സിപിഎമ്മില്‍ നിന്നും ഭക്തരായ സഖാക്കളെ ഘര്‍വാപ്പസി നടത്തും.. പ്രഖ്യാപനവുമായി ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിവാദത്തോടെ കേരളത്തില്‍ ബിജെപിക്ക് ഇതുവരെ ഇല്ലാത്ത മൈലേജാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു നേട്ടവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറയാനില്ലാത്തവര്‍ക്ക് വീണ് കിട്ടിയ ലോട്ടറിയാണ് ശബരിമല എന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല കത്തുന്ന പശ്ചാത്തലത്തില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് അണികളേയും നേതാക്കളേയും ബിജെപിയിലെത്തിക്കാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടക്കുന്നു.
കോണ്‍ഗ്രസില്‍ നിന്ന് നേതൃപദവികള്‍ വഹിക്കുന്നവരടക്കം ബിജെപിയിലേക്ക് ഇതിനകം തന്നെ ഒഴുകിത്തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടത്പക്ഷത്ത് നിന്നും പലരും ബിജെപിയിലേക്ക് പോകുന്നു. അയ്യപ്പഭക്തരായ സഖാക്കളെ ബിജെപിയിലേക്ക് ഘര്‍വാപ്പസി നടത്തും എന്നാണ് ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനം.
അണികളെ ചോർത്താനുളള നീക്കം
സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഒരു സ്ഥാനം ശബരിമല വിവാദത്തിലൂടെ ബിജെപിക്ക് ലഭിച്ചിട്ടുണ്ട് എന്നത് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ല. ഈ മൈലേജ് രാഷ്ട്രീയ നേട്ടത്തിന് പരമാവധി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതും. വമ്പന്‍ സ്രാവുകള്‍ ബിജെപിയിലേക്ക് എത്തും എന്നാണ് നേതാക്കളടക്കം അവകാശപ്പെടുന്നത് എങ്കിലും ഇതുവരെ അങ്ങനൊന്ന് കേരളത്തില്‍ നടന്നിട്ടില്ല.
വൻ സ്രാവുകളാരുമില്ല
കെപിസിസി നിര്‍വ്വാഹന സമിതി അംഗമായിരുന്ന, സജീവ രാഷ്ട്രീയത്തിലില്ലാത്ത ജി രാമന്‍ നായരെ പോലൊരു നേതാവിനെ മാത്രമാണ് പ്രമുഖരുടെ പട്ടികയെടുത്താല്‍ ബിജെപിക്ക് മറുകണ്ടം ചാടിക്കാന്‍ സാധിച്ചിട്ടുളളത്. സിപിഎമ്മില്‍ നിന്നാകട്ടെ ഒരാളെ പോലും കിട്ടിയിട്ടുമില്ല. സിപിഎമ്മില്‍ നിന്നും പ്രമുഖന്‍ എത്തുമെന്നൊക്കെ ശ്രീധരന്‍ പിളള പ്രഖ്യാപിച്ചുവെങ്കിലും ബിജെപിയില്‍ ചേര്‍ന്നത് മുന്‍ എസ്എഫ്‌ഐ നേതാവിനെ പോലുളളവര്‍ മാത്രമാണ്.
സഖാക്കളെ ഘർവാപ്പസി നടത്തും
എന്നാല്‍ അണികള്‍ക്കിടയില്‍ നിന്ന് പലരും ബിജെപിയിലേക്ക് പോകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മില്‍ നിന്നും ഭക്തരായ സഖാക്കളെ ബിജെപി ഘര്‍വാപ്പസി നടത്തും എന്നാണ് മീഡീയാ വണ്‍ ചാനലിലെ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന് അകത്തുളള സഖാക്കള്‍ പോലും സുപ്രീം കോടതി വിധിയില്‍ വേദനിക്കുന്നുവെന്ന് ശോഭ പറഞ്ഞു.
പ്രക്ഷോഭം നിർത്തില്ല
ജനുവരിയില്‍ സുപ്രീം കോടതി റിവ്യൂ ഹര്‍ജികളില്‍ വാദം കേള്‍ക്കും വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ നിലപാടെടുത്താല്‍ ബിജെപി പ്രതിഷേധം അവസാനിപ്പിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ശോഭാ സുരേന്ദ്രന്റെ മറുപടി. പ്രക്ഷോഭം ബിജെപി അവസാനിപ്പിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
സഖാക്കൾ പോലും വേദനിക്കുന്നു
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് ഗ്രാമതലത്തിലും പഞ്ചായത്ത് തലത്തിലും ഓരോ വീടുകളിലും ചെന്ന് ബിജെപി ജനങ്ങളിലേക്ക് എത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുളളിലെ സഖാക്കള്‍ പോലും വേദനിക്കുകയാണ്. കാരണം മണ്ഡലകാലം ആയിക്കഴിഞ്ഞാല്‍ അവര്‍ സഖാവല്ല.
ഭക്തരെ തിരികെ എത്തിക്കും
മറിച്ച് ഒരു അയ്യപ്പഭക്തന്‍ മാത്രമാണ്. അങ്ങനെയുളള പാര്‍ട്ടിക്കാരെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കാന്‍ സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഈശ്വരവിശ്വാസത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളായി അണികളെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. അവരെ തങ്ങള്‍ ഘര്‍വാപസി നടത്തും. ഭക്തരായിട്ടുളള സഖാക്കള്‍ കൂടി തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് തിരികെ വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വീഡിയോ കാണാം
മീഡിയ വൺ ചാനൽ ചർച്ച പൂർണരൂപം