അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; കെഎസ്ഇബി-എൻഎച്ച്എഐ തർക്കം തീർന്നു, ഒക്ടോബറിൽ തുറക്കുമോ?
കൊച്ചി: മാസങ്ങളായി നിലച്ചുകിടന്ന അരൂർ-തുറവൂർ എൻഎച്ച് 66 എലിവേറ്റഡ് ഹൈവേ നിർമ്മാണം ഉടൻ പുനരാരംഭിക്കും. എൻഎച്ച്എഐയും കെഎസ്ഇബിയും തമ്മിലുണ്ടായിരുന്ന തർക്കം പരിഹാരത്തിൽ എത്തിയതോടെയാണ് ഈ പദ്ധതിക്ക് വീണ്ടും ജീവൻ ലഭിക്കുന്നത്. അരൂർ-തുറവൂർ 12.75 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണമാണ് വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട പ്രശ്നം കാരണം മാസങ്ങളോളം തടസ്സപ്പെട്ടിരുന്നത്.
ഹോട്ടൽ അരൂർ റെസിഡൻസിക്ക് സമീപം നിർമാണപ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരുന്നു. പൈൽ ക്യാപ് നിർമാണത്തിന് തടസമായിരുന്നഎക്സ്ട്രാ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട അനുമതി നൽകുന്നതിൽ കെഎസ്ഇബിയും എൻഎച്ച്എഐയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിന്നതായിരുന്നു പ്രധാന കാരണം. മെയ് മാസത്തിൽ പൂർത്തിയാവേണ്ട ജോലികൾ ഇതോടെ വൈകുകയായിരുന്നു.

ജൂൺ 20-ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയതിന് പിന്നാലെ ആവശ്യമായ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ കെഎസ്ഇബി അതിവേഗം പൂർത്തിയാക്കി. എർത്തിംഗ്, വൈദ്യുതി ലൈനിന് മുകളിലേക്ക് വളർന്ന മരക്കൊമ്പുകൾ വെട്ടിമാറ്റൽ തുടങ്ങിയ ജോലികളാണ് നടത്തിയിരിക്കുന്നത്.
ഇനി തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് അന്തിമ അനുമതി ലഭിക്കാനാണ് കാത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കകം അനുമതി ലഭിക്കുമെന്നാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ. അനുമതി ലഭിക്കുന്നതോടെ എൻഎച്ച്എഐയ്ക്ക് ലൈൻ മാറ്റുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനാകും.
എൻഎച്ച്എഐയുടെ നിർമ്മാണക്കമ്പനിയായ അശോക ബിൽഡ്കോൺ ജൂൺ 19-ന് അടിയന്തര പുനഃസ്ഥാപന സംവിധാനമായ താൽക്കാലിക ബൈപാസ് ഘടനയുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. പിന്നാലെ പരിശോധനകൾ കഴിഞ്ഞിട്ടും താഴെയുള്ള പഴയ ഇഎച്ച്ടി ലൈൻ നീക്കം ചെയ്യാനുള്ള ഔദ്യോഗിക അനുമതി വൈകുകയാണെന്ന് എൻഎച്ച്എഐ ആരോപിച്ചിരുന്നു.
അതേസമയം, തങ്ങളാണ് കാലതാമസത്തിന് കാരണമെന്ന ആരോപണം കെഎസ്ഇബി തള്ളിക്കളഞ്ഞു. ഒരേയൊരു താൽക്കാലിക ബൈപാസ് സംവിധാനം ഉപയോഗിച്ച് അരൂർ ജംഗ്ഷനിലും പിന്നീട് അരൂർ റെസിഡൻസിയിലും ക്രമമായി ജോലികൾ നടത്താനായിരുന്നു കരാറുകാരന്റെ പദ്ധതി. എന്നാൽ ഇത് ഇരട്ട സർക്യൂട്ട് വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നും തകരാറുണ്ടായാൽ മേഖലയിൽ വ്യാപക വൈദ്യുതി മുടക്കത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി എതിർപ്പ് രേഖപ്പെടുത്തിയത്.
മറുവശത്ത്, 2025 സെപ്റ്റംബർ മുതൽ ഷട്ട്ഡൗൺ അനുമതി നൽകുന്നതിൽ കെഎസ്ഇബി കാലതാമസം വരുത്തിയതിനാലാണ് താൽക്കാലിക സംവിധാനങ്ങൾ സ്ഥാപിക്കേണ്ടിവന്നതെന്ന് എൻഎച്ച്എഐ വിശദീകരിച്ചു. എന്നാൽ ഉദ്യോഗസ്ഥ തലത്തിലെ നേർക്കുനേർ പോരാട്ടത്തിന്റെ ഫലമായി ജനങ്ങൾ കടുത്ത ദുരിതമാണ് ഇവിടെ അനുഭവിക്കേണ്ടി വരുന്നത്.
ഏകദേശം 2200 കോടി ചെലവിൽ നടപ്പാക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പദ്ധതിക്ക് ഈ പുരോഗതി വലിയ ആശ്വാസമാണ്. ശബ്ദതടയൽ ഭിത്തികൾ, മൾട്ടി-ലെയിൻ ഫ്രീ ഫ്ലോ ടോൾ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് പദ്ധതി ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഈ വർഷം ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പായില്ല നിർമ്മാണം വീണ്ടും പൂർണ വേഗത്തിൽ ആരംഭിക്കുമെന്നും ഒക്ടോബറോടെ പദ്ധതി പൂർത്തിയാക്കുക എന്നതാണ് പുതിയ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications