ആയംപാറയിലെ സുബൈദയെ കൊന്നത് രണ്ട് പേര്‍ ചേര്‍ന്നാണെന്ന് സംശയം
പെരിയ: ആയംപാറക്കടുത്ത് ചെക്കിപ്പാറയിലെ സുബൈദ(60)യെ കൊന്നത് രണ്ട് പേര്‍ ചേര്‍ന്നാണെന്ന് പൊലീസ് നിഗമനം. മേശപ്പുറത്ത് രണ്ട് ഗ്ലാസ് നാരങ്ങ വെള്ളം തയ്യാറാക്കിവെച്ചിരുന്നു. ഇതിലൊന്ന് പാതി കുടിച്ച നിലയിലാണ്. ഗ്ലാസുകളില്‍ നിന്ന് വിരലടയാളം കിട്ടുമോയെന്ന് നോക്കിയെങ്കിലും നടന്നില്ല. ഗ്ലാസിന്റെ പുറത്ത് വെള്ളത്തുള്ളികള്‍ പറ്റിപ്പിടിച്ചതിനാല്‍ വിരലടയാളം പതിഞ്ഞില്ലെന്നാണ് വിവരം. വീടിന്റെ മറ്റിടങ്ങളില്‍ നിന്ന് നാല് വിരലടയാളം കിട്ടിയിട്ടുണ്ട്.
കൊലപാതകങ്ങള്‍ പെരുകുന്നു; പൊലീസ് നിഷ്‌ക്രിയം സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല
സുബൈദ വീട്ടില്‍ തനിച്ചാണ് താമസം. പള്ളിക്കര തൊട്ടിയിലെ ഒരു കുടുംബവുമായി ആത്മബന്ധമുണ്ട്. പള്ളിക്കരയിലേക്ക് പോകുമ്പോള്‍ തൊട്ടടുത്ത വീടുകളില്‍ ഉള്ളവരെ അറിയിക്കാറുണ്ട്. എന്നാല്‍ ഇന്നലെ ഉച്ചവരെ സുബൈദയെ അയല്‍ക്കാര്‍ കണ്ടിരുന്നില്ല. പള്ളിക്കരയില്‍ നിന്നെത്തിയ ഒരു ബന്ധു വാതില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടാണ് അയല്‍ക്കാരോട് ചോദിച്ചത്. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ വീടിനകത്ത് നിന്ന് മണിയടി ശബ്ദം കേട്ടു. അതിനാല്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ് കമിഴ്ന്ന് വീണു കിടക്കുന്നത് കണ്ടത്. വീടിന്റെ പുറത്തെ വാതില്‍ രണ്ട് താഴുകള്‍ ഉപയോഗിച്ച് പൂട്ടിയിരുന്നു.
പൂട്ട് പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് ഹാളില്‍ കമിഴ്ന്ന് കിടന്ന നിലയില്‍ ജഡം കണ്ടത്. കയ്യും കാലും ബുര്‍ഖയുടെ തുണി കൊണ്ട് കെട്ടിയ നിലയിലായിരുന്നു. വായും മുഖവും മൂടിക്കെട്ടിയിട്ടുണ്ട്. മയ്യത്ത് ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. മൂക്കും വായും മൂടിക്കെട്ടിയതിനാല്‍ ശ്വാസം മുട്ടിയാണ് സുബൈദ മരിച്ചതെന്നാണ് സംശയിക്കുന്നതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. സാധാരണ കഴുത്തിലും കയ്യിലും കാതിലും ആഭരണങ്ങള്‍ അണിയാറുണ്ടെങ്കിലും മൃതദേഹത്തില്‍ അതൊന്നും കണ്ടിരുന്നില്ല. എന്നാല്‍ ഇത് ഊരിവെച്ചതാണോയെന്നും വ്യക്തമല്ല. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊലക്കേസിന്റെ സമാന രീ തിയിലാണ് സുബൈദയെ കൊന്നതെന്നാണ് കരുതുന്നത്.
സുബൈദക്ക് അറിയാവുന്ന ആരെങ്കിലുമാണ് കൊന്നതെന്ന് സംശയിക്കുന്നു. നാരങ്ങവെള്ളം നല്‍കി സ്വീകരിച്ചത് അതിനാലാവണം. കൊല നടന്നത് രാത്രി 9 മണിക്ക് മുമ്പാണെന്ന് കരുതുന്നു.
ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി.