ഓട്ടിസം ബാധിച്ച പെൺകുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചതായി പരാതി
കൊച്ചി: ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായി യാത്ര ചെയ്യവേ ടിക്കറ്റ് പരിശോധക കുട്ടിയെ ശല്യമെന്ന് വിളിച്ചെന്ന് മാതാപിതാക്കൾ. കോട്ടയം മാടപ്പള്ളി സ്വദേശിയായ ശ്രീജിത്താണ് വേണാട് എക്‌സ്പ്രസിലെ ടിക്കറ്റ് പരിശോധകക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച കുട്ടിയുടെ ചികിത്സക്കായി ഷൊർണൂരിലുള്ള ആശുപത്രിയിൽ പോയി വേണാട് എക്‌സ്പ്രസിൽ തിരികെ ചങ്ങനാശേരിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ട്രെയിൻ അങ്കമാലി കഴിഞ്ഞപ്പോൾ കുട്ടി കരഞ്ഞ് വാശി പിടിക്കാൻ തുടങ്ങി. എന്താണ് കാരണമെന്ന് അറിയാതെ വിഷമിച്ച മാതാവിനോട് മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് ടിക്കറ്റ് പരിശോധക കയർത്ത് സംസാരിച്ചതായും കുട്ടി മറ്റ് യാത്രക്കാർക്ക് ശല്യമാണെന്ന് പറയുകയുമായിരുന്നു എന്നാണ് പരാതി.
ഭിന്നശേഷിക്കാർക്കായുള്ള റിസർവേഷൻ ക്വാട്ടയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനാൽതന്നെ ഉദ്യോഗസ്ഥക്ക് ഭിന്നശേഷിക്കാരിയായ കുട്ടിയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മനസിലാക്കാതെ ശല്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ശ്രീജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനും
'അവളുടെ ആവശ്യം എന്താണെന്ന് ചിലപ്പോൾ നമുക്ക് മനസിലാകില്ല. അത്തരം സമയങ്ങളിൽ കുട്ടി കരയുകയും ബഹളംവെക്കുകയും ചെയ്യാറുണ്ട്. എല്ലാവരും കുട്ടിയെ ശ്രദ്ധിക്കുകയും കുട്ടിയെപ്പറ്റി ചോദിക്കുകയും ചെയ്യാറുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്കത് വലിയ വിഷമമാണ്. പ്രത്യേകിച്ച് ഭാര്യ അമ്പിളിക്ക്. കുട്ടിയെ കഴിഞ്ഞ ആറ് വർഷമായി ഷൊർണൂരിലുള്ള ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ചികിത്സക്കായി മിക്കപ്പോഴും ട്രെയിനിൽ തന്നെയാണ് പോകാറുള്ളത്. അപ്പോഴെല്ലാം അടുത്തിരിക്കുന്നവർ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിക്കുകയും ഞങ്ങളെ സമാധാനിപ്പിക്കാറുമാണ് പതിവ്.
പക്ഷേ ഇത്തവണ ഭാര്യയും കുട്ടിയും ആശുപത്രിയിൽ പോയി വരുമ്പോഴാണ് റെയിൽവേ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായത്. ഇതോടെ മാനസികമായി ആകെ തകർന്ന നിലയിലാണ് ഭാര്യ. ഇനി കുട്ടിയുമായി ട്രെയിനിൽ യാത്ര ചെയ്യില്ലെന്നാണ് ഭാര്യ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേക്കും ഗ്രീവൻസ് പോർട്ടലിലും ഉദ്യോഗസ്ഥക്കെതിരേ പരാതി കൊടുത്തിട്ടുണ്ട്' -ശ്രീജിത്ത് പറഞ്ഞു.
മനുഷ്യനായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ട്രെയിനിൽ ധൈര്യമായി യാത്ര ചെയ്തിരുന്നത്. ആ ധൈര്യമാണ് മകളെ നിർദയം ശല്യമെന്ന് അധിക്ഷേപിച്ച് ടിക്കറ്റ് പരിശോധക ഒരു നിമിഷം കൊണ്ട് ചോർത്തികളഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.