ബിജെപി സഖ്യം ജോസിന് തിരിച്ചടിയാവും; അണികളേയും നേതാക്കളേയും പിളര്‍ത്താന്‍ യുഡിഎഫ്
കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി ഇനി ഏത് മുന്നണിയിലേക്ക് പോവും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ജോസ് കെ മാണി വിഭാഗത്തെ എടുത്ത് ചാടി മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ ഇടത് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ജോസ് കെ മാണി എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇടത് മുന്നണി തീരുമാനം വ്യക്തമാക്കുക. ചര്‍ച്ചകള്‍ക്കുള്ള വസരങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞിട്ടില്ലാത്തതിനാല്‍ ജോസ് കെ മാണിക്ക് യുഡിഎഫിലേക്ക് തന്നെ തിരികെ പോവാനുള്ള അവസരവും ഉണ്ട്.
പോംവഴി ബിജെപി
എന്നാല്‍ അവഹേളിച്ച് ഇറക്കി വിട്ട മുന്നണിയിലേക്ക് തിരികെ പോവാന്‍ മറ്റ് നേതാക്കള്‍ നിര്‍ബന്ധിച്ചാലും ജോസ് കെ മാണി തയ്യാറാവുമോയെന്ന കാര്യം സംശയമാണ്. യുഡിഎഫിലേക്ക് തിരികെ പോവാനും ഇടത് മുന്നണിയില്‍ കയറിക്കൂടാനും സാധിച്ചില്ലെങ്കില്‍ ജോസ് കെ മാണിക്ക് മുന്നിലുള്ള ഏക പോംവഴി ബിജെപി സഖ്യമാണ്.
സ്വാഗതം ചെയ്യും
ജോസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം വന്നയുടന്‍ തന്നെ നിലപാട് വ്യക്തമാക്കി ബിജെപി നേതൃത്വം മുന്നോട്ട് വന്നുവെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
ചർച്ച നടത്തി
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ബിജെപി ചർച്ച നടത്തിയെന്ന ജോസഫ് വിഭാഗത്തിന്റെ ആരോപണത്തെ സുരേന്ദ്രൻ നിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇതേ ആരോപണവുമായി പിസി ജോര്‍ജ്ജും രംഗത്തെതിയിട്ടുണ്ട്. രണ്ടു മാസമായി ബിജെപിയുടെ പുറകേ നടക്കുകയാണ് ജോസ് കെ മാണിയെന്നായിരുന്നു പിസി ജോർജിന്‍റെ ആരോപണം.
ദില്ലിയില്‍ പോയി
എന്‍ഡിഎയില്‍ കയറി അവിടെ എന്തെങ്കിലും സ്ഥാനങ്ങള്‍ കിട്ടണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആഗ്രഹം. നേരത്തെ തന്നെ ജോസ് കെ മാണി ദില്ലിയില്‍ പോയി ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്നും. ഈ അഹങ്കാരം വെച്ചാണ് യുഡിഎഫില്‍ മുന്നണി വിടുമെന്ന സമ്മര്‍ദ്ദം ചെലുത്തിയെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.
ബിജെപിക്ക് താല്‍പര്യം
പ്രമുഖമായ മറ്റ് കക്ഷികളൊന്നും മുന്നണിയിലില്ലാത്തതിനാല്‍ ജോസ് കെ മാണിയെ ഒപ്പം കൂട്ടാന്‍ ബിജെപിക്ക് താല്‍പര്യമുണ്ട്. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു കേരളാ കോൺഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. ഇദ്ദേഹം വഴിയുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന.
Recommended Video
മധ്യകേരളത്തില്‍
മധ്യകേരളത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. എന്‍എസ്എസിനും ജോസ് വിഭാഗത്തെ ബിജെപിക്ക് ഒപ്പം നിര്‍ത്തുന്നതിനാണ് താല്‍പര്യം.
ക്രിസ്ത്യന്‍ വോട്ട് ബാങ്കിലേക്ക്
ജോസിലൂടെ ക്രിസ്ത്യന്‍ വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ കഴിയുമെന്നും ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നു. രണ്ട് അംഗങ്ങാളാണ് പാര്‍ലമെന്‍റില്‍ ജോസ് വിഭാഗത്തിനുള്ളത്. ജോസ് കെ മാണി രാജ്യസഭാഗവും തോമസ് ചാഴിക്കാടന്‍ ലോക്സഭാംഗവുമാണ്. ബിജെപി പാളയത്തിലേക്ക് എത്തിയാൽ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യവും ഉറപ്പാണ്.
