'ഞാനല്ലേ, ചുമ്മാ എന്തും പറയരുത്': ഭാഗ്യലക്ഷ്മി ചാനല്‍ ചർച്ചയ്ക്കിടയില്‍ നിന്നും ഇറങ്ങിപ്പോയി
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചക്കിടയില്‍ ചാനലില്‍ നിന്നും ഇറങ്ങിപ്പോയി ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യ ലക്ഷ്മി. ചർച്ച നയിച്ച അപർണ്ണയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു പരാമർശമാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്. എന്നാല്‍ അവതാരകയുടെ പരാമർശം ആ നിമിഷത്തില്‍ അവർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയതായിരിക്കാം എന്നാണ് ചർച്ച കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുക.
ചർച്ചയുടെ തുടക്കം മുതല്‍ തന്നെ തന്റെ നിലപാടുകള്‍ വളരെ ശക്തമായ രീതിയില്‍ തന്നെ ഭാഗ്യ ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ സിനിമ രംഗത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ വേണ്ടി തയ്യാറാക്കിയ ഹേമ കമ്മിറ്റിക്ക് മുമ്പാകെ പോയി സംസാരിച്ചത് ആകെ 62 സ്ത്രീകളാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

ഡബ്ല്യു സി സി കൊടുത്ത നമ്പർ വെച്ചാണ് കമ്മിറ്റി അവരെയൊക്കെ വിളിച്ചിരിക്കുന്നത്. കമ്മിറ്റി സംഘടനയെ വിളിച്ച് നമ്പർ തേടുകയായിരുന്നു. കാരണം ഇവിടെ നടിമാർക്ക് മാത്രം അല്ലല്ലോ പരാതികള്‍. മേക്കപ്പ് രംഗത്ത് തുടങ്ങി ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നവർക്ക് വരെ പറയാന്‍ ഒരുപാടുണ്ട്. എന്നിട്ടും ആകെ 62 പേരെയാണ് വിളിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ഞാന്‍ ആകെ വിഷമത്തിലാണ്. എന്താണ് സ്ക്രോളിങ് എഴുതിക്കാണിക്കുന്നത്. 'കൂടെ കിടന്നില്ലെങ്കില്‍ അവസരങ്ങള്‍ ലഭിക്കില്ല' എന്നാണ്. അപ്പോള്‍ ഇത്രയും കാലം മുഴുവന്‍ ഇവിടെ അധ്വാനിക്കുകയും തങ്ങളുടെ കഴിവുകള്‍ തെളിയിക്കുകയും ചെയ്ത ആർട്ടിസ്റ്റുകളെ ചെളിവാരി എറിയുകയല്ലേ ചെയ്തോണ്ടിരിക്കുന്നത്. യഥാർത്ഥത്തില്‍ സ്ത്രീകളെ സഹായിക്കുന്നതിന് പകരം സിനിമയിലെ സ്ത്രീകളെ അപമാനിക്കുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
മൊഴി കൊടുത്ത 62 പേരില്‍ സമീപകാല 15 വർഷത്തെ സ്ത്രീകള്‍ ആരും ഇല്ല. എല്ലാവരും അതിന് മുമ്പുള്ളവർ, അതായത് 25-30 വയസ്സിന് മുകളിലുള്ളവരാണ്. എന്റെ പേര് നിർദേശിച്ചത് ഡബ്ല്യു സി സിയാണ്. തുടർന്ന് ജസ്റ്റിസ് ഹേമ തന്നെയാണ് എന്നെ വിളിക്കുന്നത്. തുടർന്ന് ഞാന്‍ പോയി സംസാരിച്ചു. ഒരു മുപ്പത്തിയഞ്ച് വർഷം മുന്‍പത്തെ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. സമാനമായ രീതിയില്‍ മറ്റ് പലരും വർഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് പൂർണ്ണമല്ലെന്ന ഒരു അഭിപ്രായം എനിക്കുണ്ട്.
