ആ 'വമ്പൻ സ്രാവിന്റെ' പേര് വെളിപ്പെടുത്താതെ ആളൂർ! സുനിയെ നാരങ്ങവെള്ളം കുടിപ്പിച്ച് എല്ലാം മറച്ചു...
ആരാണ് കേസ് ഏൽപ്പിച്ചതെന്ന ചോദ്യത്തിന് മൗനം പാലിച്ച ആളൂർ, വക്കാലത്ത് ഏറ്റെടുക്കാൻ സുനിയുടെ ചില സുഹൃത്തുക്കളാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് കോടതിയിൽ പറഞ്ഞതായും സൂചനയുണ്ട്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനിയുടെ കേസ് ഏറ്റെടുക്കാൻ നേരത്തെ തന്റെ മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അഡ്വക്കേറ്റ് ബിഎ ആളൂർ. എന്നാൽ ഏത് വമ്പൻ സ്രാവാണ് പൾസർ സുനിയുടെ കേസ് ഏൽപ്പിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചതുമില്ല.
തുടക്കം മുതലേ കേസ് ഏറ്റെടുക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം അതിനു കഴിഞ്ഞില്ല. പൾസർ സുനിയെ ജയിലിലെത്തി നേരിട്ടുകണ്ട് സംസാരിച്ചിരുന്നു. കേസിന്റെ കാര്യങ്ങളാണ് സംസാരിച്ചത്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് സുനിയുമായി സംസാരിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് ആളൂർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ആരാണ് കേസ് ഏൽപ്പിച്ചതെന്ന ചോദ്യത്തിന് മൗനം പാലിച്ച ആളൂർ, വക്കാലത്ത് ഏറ്റെടുക്കാൻ സുനിയുടെ ചില സുഹൃത്തുക്കളാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് കോടതിയിൽ പറഞ്ഞതായും സൂചനയുണ്ട്. ജയിലിൽ വെച്ച് സുനിയെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നും ആളൂർ കോടതിയിൽ ആരോപിച്ചു.
സുനിയെ മർദ്ദിച്ച പോലീസുകാർ, മർദ്ദനത്തിന് ശേഷം നാരങ്ങാവെള്ളം കുടിപ്പിച്ച് ആന്തരികാവയവങ്ങളിലെ പാടുകൾ മറയ്ക്കുകയായിരുന്നുവെന്നാണ് ആളൂർ കോടതിയിൽ വാദിച്ചത്. പൾസർ സുനിയെ മർദ്ദിച്ചുവെന്ന ആരോപണമുയർന്നതിനെ തുടർന്ന് ജയിൽ ഡോക്ടറെ കോടതി വിളിച്ചുവരുത്തി വിസ്തരിച്ചിരുന്നു. അതേസമയം, കോടതിയിൽ അഡ്വക്കേറ്റ് ടെനിയുമായുണ്ടായ തർക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ ഏതു വക്കീലിനെയും കോടതിയിൽ വാദത്തിനായി വെയ്ക്കാനുള്ള അവകാശം പ്രതിക്കുണ്ടെന്നാണ് ആളൂർ മാധ്യമങ്ങളോട് പറഞ്ഞത്.












Click it and Unblock the Notifications