രാഷ്ട്രീയ ഭാവി
കേരള കോൺഗ്രസ് മുന്നണിയുടെ ഭാഗമായാല്‍ രണ്ട് എംപിമാരെ അധികമായി കേരളത്തിൽ നിന്നും എന്‍ഡിഎയ്ക്ക് ലഭിക്കും. പിസി തോമസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായി എന്‍ഡിഎയ്ക്ക് ലഭിക്കുന്ന ലോക്സഭാ അംഗമാവും തോമസ് ചാഴിക്കാടന്‍. ഇത്തരത്തില്‍ കേരള കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നത് ബിജെപിക്ക് ഒട്ടേറേ നേട്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയെ അത് എങ്ങനെ ബാധിക്കും എന്ന ചര്‍ച്ചകള്‍ സജീവമാണ്.
മറ്റൊരു പിളര്‍പ്പ്
ഒരു കേന്ദ്ര മന്ത്രി പദവി ലഭിച്ചേക്കാമെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിയാവും ബിജെപി സഖ്യം ജോസ് കെ മാണി വിഭാഗത്തിന് നല്‍കുക. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അണികളേയും നേതാക്കന്‍മാരേയും വിശ്വാസത്തിലെടുക്കാന്‍ ജോസിന് സാധിച്ചേക്കില്ല. ഇത് പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പിന് വഴിവെച്ചേക്കും.
അടിവേര് മാന്തും
ബിജെപിയുമായുള്ള കൂട്ടുക്കെട്ട് ജോസിന്‍റെ മാത്രം നേട്ടത്തിനാവുമെന്നുള്ള വിലയിരുത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തു ശക്തമാവും. യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ജോസ് കെ മാണി വിഭാഗത്തിനെതിരെ രംഗത്ത് വരികയും ചെയ്യും. ജോസ് കേന്ദ്ര മന്ത്രിയായി ദില്ലിയിലേക്ക് വിമാനം കയറുമ്പോള്‍ കേരളത്തില്‍ ജോസിന്‍റെ അടിവേര് മാന്താന്‍ പിജെ ജോസഫ് മുന്നിട്ടിറങ്ങും.
എംഎല്‍എമാര്‍ക്കും
ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജോസ് പക്ഷ നോതാക്കളെ ജോസഫ് തങ്ങളോടൊപ്പം നിര്‍ത്തും. എംഎല്‍എമാരായ എന്‍ ജയരാജും റോഷി അഗസ്റ്റിനും ബിജെപിയിലേക്ക് പോവുന്നതിനോട് താല്‍പര്യം ഉണ്ടാവില്ല. രണ്ട് പേരുടെ മണ്ഡലങ്ങള്‍ യുഡിഎഫ് സ്വാധീന മേഖലകളാണ്. എല്‍ഡിഎഫിലേക്ക് പോയാലും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.
കൂടുതല്‍ ശക്തരാവും
എന്നാല്‍ ബിജെപിക്ക് ഈ മണ്ഡലങ്ങളില്‍ വലിയ സാധ്യതകള്‍ ഇല്ലെന്ന് നില്‍ക്കെ അവരോടൊപ്പം കൂട്ടുകുടാന്‍ ഇവര്‍ തയ്യാറായേക്കില്ല. അതിനാല്‍ ബിജെപിയുമായുള്ള സഖ്യനീക്കങ്ങള്‍ക്ക് ഇവര്‍ തടസ്സം നിന്നേക്കും. ഇതിനെയെല്ലാം മറികടന്ന് ബിജെപിയൊടൊപ്പം ചേരാനാണാണ് ജോസിന്‍റെ തീരുമാനമെങ്കില്‍ പാര്‍ട്ടിയില്‍ വലിയ കൊഴിഞ്ഞു പോക്ക് ഉണ്ടാവും. സ്വാഭാവികമായും ഇവര്‍ പിജെ ജോസഫ്എ വിഭാഗത്തോടൊപ്പമാവം ചേരുക. ഇതോടെ ജെ ജോസഫ് വിഭാഗം കൂടുതല്‍ ശക്തരാവുകയും ചെയ്യും
സിപിഎം മുന്നില്‍ കാണുന്നു
ഇതോടെ ജോസ് മുന്നണിക്ക് പുറത്തായതിലൂടെയുള്ള നഷ്ടം നികത്താന്‍ കഴിയുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. അതേസമയം, ജോസിനായി ബിജെപി വലവിരിക്കുന്നത് സിപിഎം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിലൂടെ ബിജെപി കേരള രാഷ്ട്രീയത്തില്‍ സ്വാധീനം ശക്തമാക്കുമെന്ന അപകടം സിപിഎം മുന്നില്‍ കാണുന്നുണ്ട്. ജോസിന്‍റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ ഇക്കാര്യവും പരിഗണനയ്ക്ക് വരും.
കേരളത്തിൽ ഇന്ന് 121പേർക്ക് കോവിഡ്!! ഒരു മരണം! ഏറ്റവും കൂടുതൽ രോഗികൾ തൃശ്ശൂരിൽ! 79 പേർക്ക് രോഗമുക്തി