രാഷ്ട്രീയത്തിൽ ഒറ്റയാനായി, എങ്ങും എത്തിച്ചേരാൻ കഴിഞ്ഞില്ല; തരൂരിന് നിരാതി വിഭ്രാന്തിയാണെന്ന് ബി ഗോപാലകൃഷ്ണൻ
തൃശൂര്‍: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയത്തില്‍ ഒറ്റയനായി എങ്ങും എത്തിചേരാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീമാന്‍ ശശി തരൂരെന്നും അദ്ദേഹത്തിന് നിരാതി വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനെതിരെയും ശശി തരൂര്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം.
ശശി തരൂരിന് നിരാതി വിഭ്രാന്തി
ഉത്തരവാദിത്വം പേറി ബഹുമാനവും ആദരവും നേടിയ ശേഷം പെട്ടന്ന് ഒന്നുമാകാതെ വരുമ്പോഴുണ്ടാകുന്ന ഉന്മാദവസ്ഥയാണ് 'നിരാതി വിഭ്രാന്തി'. കുടുംബം നഷ്ടപ്പെട്ട് രാഷ്ട്രീയത്തില്‍ ഒറ്റയനായി എങ്ങും എത്തിചേരാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീമാന്‍ ശശി തരൂരിനും ഇത് സംഭവിച്ചിട്ടുള്ളത് .
നിരന്തരം തുടരുകയാണ്
തനിക്കു സാധിക്കാത്ത കാര്യങ്ങള്‍ ചെയ്തു സമൂഹത്തില്‍ ആദരവ് നേടുന്നവരെ കാണുമ്പോള്‍ ഈ വിഭ്രാന്തിക്കാര്‍ എന്തും പറയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനേയും വില കുറഞ്ഞ നിലവാരമില്ലാത്ത വിമര്‍ശനങ്ങള്‍ കൊണ്ട് പിറകില്‍ നിന്ന് കുത്തി കൊല്ലാന്‍ ശ്രമിക്കുന്നത് നിരന്തരം തുടരുകയാണ് ശ്രീമാന്‍ തരൂര്‍.
ഒരു പോലെ പ്രകീര്‍ത്തിച്ചതാണ്
കോവിഡിന്റെ ആദ്യ തരംഗത്തെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഫല പ്രദമായി പ്രതിരോധിച്ചത് ഇന്ത്യയാണന്ന് ലോകവും ലോകാരോഗ്യ സംഘടനയും ഒരു പോലെ പ്രകീര്‍ത്തിച്ചതാണ്. എന്നിട്ടും ശ്രീമാന്‍ തരൂര്‍ പറയുന്നു പാത്രം കൊട്ടി വിളക്ക് കത്തിച്ച അന്ധവിശ്വാസം കൊണ്ട് ഒന്നാം തരംഗത്തെ തടയാന്‍ നോക്കിയത് കൊണ്ടാണ് രണ്ടാം തരംഗം ഉണ്ടായതത്രെ.
ആനന്ദ നൃത്തം ചവിട്ടി
ഹൂസ്റ്റണിലെ 'നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസന്‍' ചീഫ് ഡീന്‍ ആയ പീറ്റര്‍ ഹോട്ട്‌സ് കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തിലെ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഇന്ത്യ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് കൈവരിക്കുന്നതെന്ന് പറയുമ്പോഴാണ് മാഹാമാരിയെ മറയാക്കി, രണ്ടാം തരംഗത്തിലെ കബന്ധങ്ങളില്‍ ശ്രീമാന്‍ തരൂര്‍ ആനന്ദ നൃത്തം ചവിട്ടി ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
അരയും തലയും മുറുക്കി
കോവിഡിനെ നേരിടാന്‍ അരയും തലയും മുറുക്കി ജനങ്ങള്‍ ഒന്നിക്കുമ്പോഴാണ് ഒരു പാര്‍ലമന്റേറിയന്‍ ഒന്നും ചെയ്യാതെ ഇത്തരം വിടുവായിത്തം പറയുന്നത്. കോവാക്‌സിനെതിരെ ഇദ്ദേഹം നടത്തിയ വിലകുറഞ്ഞ വാദങ്ങള്‍ ജനങ്ങളില്‍ ഭീതി മാത്രമാണ് ഉണ്ടാക്കിയത് - ഇപ്പോള്‍ പുതിയ വാദം വാക്‌സിന്‍ തികയുന്നില്ലന്നും മറ്റ് കമ്പനികളെ കൊണ്ട് ഉല്‍പ്പാദനം കൂട്ടണമെന്നുമാണ്.
ഭഗരീഥ പ്രയത്‌നങ്ങള്‍
കോവി ഷീല്‍ഡ് വാക്‌സിന്‍ മറ്റ് കമ്പനികള്‍ക്ക് ഉണ്ടാക്കാന്‍ കഴിയില്ലന്ന് ഈ എം പി ക്ക് അറിയാത്തതൊന്നുമല്ല. അറുപത് വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് എംപിക്ക് വിശ്വസിച്ചു വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന എത്ര പൊതുമേഖല കമ്പനികള്‍ ഇന്ത്യയിലുണ്ടെന്നു അറിയാതിരിക്കാന്‍ വഴിയില്ലല്ലോ? എല്ലാം അറിയാം മോദി സര്‍ക്കാര്‍ നടത്തുന്ന ഭഗരീഥ പ്രയത്‌നങ്ങള്‍ ഉള്‍പ്പടെ.
കോണ്‍ഗ്രസ്സിന്റെ കുടിപ്പക
ഒന്നും അറിയാത്തതല്ല, പക്ഷെ കോവിഡ് വൈറസ്സിനേക്കാള്‍ മാരകമായ കോണ്‍ഗ്രസ്സിന്റെ കുടിപ്പകയും, എല്ലാം നഷ്ട്ടപെട്ടു എന്ന തോന്നലില്‍ നിന്നുണ്ടായ നിരാതി വിഭ്രാന്തിയുമാണ് തരൂരിനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.