൺസിങ്ങിനോടൊപ്പം ഭാരതീയ ക്രാന്തി സഭയുടെ സ്ഥാനാർത്ഥിയായി ലോകസഭയിലെത്തി. 80ൽ മറുകണ്ടം ചാടി കോൺഗ്രസ്സിലെത്തി. അടിയന്തിരാവസ്ഥയ്‌ക്കെതിരെയും ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയും നടത്തിയ ആരിഫിന്റെ പ്രസംഗമെല്ലാം ആവിയായിപ്പോയി. 1989ൽ ജനതാദളിലെത്തുകയും വി.പി. സിങ്ങ് മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. 1998ൽ ബി.എസ്.പി.യിലും 2000ൽ ലോക് ജനശക്തിയിലും 2004ൽ ബിജെപിയിലുമെത്തി.

1986 മുതൽ താൻ ആർഎസ്എസ് ആയിരുന്നു എന്ന വെളിപ്പെടുത്തൽ ശരിയാണെങ്കിൽ അദ്ദേഹം കാലുമാറ്റ രാഷ്ട്രീയക്കാരൻ മാത്രമല്ല, ഒരു പാർട്ടിയിലിരിക്കുമ്പോൾ മറ്റൊരു പാർട്ടിക്കാരനായ വഞ്ചകൻ കൂടിയാണെന്ന് പറയേണ്ടിവരും. അതും കോൺഗ്രസ്സിലിരിക്കുമ്പോൾ ആർഎസ്എസ്സിൽ പ്രവർത്തിച്ചയാൾ. കോൺഗ്രസ്-ബിജെപി ഭായ്-ഭായ് ബന്ധം അന്നേ ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ.












Click it and Unblock the Notifications