സന്ദീപ് വാര്യര്‍ തൃത്താലയില്‍? ഇത്തവണ പൊടിപാറും പോരാട്ടം... സുരേഷ് ഗോപി തൃശൂരില്‍, ശോഭ കഴക്കൂട്ടത്ത്?
കൊച്ചി: ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്ത് വരും. നേരത്തേ പുറത്ത് വന്ന സൂചനകളെ എല്ലാം അപ്രസക്തമാക്കുന്ന ചില തീരുമാനങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും എന്നാണ് വിവരം.
തൃത്താലയില്‍ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സുരേഷ് ഗോപിയെ തൃശൂരില്‍ മത്സരിപ്പിക്കാനാനാണ് നീക്കം, അല്ലെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍. ഇത്തവണ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പോരാട്ടമാണ് തൃത്താലയിലേത്. വിശദാംശങ്ങള്‍...
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

ബല്‍റാം തുടങ്ങി
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നിട്ടില്ലെങ്കിലും തൃത്താലയില്‍ സിറ്റിങ് എംഎല്‍എ വിടി ബല്‍റാം തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്നത് ഉറപ്പാണ്. ബല്‍റാം പ്രചാരണ പരിപാടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബല്‍റാം.

തിരിച്ചുപിടിക്കാന്‍ എംബി രാജേഷ്
സിപിഎമ്മിന്റെ കോട്ട എന്ന് അറിയപ്പെട്ടിരുന്ന തൃത്താല രണ്ട് തവണ കൈവിട്ടുപോയതിന്റെ നിരാശ സിപിഎമ്മിനുണ്ട്. ഇത്തവണ മണ്ഡലം തിരികെ പിടിക്കാന്‍ ശക്തനായ എംബി രാജേഷിനെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിറകെ രാജേഷ് പ്രചാരണത്തിലും സജീവമായിക്കഴിഞ്ഞു.

സന്ദീപ് കൂടി വരുമ്പോള്‍
ബിജെപിയുടെ തീപ്പൊരി യുവ നേതാക്കളില്‍ ഒരാളാണ് സന്ദീപ് വാര്യര്‍. ഇത്തവണ എംബി രാജേഷിനും വിടി ബല്‍റാമിനും എതിരെ സന്ദീപ് മത്സരിക്കാനിറങ്ങുകയാണെങ്കില്‍ ബിജെപി ക്യാമ്പും സജീവമാകും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കുകയാണ്.

പാലക്കാടോ തൃശൂരോ
സന്ദീപ് വാര്യര്‍ പാലക്കാട് മണ്ഡലത്തിലോ തൃശൂര്‍ മണ്ഡലത്തിലോ ആയിരിക്കും മത്സരിക്കുക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാലക്കാട് ഇ ശ്രീധരനെ ആണ് ബിജെപി പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദീപിനെ തൃത്താലയിലേക്ക് മാറ്റുന്നത് എന്നാണ് വിവരം.

തൃത്താലയിലെ ബിജെപി
ബിജെപിയ്ക്ക് ശക്തമായ സ്വാധീനം ഒന്നും അവകാശപ്പെടാനില്ലാത്ത മണ്ഡലം ആണ് തൃത്താല. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രമാനുഗതമായ വളര്‍ച്ച നേടിയിട്ടുണ്ട്. 2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഇവിടെ ലഭിച്ചത് 5,889 വോട്ടുകള്‍ മാത്രമായിരുന്നു. 2016 ല്‍ എത്തിയപ്പോള്‍ അത് 14,510 ആയി. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ 21,838 ആയി വര്‍ദ്ധിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 18,918 ആയി കുറഞ്ഞു.

പോരാട്ടം കനക്കും
തൃത്താല ഇതിനകം തന്നെ സംസ്ഥാന ശ്രദ്ധ നേടിക്കഴിഞ്ഞ മണ്ഡലം ആണ്. എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ പരാജയപ്പെടുത്തുന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും സിപിഎമ്മിനില്ല. എംബി രാജേഷ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ ഇടത് യുവജന പ്രസ്ഥാനങ്ങളെല്ലാം വലിയ ആവേശത്തിലും ആണ്.

വോട്ട് കച്ചവടം
തൃത്താലയില്‍ വിടി ബല്‍റാം സംഘപരിവാറുമായി വോട്ടുകച്ചവടം നടത്തുന്നു എന്ന ഒരു ആരോപണം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇത്തവണ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്നതിനാല്‍ അത്തരമൊരു ആരോപണത്തിന് സാധ്യതയില്ല.

സുരേഷ് ഗോപി തൃശൂരില്‍
സിനിമ തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ആളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് വഴങ്ങി സുരേഷ് ഗോപി മത്സര രംഗത്തുണ്ടാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച തൃശൂരില്‍ തന്നെ ആയിരിക്കും അദ്ദേഹം മത്സരിക്കാനിറങ്ങുക എന്നാണ് വിവരം. തിരുവനന്തപുരം സെന്‍ട്രലിലും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.

ശോഭ സുരേന്ദ്രനും രംഗത്ത്
മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ മറ്റൊരു ബിജെപി നേതാവാണ് ശോഭ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വത്തോട് കലഹിച്ച് ഒരു വര്‍ഷത്തോളം സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്ന ശോഭ സുരേന്ദ്രന്‍ സാധ്യതാ പട്ടികകളില്‍ ഇടം നേടിയിരുന്നില്ല. എന്നാല്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications