ശശി തരൂർ അല്ല, മൊല്ലാക്ക തരൂർ, മുസ്ലീംകൾക്ക് മെക്ക പോലെയാണ് രാമജന്മഭൂമിയായ ഈ നാടെന്ന് ഗോപാലകൃഷ്ണൻ!
കൊച്ചി: തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണം എന്നാണ് ബിജെപി നേതാവിന്റെ പരിഹാസം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് എതിരായ മതേതര റാലിയുടെ പശ്ചാത്തലത്തിലാണ് തരൂരിനെതിരെ ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുളളത്.
രാജ്യമൊട്ടാകെ പൗരത്വ നിയമത്തിന് എതിരെ മതേതര റാലി നടക്കുന്നു എന്നാണ് ഒരു വിഭാഗം പ്രചാരണം നടത്തുന്നതെന്നും എന്നാല്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന മതേതര റാലിയില്‍ അള്ളാഹു അക്ബര്‍ എന്നും തക്ബീര്‍ ബോലൊ എന്നുമാണ് മുദ്രാവാക്യം വിളിച്ചത് എന്നുമാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

മതേതരവാദിയായ ശശി തരൂരാണ് ആ പരിപാടി ഉദ്ഘാടനം ചെയ്തത് എന്നും അങ്ങനെയെങ്കില്‍ തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കേണ്ടി വരുമെന്നും ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. മതസംഘടനകള്‍ നടത്തുന്ന പരിപാടിയാണ് എങ്കില്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ല. ശബരിമല സമരത്തില്‍ ശരണം വിളിച്ചതിനെ ഗോപാലകൃഷ്ണന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മതസംഘടനകള്‍ നടത്തുന്നതല്ലാത്ത പരിപാടിയില്‍ അള്ളാഹു അക്ബര്‍ വിളിക്കുകയും അവിടെ വന്ന് പ്രസംഗിച്ചിട്ട് താന്‍ മതേതരവാദിയാണ് എന്ന് പറയുകയും ചെയ്യുമ്പോള്‍ അയാളെ ശശി തരൂര്‍ എന്നല്ല മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കാനുളള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ക്ക് മെക്കയും ജൂതന്മാര്‍ക്ക് ജറുസലേമും എങ്ങനെയാണോ അത് പോലെയാണ് രാമന്റെയും കൃഷ്ണന്റെയും ജന്മഭൂമിയായ ഈ നാടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പൗരത്വ നിയമത്തില്‍ കേന്ദ്രം ഒരു മാറ്റവും വരുത്തില്ലെന്നും നിയമം മുസ്ലീംകള്‍ക്ക് എതിരല്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications