31 ലക്ഷം ബിജെപി മെമ്പര്‍മാര്‍; എന്നിട്ടും ആകെ ലഭിച്ച് വോട്ട് കണ്ട് ഞെട്ടി നേതൃത്വം; വന്‍ കുറവ്
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില്‍ വലിയ അസംതൃപ്തിയാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്. വി മുരളീധരന്‍-കെ സുരേന്ദ്രന്‍ പക്ഷത്തിനെതിരെയായിട്ടാണ് വിമര്‍ശനങ്ങള്‍ ശക്തമാവുന്നത്. ഇതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പിസം വീണ്ടും ശക്തമാവുകയും ചെയ്തു.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് വോട്ട് കുറഞ്ഞതുള്‍പ്പടേയുള്ള വിഷയങ്ങളില്‍ വി മുരളീധര പക്ഷത്തിനെതിരെ മറുപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടെങ്കിലും നേതൃമാറ്റം ഉണ്ടാവുമോയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ സൂചനകള്‍ വന്നിട്ടില്ല.

വലിയ പ്രതീക്ഷ
വലിയ പ്രതീക്ഷകളോടെയായിരുന്നു ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേതൃത്വം നേരിട്ടത്. പത്തലേറെ സീറ്റുകളില്‍ വിജയിക്കാന‍് കഴിയുമെന്നായിരുന്നു കണക്ക് കൂട്ടല്‍. പത്തില്ലെങ്കില്‍ ഏത് സാഹചര്യത്തിലും അഞ്ചില്‍ കുറയാത്ത സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വം പോലും പ്രതീക്ഷിച്ചു.

അഞ്ച് മണ്ഡലത്തില്‍
മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, തൃശൂര്‍ മണ്ഡലങ്ങളിലായിരുന്നു എത്ര വലിയ തിരിച്ചടിയുണ്ടായാലും ബിജെപി വിജയം പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തന്നെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ള ദേശീയ നേതാക്കളുടെ വന്‍ പട തന്നെ കേരളത്തില്‍ പ്രചാരണം നയിച്ചു.

സീറ്റിങ് സീറ്റും നഷ്ടമായി
എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിഞ്ഞു. ഏക സീറ്റിങ് സീറ്റ് നഷ്ടമായ ബിജെപിക്ക് വീണ്ടും കേരള നിയമസഭയില്‍ സംപൂജ്യരായി. നേമം ഉള്‍പ്പടെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതില്‍ വോട്ടുകള്‍ കുറഞ്ഞു.

കെ സുരേന്ദ്രന്‍
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നെങ്കിലും രണ്ടിടത്തും നിലം തൊട്ടില്ല. മഞ്ചേശ്വരും കോന്നിയിലുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചത്. രണ്ടിടത്തും പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് രണ്ടാമത് എത്താന്‍ സാധിച്ചെങ്കിലും കോന്നിയില്‍ മൂന്നാമതായി.

കഴക്കൂട്ടത്ത്
തികഞ്ഞ് വിജയ പ്രതീക്ഷയുണ്ടായിരുന്ന തൃശൂരിലും മൂന്നാമതായി. പാലക്കാടും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഇ ശ്രീധരന് സാധിച്ചെങ്കിലും അവസാന നിമിഷം ഷാഫി പറമ്പിലിന് പിന്നില്‍ രാണ്ടാമാതായി ഫിനിഷ് ചെയ്യാന്‍ മാത്രമേ കഴിഞ്ഞുള്ളു. കഴക്കൂട്ടത്ത് കഴിഞ്ഞ തവണ വി മുരളീധരന് കിട്ടിയതിനേക്കാള്‍ ആറായിരത്തിലേറെ വോട്ടിന്‍റെ കുറവാണ് ഇത്തവണ ശോഭാ സുരേന്ദ്രന് ഉണ്ടായിരിക്കുന്നത്.

ഏകപക്ഷീയ പുനഃസംഘടന
കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായശേഷം നടത്തിയ ഏകപക്ഷീയ പുനഃസംഘടനയടക്കമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ 31 ലക്ഷം പ്രാഥമിക അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയാണെങ്കിലും ആകെ ലഭിച്ച വോട്ടുകള്‍ 23.5 ലക്ഷം മാത്രമാണ്.

ബിഡിജെഎസും
സഖ്യകക്ഷിയായ ബിഡിജെഎസിന്‍റെ പ്രകടകനവും അതിദയനീയമായിരുന്നു. അവരുടെ പ്രകടനം കൂടി കണക്കിലെടുത്താല്‍ വോട്ടില്‍ ഉണ്ടായ ചോര്‍ച്ചയുടെ ആഴം വര്‍ധിക്കും. ത്. ബിഡിജെഎസിന്റെ വോട്ട്കൂടി കണക്കിലെടുത്താൽ അതിദയനീയമാണ് വോട്ട് ചോർച്ച. 2016ൽ എട്ട് ലക്ഷത്തോളം വോട്ട് ലഭിച്ച ബിഡിജെഎസ് ഇത്തവണ 20 സീറ്റിൽ മത്സരിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിന്റെ പകുതി വോട്ടുപോലും ലഭിച്ചില്ല.

ഹെലിക്കോപ്ടര്‍ പ്രചരണം
കെ സുരേന്ദ്രന്‍ ഒരു മണ്ഡലത്തില്‍ മാത്രം മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഹെലിക്കോപ്ടര്‍ പ്രചരണം ഉള്‍പ്പടെ നെഗറ്റീവ് ഇംപാക്ട് സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ താഴക്കിടയിലേക്ക് കൃത്യമായി എത്തിയില്ലെന്ന പരാതിയും ശക്തമാണ്.

വിമര്‍ശനങ്ങള്‍
ജില്ലാതല തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ അതിശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. തലശ്ശേരിയില്‍ മത്സരിക്കുന്നതിനായി നല്‍കിയ എന്‍. ഹരിദാസിന്റെ നാമനിനിര്‍ദേശ പത്രിക തള്ളിപോയത് ജില്ലാ കമ്മിറ്റിയുടെ ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്ത് നിലപാട് സ്വീകരിക്കണം
സ്ഥാനാര്‍ത്ഥിത്വം തള്ളിയതിന് ശേഷവും എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും ഏക നിലപാട് സ്വീകരിക്കാന‍് സാധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. നേരത്തെ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ യോഗങ്ങളിലും നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.












Click it and Unblock the Notifications