ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ചെങ്ങന്നൂരിൽ അക്രമം അഴിച്ചുവിട്ടു; ചെറിയനാട് നാളെ ബിജെപി ഹര്‍ത്താല്‍!
ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ വെള്ളിയാഴ്ച ബിജെപി ഹർത്താൽ. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് തൊട്ടു പിന്നാലെ സിപിഎം പ്രവർത്തകർ അക്രമം അവിച്ചുവിട്ടെന്ന് ആരോപിച്ചാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്.
ചെറിയനാട്ട് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സതീഷ് ചെറുവല്ലൂരിന്റെ വീടിനു നേരെ ആക്രമണം നടത്തിയെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. അക്രമികള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്തുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 67,303 വോട്ടുകളാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ രാമചന്ദ്രന്‍നായര്‍ നേടിയ വോട്ടുകളെക്കാള്‍ 17,000ത്തിലധിം നേടിയാണ് ചരിത്രവിജയം കുറിച്ചത്.
1987ലെ തിരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റെക്കോഡ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയാണ് ചെങ്ങന്നൂരിന്റെ വിധി നിര്‍ണയം തുടങ്ങിയത്. അവിടെ തുടങ്ങിയ ഇടത് മുന്നേറ്റം വോട്ടണ്ണലിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഭൂരിപക്ഷം ബൂത്തുകളിലും ഇടത് സ്ഥാനാര്‍ത്ഥിയുടെ കുതിപ്പാണ് കണ്ടത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ 46,347 വോട്ടുകള്‍ നേടി രണ്ടാമതെത്തി. ചെങ്ങന്നൂരില്‍ ബിജെപി കഴിഞ്ഞ തവണ നേടിയ വോട്ടുകളെക്കാള്‍ 7000ത്തിൽ പരം വോട്ടുകളുടെ കുറവോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനം നിലനിർത്തിയത്.