കൊടകര കുഴല്‍പണ കേസില്‍ വന്‍ ട്വിസ്റ്റ്... മൂന്നര കോടിയ്ക്കും സ്രോതസ്സുണ്ട്, സ്വന്തം പണമെന്ന് ധര്‍മരാജൻ
കൊച്ചി/തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ പോലീസിനെ അമ്പരപ്പിച്ച് പരാതിക്കാരുടെ നീക്കം. ഇതുവരെ പോലീസിന് നല്‍കിയ മൊഴികള്‍ക്കെല്ലാം വിരുദ്ധമായ ചില കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണ് എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. പണം എറണാകുളത്ത് എത്തിക്കുക മാത്രമായിരുന്നു തന്റെ ജോലി എന്നായിരുന്നു ധര്‍മരാജന്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നത്. വിശദാംശങ്ങള്‍...
എല്ലാം തങ്ങളുടെ പണം
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ ധര്‍മരാജന്റേയും സുനില്‍ നായിക്കിന്റേതും ആണെന്നാണ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ധര്‍മരാജനും സുനില്‍ നായിക്കും ഡ്രൈവര്‍ ഷംജീറും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മൂന്നര കോടിയുടെ കണക്ക്
നഷ്ടപ്പെട്ട പണത്തില്‍ മൂന്നേകാല്‍ കോടി തന്റേതാണെന്ന് ധര്‍മരാജന്‍ ഹര്‍ജിയില്‍ പറയുന്നത്. 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതാണ്. സുനില്‍ നായിക് തന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ണറും ആണെന്നും ധര്‍മരാജന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
രഹസ്യ അറയിലും ബാഗിലും
മൂന്നേകാല്‍ കോടി രൂപ കാറിന്റെ രഹസ്യ അറയിലും 25 ലക്ഷം രൂപ ബാഗിലും ആയിരുന്നു സൂക്ഷിച്ചിരുന്നത്. എറണാകുളത്ത് എത്തിക്കാന്‍ ആവശ്യപ്പെട്ട് ഷംജീറിന്റെ കൈവശം ആയിരുന്നു കാറും പണവും കൊടുത്തുവിട്ടത് എന്ന് ഹര്‍ജിയില്‍ പറയുന്നു.
കവര്‍ച്ച നടന്നത്
ഒറ്റയ്ക്ക് പോകാന്‍ ആണ് ഷംജീറിനോട് നിര്‍ദ്ദേശിച്ചിരുന്നത് എങ്കിലും റഷീദ് എന്ന സുഹൃത്തിനെ കൂടി കൂടെ കൂട്ടിയായിരുന്നു യാത്ര. ഏപ്രില്‍ 3 ന് പുലര്‍ച്ചെ 4.40 ന് ആയിരുന്നു മൂന്ന് കാറുകളില്‍ എത്തിയവര്‍ ഷംജീറിനേയും റഷീദിനേയും ആക്രമിച്ച് പണവും കാറും കവര്‍ന്നു എന്നാണ് പറയുന്നത്.
പരാതിയുടെ കാര്യം
കവര്‍ച്ച ചെയ്യപ്പെട്ട കാര്‍ കണ്ടെത്തിയപ്പോഴാണ് രഹസ്യ അറയില്‍ ഉണ്ടായിരുന്ന പണവും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത് എന്നും ഉടനടി പോലീസ് സ്‌റ്റേഷനില്‍ എത്തി രേഖാമൂലം പരാതി നല്‍കി എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതില്‍ തീരുന്നില്ല കാര്യങ്ങള്‍.
ആ പണം വേണം
പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത് 1.40 കോടി രൂപയാണ്. പണം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പണം തങ്ങള്‍ക്ക് തിരികെ നല്‍കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പണം അത്യാവശ്യമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിചാരണയ്ക്ക് മുമ്പ് തന്നെ ഈ പണം തിരികെ നല്‍കണം എന്നാണ് അപേക്ഷിച്ചിട്ടുള്ളത്.
സ്രോതസ്സുണ്ട്
നഷ്ടപ്പെട്ട പണത്തിന് കൃത്യമായ സ്രോതസ്സുണ്ട് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കോടതിയില്‍ അത് ഹാജരാക്കാന്‍ തയ്യാറാണെന്നും പറയുന്നു. താന്‍ സപ്ലൈകോയുടെ വിതരണക്കാരനാണെന്നും പഴം പച്ചക്കറി ബിസിനസ്സുകാരനാണെന്നും ധര്‍മരാജന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പോലീസിനോട് പറഞ്ഞത്
25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യം ധര്‍മരാജന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് സുനില്‍ നായിക് തന്ന പണമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ പണം പോലീസ് പിടിച്ചെടുത്തതോടെയാണ് നഷ്ടപ്പെട്ടത് മൂന്നര കോടിയാണെന്ന് സമ്മതിച്ചത്.
പോലീസ് വെട്ടിലായി
ധര്‍മരാജനും കൂട്ടരും ഇത്തരം ഒരു ഹര്‍ജി നല്‍കിയതോടെ പോലീസ് ആണ് വെട്ടിലായത്. ധര്‍മരാജന്റെ മൊഴികളുടേയും ഫോണ്‍ രേഖകളുടേയും അടിസ്ഥാനത്തില്‍ പ്രമുഖ ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോദി പറഞ്ഞത് തെറ്റ്? ഇന്ത്യക്ക് വാക്‌സിനുകള്‍ക്കായി കാത്തിരിക്കേണ്ടി വന്നിട്ടില്ല... ഇതാണ് ചരിത്രം
Recommended Video