കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി രജിത് കുമാറും ആരാധകരും; കൊച്ചി വിമാനത്താവളത്തില്‍ വരവേല്‍പ്
കൊച്ചി:ഡോ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടുകഴിഞ്ഞു. അതിന് ശേഷം ചെന്നൈയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ രജിത് മാര്‍ച്ച് 15 ന് രാത്രി കൊച്ചിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഇതൊന്നും അല്ല വാര്‍ത്ത. രജിത് കുമാര്‍ ആരാധകര്‍ കൊച്ചി വിമാനത്താവളത്തില്‍ കാണിച്ച ചെയ്ത്തുകളാണ് ഇപ്പോള്‍ ചൂടുപിടിച്ച വിവാദമായിരിക്കുന്നത്.
മുളകുയുദ്ധവുമായി 'രെയിത് സെർ ആർമി'... ലാലേട്ടന് വരെ പണികൊടുക്കും! ചിരിച്ച് വയറുളുക്കും ട്രോളുകൾ!!!
Recommended Video
രാത്രി ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ ആണ് രജിത് കുമാര്‍ എത്തിയത്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുകൂട്ടായ്മകള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ ആണ് ഇത് എന്ന് കൂടി ഓര്‍ക്കണം.
രജിത് കുമാറിനെ പുറത്താക്കിയത് എന്തിന്? ശരിയായ ഉത്തരം കണ്ടെത്തി ഒരു കൂട്ടർ... കേട്ടാൽ ആരും ഞെട്ടില്ല!
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി ആയതോടെ രജിത് കുമാറിന് ലഭിച്ചത്. മറ്റ് മത്സാര്‍ത്ഥികള്‍ക്ക് നേരെ ഇവര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ നേരത്തേ തന്നെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.
സെലിബ്രിറ്റി
മുമ്പ് വിവാദ നായകനായിരുന്ന രജിത് കുമാര്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയതോടെ വലിയ സെലിബ്രിറ്റ് ആയി മാറിയിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ രജിത് കുമാര്‍ ആരാധകര്‍ മോഹന്‍ ലാലിന് നേര്‍ക്ക് വരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് രജിത് തിരിക്കുമ്പോള്‍ യാത്രയയ്ക്കാന്‍ പവനും ഭാര്യ ലാവണ്യയും എത്തിയിരുന്നു.
കൊച്ചിയില്‍ എത്തിയപ്പോള്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് ആരാധകരാണ് പുറത്ത് രജിത് കുമാറിനെ സ്വീകരിക്കാന്‍ കാത്ത് നിന്നിരുന്നത്. ഇവര്‍ രജിത്തിനെ പൊന്നാട അണിയിക്കുകയും ബൊക്കെകള്‍ നല്‍കുകയും ചെയ്തു. വലിയ ആരവത്തോടെ ആയിരുന്നു ആരാധക കൂട്ടം രജിത് കുമാറിനെ സ്വീകരിച്ചത്.
നിയന്ത്രണം ലംഘിച്ച്
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ പോലും ഉപേക്ഷിക്കുന്ന സാഹചര്യം ആണുള്ളത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ആരാധകര്‍ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നില്‍ തടിച്ചു കൂടിയത്.
രജിത്തും നിയന്ത്രണം ലംഘിച്ചു
ആള്‍ക്കൂട്ടത്തിലേക്ക് പോകരുത് എന്ന് വിമാനത്താവള അധികൃതര്‍ രജിത് കുമാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. മറ്റൊരു വഴിയിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ ആയിരുന്നു വിമാനത്താവളത്തിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച്, നിര്‍ബദ്ധ ബുദ്ധിയോടെ രജിത്ത് ആരാധകര്‍ക്കിടയിലൂടെ പുറത്തിറങ്ങുകയായിരുന്നു.
പതിനായിരക്കണക്കിന് പേരെന്ന്
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകള്‍ തന്നെ സ്വീകരിക്കാന്‍ എത്തിയത് എന്നാണ് വിമാനത്താവളത്തിന് പുറത്ത് വച്ച് ഫേസ്ബുക്ക് ലൈവില്‍ രജിത് കുമാര്‍ പറഞ്ഞത്. കൊറോണ നിയന്ത്രണങ്ങള്‍ക്ക് ഒരു പ്രശ്‌നവും സൃഷ്ടിക്കാതെ ആയിരുന്നു തനിക്ക് ലഭിച്ച സ്വീകരണം എന്നും രജിത് പറഞ്ഞു. ആരേയും അറിയിക്കാതെ ആണ് താന്‍ വന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിഗ് ബോസ് താരങ്ങളും
രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ ബിഗ് ബോസില്‍ നിന്ന് നേരത്തേ പുറത്താക്കപ്പെട്ട താരങ്ങളില്‍ ചിലരും ഉണ്ടായിരുന്നു. ഷിയാസ് കരീം, പരീക്കുട്ടി എന്നിവരായിരുന്നു ഇത്. ഷിയാസ് പുറത്ത് നില്‍ക്കുന്നുണ്ട് എന്ന വിവരം തനിക്ക് നേരത്തേ അറിയാമായിരുന്നു എന്നും രജിത് കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
വൈറല്‍
രജിത് കുമാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതിന്റേയും ആരാധകര്‍ സ്വീകരിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും രാത്രി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. രജിത് ആര്‍മി എന്ന പേരില്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഇത് വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
രേഷ്മ പുറത്തായതിലെ സന്തോഷം
രേഷ്മ എന്ന സഹ മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ച നടപടിയില്‍ ആണ് രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അന്തിമ തീരുമാനം മോഹന്‍ലാല്‍ രേഷ്മയ്ക്ക് വിടുകയായിരുന്നു. രജിത്തിനെ വീണ്ടും ഷോയില്‍ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടാണ് രേഷ്മ സ്വീകരിച്ചത്.
എന്തായാലും കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രേഷ്മയും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇതിന്റെ ആഹ്ലാദവും വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ആരാധകര്‍ പങ്കുവച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്ന്
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നത് എന്നാണ് വിമാനത്താവളത്തില്‍ വച്ചും രജിത് കുമാര്‍ ആവര്‍ത്തിച്ചത്. ടാസ്‌കിനിടെ തന്നെ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ് വിശദീകരണം. എന്തായാലും ബിഗ് ബോസ് ഹൗസില്‍ നടന്ന അക്രമത്തിന്റെ പേരില്‍ രജിത് കുമാറിനെതിരെ നിയമനടപടിയുണ്ടാകുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.
വിമാനത്താവളത്തിലെ സംഭവങ്ങളുടെ പേരിലും ഒരുപക്ഷേ നടപടികള്‍ നേരിടേണ്ടി വന്നേക്കാം.