'സിനിമക്ക് സർഗാത്മക സംഭാവനകൾ നൽകിയ കലാകാരൻ';ജോൺ പോളിന് അനുശോചന പ്രവാഹം
തിരുവനന്തപുരം; തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം.മലയാള സിനിമക്ക് സർഗാത്മക സംഭാവനകൾ നൽകിയ കലാകാരനെയാണ് നഷ്ടമായതെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. സിനിമയിൽ കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടേയും സിനിമാസ്വാദകരുടേയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജോൺ പോളിന്റെ മരണം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണെന്നായിരുന്നു മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം- 'മലയാള സിനിമ എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേളയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായവും ലഭ്യമാക്കിയിരുന്നു. ജില്ലയിലെ സാംസ്കാരിക പ്രവർത്തകരാകെ അദ്ദേഹത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള യത്നത്തിൽ ഒന്നിച്ചിരുന്നു. അവസാനമായി കണ്ടപ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു ഡോക്ടർമാർ പങ്കുവച്ചത്. പക്ഷേ ഇനിയൊരു തിരക്കഥയ്ക്ക് മഷി അവശേഷിപ്പിക്കാതെ അദ്ദേഹത്തിൻ്റെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു.
അദ്ദേഹവുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണത്തിനും വന്നിരുന്നു. ജോൺ പോളാണ് എന്നു തുടങ്ങുന്ന വിളികളും ശബ്ദ സന്ദേശങ്ങളും ഇനിയില്ല. ജോൺ പോളിൻ്റെ സിനിമകൾ അദ്ദേഹത്തിൻ്റെ നാമം അനശ്വരമാക്കുമെന്നുറപ്പാണ്, എന്നിരുന്നാലും ഇപ്പോൾ മലയാള സിനിമാ ലോകത്തുണ്ടായിരിക്കുന്ന ഈ വിടവ് ആരാലും നികത്തപ്പെടുകയില്ല. ജോൺ പോളിൻ്റെ മരണത്തിൽ അദ്ദേഹത്തിൻ്റെ ബന്ധുമിത്രാദികളുടെയും ചലച്ചിത്ര ലോകത്തിൻ്റെയും സാംസ്കാരികപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി അർപ്പിക്കുന്നു'.
മറ്റ് പ്രതികരണങ്ങൾ വായിക്കാം-
സജി ചെറിയാൻ-'കഥയെഴുത്തിലെ മാന്ത്രികനായിരുന്നു ജോൺ പോൾ സാർ. ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയിൽ പിറന്നുവീണു. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പരന്ന വായനയും അദ്ദേഹത്തെ തുല്യതയില്ലാത്ത പ്രതിഭയാക്കി മാറ്റി.
ജോൺ പോൾ സാറിന്റെ വാക്കുകൾക്ക് മരണമില്ല. ആ ശബ്ദം നിലക്കുന്നുമില്ല. അസംഖ്യം കഥാപാത്രങ്ങളിലൂടെ
ഒരു തെളിനീർചാലു പോലെ മലയാളികളുടെ മനസ്സിൽ അതൊഴുകി കൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ'.
ഡി വൈ എഫ് ഐ- 'പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോളിന്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സമാന്തര - വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ജോണ്‍ പോളിന്‍റെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണെന്നും' ഡിവൈഎഫ്ഐ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
രമേശ് ചെന്നിത്തല-'ശ്രദ്ധേയമായ നിരവധി സിനിമകളിലൂടെ
വെള്ളിത്തിരയിൽ
തന്റെ കയ്യൊപ്പ് പതിപ്പിച്ച മലയാളത്തിന്റെ പ്രതിഭാ സമ്പന്നനായ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ച വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്.
മലയാള സിനിമാ മേഖലയുടെ
ഉൾ കഥകളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ അവതരണശൈലി രസകരവും ഭംഗിയുള്ളതുമാണ്. സിനിമയുടെ ഇന്നലെകളെ വരുംതലമുറക്കായി പുസ്തകരൂപത്തിൽ ബാക്കിവെച്ചിട്ടാണ് യാത്ര. വ്യക്തിപരമായി ഏറെ നല്ല ബന്ധം പുലർത്തിയിരുന്ന ജോൺ പോളിന്റെ വിയോഗത്തിൽ എന്റെയും കുടുംബത്തിന്റെയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ജോൺ പോളിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'.












Click it and Unblock the Notifications