അയോധ്യ വിധി: ജനങ്ങള്‍ സംയമനം പാലിച്ച് മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥന
കാസര്‍കോഡ്/മലപ്പുറം: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പറയുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംയമനം പാലിച്ച് രാജ്യത്തിന്‍റെ മതേതരമൂല്യങ്ങളും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിവിധ ജില്ലിയിലെ കളക്ടര്‍മാര്‍. കോടതി വിധി എന്തായാലും അതില്‍ അഹ്ളാദ പ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും സമാധാനം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും കളക്ടര്‍മാര്‍ ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചു.
കാസര്‍കോഡ് ജില്ലാ കളക്ടര്‍ ഡി സുജിത് ബാബുവിന്‍റെ അഭ്യര്‍ത്ഥന
മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും പേരുകേട്ട കാസർഗോഡ് ജില്ലയിൽ അയോദ്ധ്യ വിധിയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഛിദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ട്. അതിനായി മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ÇrPC 144 പ്രകാരം ഇപ്പോൾ മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ്. ജനങ്ങൾ ഇതുമായി പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി ഇത് മുഴുവൻ ജനങ്ങളും ഉപയോഗിക്കണം.
അയോധ്യ വിധി: എന്താണ് അയോധ്യയിലെ തര്‍ക്കം? വാദവും അവകാശവാദങ്ങളും
സമാധാനം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി , എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനായി ഈ അവസരം വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോൾ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബർ പതിനൊന്നാം തീയതി (11.11.2019) രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകർത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമർത്തുമെന്ന് ഇതിനാൽ അറിയിക്കുന്നു.
മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അഭ്യര്‍ത്ഥന
പ്രിയപ്പെട്ടവരെ,
മാതൃകാപരമായി മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ചുവരുന്ന ജില്ലയാണ് നമ്മുടെ മലപ്പുറം. നമ്മുടെ ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മത സംഘടനാ നേതാക്കളുടെയും , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും, ഉദ്യോഗസ്തരുടേയും സാന്നിദ്ധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായിട്ടുള്ളതോ ആയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നതിനും IT നിയമം അനുസരിച്ച് സെെബര്‍ പോലീസ് മുഖേന കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
അയോധ്യ വിധി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ച് ചേര്‍ത്ത് സോണിയ ഗാന്ധി
Recommended Video
മതപരമായ വിഷയങ്ങളില്‍ വരുന്ന കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തുയില്ലെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കാമെന്നും യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനാ ഭാരവാഹികളും ഉറപ്പുു നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രത്യേകം സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ അടുത്ത രണ്ട് ആഴ്ചകളില്‍ നടക്കുന്ന എല്ലാ വിധ ഘോഷയാത്രകളും ജാഥകളും സംബന്ധിച്ച് അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.