ഹർത്താലിൽ അഴിഞ്ഞാടി അക്രമികൾ, സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയും ആക്രമിക്കപ്പെട്ടു
കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടേയും കെകെ ലതികയുടേയും മകന്‍ ജൂലിയസ് നികിതാസ്, ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുമായ സാനിയോ മനോമി എന്നിവര്‍ കോഴിക്കോട് വെച്ച് ആക്രമിക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികളായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഇരുവരേയും കോഴിക്കോട് വെച്ച് ആക്രമിച്ചത്.
കോഴിക്കോട്ടെ കക്കട്ട് അമ്പലകുളങ്ങരയില്‍ വെച്ചാണ് ജൂലിയസും സാനിയോയും സഞ്ചരിച്ച കാര്‍ അക്രമികള്‍ തടഞ്ഞത്. തുടര്‍ന്ന് ഇരുവരേയും കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ചു. പത്തിലേറെ പേര്‍ വരുന്ന സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്.

പലേരിയിലുളള സാനിയോയുടെ വീട്ടില്‍ നിന്ന് നികിതാസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇവര്‍ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തിന് ഇരയായത്. കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷമാണ് പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചത്. മൂക്കിനും തലയ്ക്കും നികിതാസിന് സാരമായ പരിക്കേറ്റിട്ടുണ്ട്. സാനിയോയ്ക്കും കാര്യമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. നികിതാസിന്റെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്.

നികിതാസിനേയും സാനിയോയെയും ആദ്യം കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നികിതാസിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരു പ്രകോപനവും ഇല്ലാതെ ആയിരുന്നു ആക്രമണമെന്ന് സാനിയോ പറയുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ കാറിന് നേര്‍ക്ക് കല്ലേറുണ്ടായെന്നും സാനിയോ പറഞ്ഞു. സംഘപരിവാര്‍ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ആണെന്ന് സിപിഎം പ്രതികരിച്ചു. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications