ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആശ്വാസം; സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമോ?
കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമ്പൂർണ അടച്ചിടലാണ് രോഗവ്യാപനം കുറയുന്നതിൽ നിർണായക പങ്കുവഹിച്ചത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ കൊടുമുടിയിൽ നിന്ന് കേരളം താഴേക്ക് ഇറങ്ങുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമ്പൂർണ അടച്ചിടലാണ് രോഗവ്യാപനം കുറയുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്താൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെയാണ്. ടിപിആർ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 15 ശതമാനത്തിന് താഴെ നിയന്ത്രിക്കാൻ സാധിക്കുമ്പോൾ ലോക്ക്ഡൗൺ ഇളവുകൾ പരിഗണിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഈ തോതിൽ വ്യാപന നിരക്ക് ക്രമമായി കുറയ്ക്കാനായാൽ മൂന്നോ നാലോ ദിവസത്തിനിടെ ഇത് 10 ശതമാനത്തിൽ താഴെ എത്തിക്കാമെന്നും, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
ലോക്ക്ഡൗൺ തുടങ്ങിയ ആദ്യ ദിവസം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമായിരുന്നു. ഇത് പിന്നീട് 29.72 ശതമാനത്തിൽ വരെയെത്തി. ഗുരുതരമായ സാഹചര്യത്തിൽ നിന്നും കടുത്ത നിയന്ത്രണങ്ങളാണ് ടിപിആർ 15 ശതമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം അതായത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 14.82, 14.89, 14.27 എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ ജൂൺ 9 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 8ന് ആരംഭിച്ച ലോക്ക്ഡൗൺ പിന്നീട് രണ്ട് തവണ കൂടി നീട്ടുകയായിരുന്നു. ഇതിനിടയിൽ ചില നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് നൽകിയെങ്കിലും ശനിയാഴ്ച മുതൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ലോക്ക്ഡൗൺ തുടരുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്ന ബുധനാഴ്ച വരെയാണ് കടുത്ത നിയന്ത്രണങ്ങൾ. ഇത് പെട്ടെന്ന് രോഗവ്യാപനം പിടിച്ചുകെട്ടാനുള്ള നടപടിയായിട്ടാണ് കാണുന്നത്.
പോസിറ്റിവിറ്റി 10 ശതമാനത്തിൽ താഴെയെത്തിയാൽ ലോക്ക് ഡൗണിൽ കാര്യമായ ഇളവുകൾ നൽകാമെന്നാണ് സർക്കാർ നിലപാടെങ്കിലും, പരിധി വിട്ടുള്ള ഇളവുകൾ ഉടൻ അനുവദിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കൂടി കണക്കിലെടുക്കും. വ്യാപനം അതിവേഗം നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും, സാധാരണ ജനങ്ങളുടെ ജീവിതത്തിനും വരുമാനത്തിനും പൂട്ടിടുന്ന ലോക്ക്ഡൗൺ അനന്തമായി നീട്ടാനാവില്ല.
Recommended Video
അതുകൊണ്ട് തന്നെ ഇന്ന് മുതൽ വരും ദിവസങ്ങൾ ഏറെ നിർണായകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലേക്ക് എത്തിക്കാനായാൽ അത് ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അനുഗ്രഹമായിരിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം കോവിഡ് വ്യാപനതോതും ലോക്ക്ഡൗണും ചർച്ച ചെയ്യും.