ബാര്‍ കോഴയില്‍ ഹൈക്കോടതി വീണ്ടും 'റോക്കിംഗ്' ... വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വം ആകില്ലെന്ന്
കൊച്ചി: ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും ഹൈക്കോടതിയുടെ പരാമര്‍ശം. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം എങ്ങനെ നീതിപൂര്‍വ്വം ആകും എന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ വിധിച്ച വിജിലന്‍സ് കോടതി വിധി ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനെതിരെ സണ്ണി മാത്യു നല്‍കിയ റിവ്യു ഹര്‍ജി പരിഗണിയ്ക്കവേയാണ് കോടതിയുടെ പരാമര്‍ശം.
ബാര്‍ കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് വിജിലന്‍സ് അന്വേഷിച്ചാല്‍ അതെങ്ങനെ നീതിപൂര്‍വ്വമാകും എന്നാണ് കോടതിയുടെ ചോദ്യം. എന്ത് കൊണ്ട് സിബിഐ പോലുള്ള ഏജന്‍സികളെ കേസ് ഏല്‍പിച്ചുകൂടാ എന്നും കോടതി വാക്കാല്‍ ചോദിച്ചു.
ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം എന്താണെന്ന് ഉച്ചയ്ക്ക് ശേഷം വ്യക്തമാക്കാന്‍ എജിയോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ആണ് കേസ് പരിഗണിച്ചത്.
ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ്, കോടതിയുടെ നിരീക്ഷണത്ത...
Posted by Pinarayi Vijayan on Friday, 20 November 2015
കോടതി പരാമര്‍ശം വന്ന ഉടന്‍ തന്നെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരണവുമായി ഫേസ്ബുക്കില്‍ എത്തി. കോടതിയില്‍ തകരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഹീനമുഖമാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാണിയ്ക്കുന്നതും സ്ഥിരീകരിയ്ക്കുന്നതും- പിണറായി പറയുന്നു.