'ഭീകരവാദ സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി': കെ സുരേന്ദ്രൻ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം നൽകിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഗ്നിശമന സേനയുടെ പരിശീലനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോട് കൂടിയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ പൊലീസിനെ മാത്രമല്ല എല്ലാ സർക്കാർ ഫോഴ്സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: '' ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി. പോപ്പുലർ ഫ്രണ്ട്ന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദ്ദാഹരണമാണ്.

ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം. പരിശീലകർക്കുള്ള ഉപഹാരം ഇവർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും സ്വീകരിച്ചത് ലജ്ജാകരമാണ്. കേരളത്തിൽ പൊലീസിനെ മാത്രമല്ല എല്ലാ സർക്കാർ ഫോഴ്സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുകയാണ്. നേരത്തെ പോപ്പുലർ ഫ്രണ്ടുകാർക്ക് രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത പൊലീസുകാരനെ ബിജെപിയുടെ സമ്മർദ്ദഫലമായി സർവ്വീസിൽ നിന്നും പുറത്താക്കിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ആലുവയില്‍ വെച്ചായിരുന്നു കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം നല്‍കിയതായി ആരോപണം ഉയര്‍ന്നത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനത്തിലായിരുന്നു തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ വെച്ചുളള പരിപാടി. സംഭവത്തില്‍ അഗ്നിശമന സേനാ മേധാവി ബി സന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടു.












Click it and Unblock the Notifications