എൻഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്; ചെങ്ങന്നൂർ ബിജെപിക്ക് തിരിച്ചടിയാകും, മുന്നണിയോഗം മാറ്റി
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടാൻ സാധ്യത. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുന്നെന്ന സൂചന ബിഡിജെഎസ് നൽകിയതിന് പിന്നാലെ ഞായറാഴ്ച ചേരാനിരുന്ന ആലപ്പുഴ എൻഡിഎ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. എൻഡിഎ യോഗത്തിൽ ബിഡിജെഎസ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ. എന്നാൽ ബിഡിജെഎസിന്റെ നീക്കം ബിജെപിക്ക് തിരിച്ചടിയാകും.
ചെങ്ങന്നൂരില്‍ ഇത്തവണ ബിജെപിക്ക് വോട്ട് കുറയും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചതില്‍ പകുതി വോട്ടുകളും ബിഡിജെഎസിന്റേതായിരുന്നു. ഇത്തവണ എന്‍ഡിഎയിലെ മുന്നണിബന്ധം ശക്തമല്ലെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ ഭിന്നത വ്യക്തമാക്കിയിരിക്കുന്നത്.

സീറ്റ് ആവശ്യപ്പെടില്ല
എന്‍ഡിഎയോട് ബിഡിജെഎസ് സീറ്റ് ആവശ്യപ്പെടില്ല. ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ആലപ്പുഴ ജില്ലാക്കമ്മറ്റിക്കും ഇതേവികാരമാണ് ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന കമ്മറ്റി കൈക്കൊള്ളുമെന്നും തുഷാർ വെള്ളാപ്പള്ളി റിപ്പോർട്ടർ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ കൂടിയായ തുഷാര്‍ പറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചതില്‍ പകുതി വോട്ടുകളും ബിഡിജെഎസിന്റേതായിരുന്നു.

ബിജെപിയെ വലയ്ക്കും
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറായിരം വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍. ഇത്തവണയും പിഎസ് ശ്രീധരന്‍പിളളയെ ഇറക്കി ഒരു അട്ടിമറി വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാൽ ബിഡിജെഎസ് ഇടഞ്ഞു നിൽക്കുന്നത് ബിജെപിയെ വലയ്ക്കും.

അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത്
എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ അതിരൂക്ഷമായ പരസ്യ പ്രതികരണമാണ് നടത്തുന്നത്. എന്നാൽ ആ സമയത്തൊന്നും ബിജെപിക്കെതിരെ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ അസ്വാരസ്യങ്ങൾ തുറന്നു കാട്ടി ബിഡിജെഎസ് രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടയിൽ തുഷാര്ഡ വെള്ളാപ്പള്ളിക്ക് ബിജെപി രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തെന്ന വാർത്തകൾ പുരത്തു വന്നിരുന്നു.

പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം
ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഘടകകക്ഷികളുടെ സത്യാവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാത്തതിനാലാണ് അവഗണിക്കപ്പെടുന്നത്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തതാൽ ചെങ്ങന്നൂർ സ്ഥാനാർത്ഥി ജയിക്കുമെന്നും തുഷാർ പറഞ്ഞിരുന്നു. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിക്കുന്നില്ലെന്നും അതിനാൽ എൻഡിഎ വിടണമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ള് നടേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എസ്എൻഡിപി പ്രവർത്തകരിൽ ഭൂരിഭാഗവും കോൺഗ്രസ്, സിപിഎം പ്രവർത്തകാരാണ്. അതുകൊണ്ട് തന്നെ ഇനി എൻഡിഎയുമായി സമവാകത്തിലെത്തിയാലും ശക്തി തെളിയിക്കുക എന്നത് തുഷാർ വെള്ളാപ്പള്ളിക്ക് വെല്ലുവിളി തന്നെയാണ്.












Click it and Unblock the Notifications