അട്ടപ്പാടി മധു കേസ് വിധി; നീതി ലഭിച്ചോ? ചോദ്യവുമായി സികെ ശശീന്ദ്രൻ
അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന ചോദ്യവുമായി സികെ ശശീന്ദ്രൻ. നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയമുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ശശീന്ദ്രന്റെ കുറിപ്പ് ഇങ്ങനെ
'അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കഴിഞ്ഞ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കയാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ ഈ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു', പോസ്റ്റിൽ സികെ ശശീന്ദ്രൻ കുറിച്ചു.

അതേസമയം ഉചിതമായ വിധിയാണ് കേസിൽ ഉണ്ടായതെന്ന് മുൻ തിരവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫേസ്ബുക്കിൽ കുറിച്ചു. '
അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി അതിദാരുണമായി കൊലപ്പെടുത്തിയ, കേരളത്തിന് തന്നെ നാണക്കേടായി മാറിയ പൈശാചികമായ കൊലപാതകത്തിൽ പ്രതികളായ പതിനാറിൽ 14 പേരെയും കുറ്റക്കാർ എന്ന് കണ്ടെത്തുകയും അതിൽ 13 പേരെ ഏഴുവർഷക്കാലത്തേക്ക് കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. കൂറുമാറിയ സാക്ഷികളുടെ മേൽ തുടർനടപടി സ്വീകരിക്കാനും കോടതി നടത്തിയ വിധി ഉചിതമായതു തന്നെയാണ്.
സാക്ഷികളിൽ വലിയ വിഭാഗം കൂറു മാറുകയും ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് കുറ്റവാളികളെ ശിക്ഷിപ്പിക്കുന്ന കാര്യത്തിൽ അഭിനന്ദനാർഹമായ നിലപാട് തന്നെയാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഉത്തരേന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റും നിരപരാധികളായ പട്ടികജാതി വിഭാഗത്തിലെയും മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട മനുഷ്യരെയും ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. ആരെയും ശിക്ഷിച്ചില്ല എന്ന് മാത്രമല്ല പ്രതികളെ പലപ്പോഴും ഭരണകക്ഷി നേതാക്കന്മാർ തന്നെ മാലയിട്ട് സ്വീകരിക്കുന്ന വാർത്തകളാണ് നാം കേട്ടിട്ടുള്ളത്.
അതിൻ നിന്നെല്ലാം വിഭിന്നമായി പാവപ്പെട്ട ഒരാദിവാസി ചെറുപ്പക്കാരനുണ്ടായ ദാരുണമായ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അടിയന്തരമായി അറസ്റ്റ് ചെയ്യാനും ശിക്ഷ കിട്ടുന്നതിലേക്ക് എത്തിക്കാനും കേരളത്തിന് സാധ്യമായി എന്നതിൽ നമുക്ക് അഭിമാനിക്കാം. ദുർബല വിഭാഗങ്ങളോട് എൽഡിഎഫ് സർക്കാരിനുള്ള പ്രതിബന്ധതയാണ് ഈ സംഭവം അടിവരയിട്ട് കാണിക്കുന്നത്', പോസ്റ്റിൽ പറഞ്ഞു.
.












Click it and Unblock the Notifications