ബാണാസുര സാഗറില്‍ റെഡ് അലര്‍ട്ട്; 3 മണിക്ക് അണക്കെട്ട് തുറക്കും, ഒഴിപ്പിക്കല്‍ തുടരുന്നു
വയനാട്: കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നോടെ ബാണാസുര സാഗര്‍ ഡാം തുറക്കാന്‍ തീരുമാനമായി. രാവിലെ എട്ടുമണിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ഡാം തുറക്കാന്‍ തീരുമാനിച്ചത്. 8.5 ക്യുമെക്സ്, അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
കർണ്ണാടകയിലെ കബിനി അണക്കെട്ടിൽ നിന്ന് നിലവിൽ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാൾ അധികം ജലം ഈ വർഷം കബിനി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുമുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 18 ഡാമുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. നീരൊഴുക്ക് കുറഞ്ഞതിനാല്‍ മലമ്പുഴ ഡാം ഉടന്‍ തുറന്നേക്കില്ല. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടർന്നാൽ പരിശോധന നടത്തിയ ശേഷമേ തുറക്കൂ.
ഇടുക്കിയില്‍ സംഭരണശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലനിരപ്പ്. ജലനിരപ്പില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഇല്ലാത്തതിനാല്‍ നേരത്തെ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊന്മുടി ഡാം തുറക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പയില്‍ ഒരു മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നു. സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് ഉയര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറക്കുമെന്നതിനാല്‍ കക്കട്ടാര്‍, പമ്പാതീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications