ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം! പോലീസ് കേസെടുത്തു
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ലൈംഗിക പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. കുറുവിലങ്ങാട് മഠത്തിലെ ജീവനക്കാരനെ ഉപയോഗിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ജീവനക്കാരന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
ജലന്ധര്‍ രൂപതയിലെ വൈദികനായ ഫാദര്‍ ലോറന്‍സ് ചാട്ടുപറമ്പിലിന്റെ സഹോദരന്‍ തോമസിന് എതിരെയാണ് കേസ്. കന്യാസ്ത്രീ ന്ല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൊലപ്പെടുത്താൻ നീക്കം
ബിഷപ്പിനെതിരെ പരാതിയുമായി മുന്നോട്ട് വന്നതിന്റെ പേരില്‍ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും നേരത്തെ തന്നെ ഭീഷണികളുണ്ടായിരുന്നു. എന്നാല്‍ പരാതിക്കാരിയെ കൊലപ്പെടുത്താന്‍ തന്നെ നീക്കങ്ങള്‍ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. കുറുവിലങ്ങാട് മഠത്തിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയാണ് കൊലപാതക ശ്രമം കന്യാസ്ത്രീയോട് തുറന്ന് പറഞ്ഞത്.
തൊഴിലാളിയുടെ വെളിപ്പെടുത്തൽ
പിന്റു എന്ന തൊഴിലാളിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കന്യാസ്ത്രീയെ നിരീക്ഷിക്കാനും ഇവര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് അഴിച്ച് മാറ്റാനും വൈദികനായ ലോറന്‍സിന്റെ സഹോദരന്‍ തോമസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനായി അസം സ്വദേശിയായ പിന്റുവിന് നല്‍കിയത് 200 രൂപയാണ്.
സ്കൂട്ടറിന്റെ ബ്രേക്ക് തകരാറിലാക്കാൻ
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും അടുത്ത സുഹൃത്ത് കൂടിയായ സിസ്റ്റര്‍ അനുപമയും ഉപയോഗിക്കുന്ന ആക്ടീവ സ്‌കൂട്ടറിന്റെ ബ്രേക്ക് വയര്‍ മുറിക്കാനും ടയറിന്റെ വാല്‍ ട്യൂബ് അഴിച്ച് മാറ്റാനും ആയിരുന്നു പിന്റുവിന് ലഭിച്ച നിര്‍ദേശം. ഇക്കാര്യം ടിന്റു തന്നെ കന്യാസ്ത്രീയോട് വെളിപ്പെടുത്തി. തുടര്‍ന്നാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.
വൈദികന്റെ സഹോദരൻ
കന്യാസ്ത്രീയുടെ പരാതി പ്രകാരം തോമസിനെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്റുവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച വരുത്തി മൊഴി രേഖപ്പെടുത്തി. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിന് വേണ്ടി തോമസ് തനിക്ക് 200 രൂപ തന്നതായി പിന്റു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കന്യാസ്ത്രീയെ നിരീക്ഷിക്കണം
സിസ്റ്റര്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെ ടയറിന്റെ ട്യൂബ് അഴിച്ച വെക്കാന്‍ ആവശ്യപ്പെട്ടുവെന്നും പിന്റു പോലീസിന് മുന്നില്‍ വെളിപ്പെടുത്തി. എന്നാല്‍ ബ്രേക്ക് വയര്‍ മുറിക്കാന്‍ പറഞ്ഞിട്ടില്ലെന്നും പിന്റു പറഞ്ഞു. കന്യാസ്ത്രീ പുറത്ത് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കണം എന്ന് നിര്‍ദേശം നല്‍കിയതായും പിന്റു വെളിപ്പെടുത്തി.
പോലീസ് കേസ്
കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതിയിലും പോലീസ് തോമസിന് എതിരെ കേസെടുത്തിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദരിയേയും മകനേയും വധിക്കുമെന്ന് തോമസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കാലടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തോമസിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.