‘പ്രായം 50 കഴിഞ്ഞല്ലോ,എന്നിട്ടും യൂത്തോ? ചിരിപടർത്തി പാർവതിയുടെ ചോദ്യം, കലക്കൻ മറുപടിയുമായി രാഹുൽ
പാലക്കാട് :'പ്രായം 50 കഴിഞ്ഞല്ലോ. ഇപ്പോഴും യൂത്ത് എന്ന് വിളിക്കുന്നത് എങ്ങനെയാണ് '.ഭാരത് ജോഡോ യാതയിൽ എന്നല്ല ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും രാഹുൽ ഗാന്ധി ഇങ്ങനെയൊരു ചോദ്യം കേൾക്കുന്നത്. അതും ഒരു കൊച്ചു മിടുക്കിയിൽ നിന്ന്.
മുൻ ഗവർണർ അന്തരിച്ച കെ.ശങ്കരനാരായണന്റെ പേരക്കുട്ടി പാർവതിയാണ് യാത്രയിൽ ചിരി പടർത്തിയിയ ഈ ചോദ്യം രാഹുൽ ഗാന്ധിയോട് ചോദിച്ചത്. മനസിൽ തോന്നിയ കുസൃതിച്ചോദ്യം സാക്ഷാൽ രാഹുൽ ഗാന്ധിയോട് തന്നെ ചോദിക്കാനാണ് പാർവതി കുളപ്പള്ളിക്ക് വണ്ടി കയറിയത്.

ചോദ്യം കേട്ടപ്പോൾ പാർവതിയുടെ അമ്മ അനുപമയും ഞെട്ടി. എന്നാൽ രാഹുൽ ഗാന്ധിയാകട്ടെ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ചോദ്യം നന്നായി രസിച്ച രാഹുലിന്റെ മറുപടിയും രസകരമായി. ഞാനെന്നെ സ്വയം യുവാവെന്നു വിളിക്കാറില്ലല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി.
'ഞാനെന്നെ സ്വയം യുവാവെന്നു വിളിക്കാറില്ലല്ലോ. എന്റെ ജോലി ഇങ്ങനെയാണ്. നാട്ടുകാർ എന്നെ പലതും വിളിക്കും. അവരുടെ സ്നേഹവും പരിഗണനയുമാണത്. അതങ്ങനെ പോകട്ടെ'. രാഹൽ ഗാന്ധി പറഞ്ഞു. എന്തായാലും ചോദ്യത്തിനും, സംശയത്തിനും മറുപടി കിട്ടിയതോടെ പാർവതിക്ക് സന്തോഷം.
ചോദ്യത്തിനു സമ്മാനമായി മിഠായിയും രാഹുലിന്റെ വകയായി പാർവതിക്ക് കിട്ടി. യാത്രക്കിടയിൽ 15 മിനിറ്റോളം രാഹുലും അനുപമയും പാർവതിയും സംസാരിച്ചു. അതേസമയം നിലവിൽ പാലക്കാട് ജില്ലയിലാണ് ഭാരത് ജോഡോ പുരോഗമിക്കുന്നത്. രാവിലെ 6.30ഓടെ ഷൊർണൂർ എസ്എംപി ജംക്‌ഷനിലെത്തിയ യാത്രയെ എഐസിസി, കെപിസിസി ഭാരവാഹികളും ജില്ലാ നേതാക്കളും ചേർന്ന് സ്വീകരിച്ചു.
ആയിരക്കണക്കിനു പ്രവർത്തകരും വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു ചെറുതുരുത്തിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും പദയാത്രികരെയും ജില്ലയിലേക്ക് ആനയിച്ചത്. ഇതിനിടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന പരാതിയില്‍ ഹര്‍ജിക്കാരന് ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഭാരത് ജോഡോ യാത്ര സമാധാനപരമായിട്ടാണ് കടന്ന് പോവുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ഉടനെ ആയിരുന്നു ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിയെത്തിയത്. എന്നാല്‍ അന്ന് ഹര്‍ജി പരിഗണിക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ വിശദാശങ്ങള്‍ വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഹര്‍ജി പരിഗണിക്കുകയും തള്ളുകയും ചെയ്തത്.
യാത്രയ്ക്ക് പോലീസ് അനുമതിയില്ലേയെന്നും എന്തെല്ലാം മാനദണ്ഡമാണ് യാത്രയ്ക്ക് അനുവാദം നല്‍കുമ്പോള്‍ പോലീസ് വ്യക്തമാക്കിയതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ഇതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിരിന്റെ വാദങ്ങള്‍ കൂടെ കേട്ട ശേഷം ഹര്‍ജി തള്ളിയത്.












Click it and Unblock the Notifications