സിനിമ രംഗത്ത് ആയിരക്കണക്കിന് സ്ത്രീകളുണ്ട്. ഏറ്റവും അധികം പരാതികളുള്ള ജൂനിയർ ആർട്ടിസ്റ്റുമാരുണ്ട്. നായികമാർ എന്ന് പറയുന്നവർക്ക് എല്ലാ പ്രിവിലേജസും ഇവിടെ കിട്ടുന്നുണ്ട്. അവർക്ക് കാരവാനും നല്ല ഭക്ഷണവും താമസവും കിട്ടുന്നുണ്ട്. അവർക്ക് മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും ഇല്ല. എനിക്ക് അറിയുന്ന കാര്യമാണ് ഞാന്‍ പറയുന്നത്. ഒരു മുത്തശ്ശി കഥ എന്ന ചിത്രത്തില്‍ എനിക്ക് എല്ലാ പ്രിവിലേജസും തന്നുകൊണ്ടാണ് ആ സിനിമയുടെ ഷൂട്ട് മുന്നോട്ട് പോയത്.
എന്നാല്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരുടേയും ജൂനിയർ ആർട്ടിസ്റ്റുമാരുടേയും കാര്യത്തില്‍ അവരെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇതെല്ലാം കമ്മിറ്റിക്ക് മുമ്പാകെ പറയണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവരെ ആരും വിളിച്ച് അന്വേഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ചർച്ചയില്‍ വ്യക്തമാക്കുന്നു.
ഈ ചർച്ച അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോഴാണ് തുടക്കത്തില്‍ സൂചിപ്പിച്ച ഇറങ്ങിപ്പോക്ക് ഉണ്ടാകുന്നത്. 'നടിക്കെതിരെ ദാരുണമായ ഒരു സംഭവം ഉണ്ടായപ്പോള്‍ ഞങ്ങള്‍ എല്ലാവരും അവളോടൊപ്പം നില്‍ക്കുകയും, ഈ കേരളം മുഴുവന്‍ അവളോടൊപ്പം നില്‍ക്കുകയും ചെയ്തതും എല്ലാവർക്കും അറിയാം' എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് ഇടയിലായിരുന്നു അവതാരകയുടെ ഇടപെടല്‍.
'കേരളം മുഴുവന്‍ അവളോടൊപ്പം നിന്നു. നിങ്ങളല്ല, മലയാള സിനിമ ഇന്‍ഡസ്ട്രിയല്ല. കേരളം മുഴുവന്‍ നിന്നു. മാധ്യമങ്ങള്‍ നിന്നു. പൊതുജനം നിന്നു. പിടി തോമസ് വഴി ഈ കേസ് പുറത്തേക്ക് വന്നു' എന്നായിരുന്നു അപർണയുടെ പ്രതികരണം. ഇതോടെയാണ് ഭാഗ്യലക്ഷ്മി ക്ഷുഭിതയാകുന്നത്.
"ഞാനല്ലേ, ഞാനല്ലെന്ന് എങ്ങനെയാണ് പറയുക. ചുമ്മാ എന്തും പറയരുത് നിങ്ങള്‍. നിങ്ങള്‍ക്ക് ആർഗ്യുമെന്റിനുള്ള ആളല്ല ഞാന്‍ വെരി സോറി. നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഈ ചർച്ചയെ നിങ്ങള്‍ ഉദ്ധേശിക്കുന്ന തരത്തില്‍ കൊണ്ടുപോകാന്‍ താല്‍പര്യമില്ല. സിനിമയ്ക്ക് അകത്ത് പത്ത് പേർ വില്ലന്മാർ ഉണ്ടാകും. പക്ഷെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന, നല്ല സ്വഭാവമുള്ള എത്രയോ പുരുഷന്മാരുണ്ട്. അവരെ കാടടച്ച് വെടിവെക്കരുതെന്നേ ഞാന്‍ പറയുന്നുണ്ട്. ഇല്ല അപർണ്ണ, ഞാന്‍ പെരുമാറുകയാണ്" എന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി ചർച്ച അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം നിങ്ങള്‍ അല്ലെന്ന് ഉദ്ധേശിച്ചത് വ്യക്തിപരമായി ഭാഗ്യലക്ഷ്മിയെ അല്ലെന്ന് അവതാരക അപർണ്ണ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ അല്ല എന്നതുകൊണ്ട് ഉദ്ധേശിച്ചത് മലയാള സിനിമ ലോകമല്ല എന്നതാണെന്നായിരുന്നു അപർണ്ണയുടെ വിശദീകരണം.












Click it and Unblock the Notifications