പത്തനംതിട്ട പിടിക്കാൻ ബിജെപിയുടെ ആയുധം പിസി ജോർജ്, ഒപ്പം നിൽക്കാൻ പിസി ജോർജിന് മോഹന വാഗ്ദാനം
തിരുവനന്തപുരം: ശബരിമലയെ മറയാക്കി കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുളള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന പിസി ജോര്‍ജിന്റെ പ്രഖ്യാപനം. ഇടതും വലതും പിസി ജോര്‍ജിന് മുന്നില്‍ വാതിലടച്ചതോടെയാണ് പിസി ജോര്‍ജ് ബിജെപിയുടെ നേര്‍ക്ക് ചുവട് വെച്ചിരിക്കുന്നത്. നിയമസഭയിലും പിസി ജോര്‍ജ് ബിജെപിയോട് സഹകരിക്കും.
എന്നാല്‍ തന്റെ പാര്‍ട്ടിയായി ജനപക്ഷം എന്‍ഡിഎയില്‍ ചേരുമോ എന്നത് പിസി ജോര്‍ജ് വ്യക്തമാക്കിയിട്ടില്ല. അതേസമയം പൂഞ്ഞാര്‍ എംഎല്‍എയെ മുന്നണിയുടെ ഭാഗമാക്കാനാണ് ബിജെപിയുടെ ശ്രമം. മകന്‍ ഷോണ്‍ ജോര്‍ജിന് ലോക്‌സഭാ സീറ്റെന്ന വാഗ്ദാനമാണ് പിസി ജോര്‍ജിന് മുന്നിലുളളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവിയുടുത്ത് പിസി ജോർജ്
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍. ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷക വേഷം അണിഞ്ഞിരിക്കുന്ന പത്തനംതിട്ടയില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടി മുന്നില്‍ക്കണ്ടാണ് ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ് ബിജെപിക്കൊപ്പം കൂടിയിരിക്കുന്നത്. മുന്നണി ബന്ധമുണ്ടാക്കുമോ എന്ന് പിസി ജോര്‍ജ് തീരുമാനിക്കാനിരിക്കുകയാണ്.
പത്തനംതിട്ട പിടിക്കാൻ
പിസി ജോര്‍ജിന് വലിയ സ്വാധീനമുളള പൂഞ്ഞാര്‍ അടക്കമുളള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിയാല്‍ സാധിക്കുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. മകന്‍ ഷോണ്‍ ജോര്‍ജിന് പത്തനം തിട്ട ലോക്‌സഭാ സീറ്റ് വെച്ച് നീട്ടി പിസി ജോര്‍ജിനെ പാളയത്തിലെത്തിക്കുക എന്നതാണ് ബിജെപിയുടെ പദ്ധതിയെന്ന് സൂചനയുണ്ട്. ഈ മോഹന വാഗ്ദാനം പിസി തള്ളാനിടയില്ലെന്നും ബിജെപി കരുതുന്നു.
മകന്റെ രാഷ്ട്രീയ ഭാവി
കേരള കോണ്‍ഗ്രസില്‍ കെഎം മാണി മകന്‍ ജോസ് കെ മാണിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചിരുന്ന പിസി ജോര്‍ജിനിപ്പോള്‍, ഇടതും വലതും കൈവിട്ട സ്ഥിതിക്ക് മകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ ബിജെപി തന്നെ ശരണം എന്ന അവസ്ഥയായിരിക്കുന്നു. പിസി ജോര്‍ജ് ഒപ്പം നിന്നാല്‍ പത്തനംതിട്ടയില്‍ ഒരു ലോക്‌സഭാ സീറ്റുറപ്പാണെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
ഔദ്യോഗികമായി ക്ഷണിക്കും
നിയമസഭയില്‍ ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതിന് പിന്നാലെ എന്‍ഡിഎയിലേക്ക് പിസി ജോര്‍ജിനെ ബിജെപി ഔദ്യോഗികമായി തന്നെ ക്ഷണിച്ചേക്കും. അതേസമയം എന്‍ഡിഎയുടെ ഭാഗമാകണോ എന്ന കാര്യത്തില്‍ പിസി ജോര്‍ജിന് ആശയക്കുഴപ്പമുണ്ട്. ബിജെപിയോട് കൂട്ട് കൂടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നവര്‍ കൈവിട്ട് കളയുമോ എന്ന ആശങ്കയാണ് പിസി ജോര്‍ജിനും പാര്‍ട്ടിക്കുമുളളത്.
തുടക്കം മാത്രം
പിസി ജോര്‍ജിന്റെ വരവ് ഒരു തുടക്കം മാത്രമാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളളയുടെ പ്രതികരണം. പിസി ജോര്‍ജിന് പിന്നാലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ എന്‍ഡിഎയില്‍ എത്തുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു. അടുത്ത ആഴ്ചയോടെ കേരള രാഷ്ട്രീയത്തില്‍ പുതിയ സാഹചര്യം ഉരുത്തിരിഞ്ഞ് വരുമെന്നും ശ്രീധരന്‍ പിളള പ്രതികരിച്ചു.
ബിജെപി സ്നേഹം
ബിജെപിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ് പിസി ജോര്‍ജ്. ശബരിമല വിഷയത്തില്‍ തനിക്ക് ബിജെപിയോട് സ്‌നേഹം കൂടുതലാണ്. താന്‍ നേരത്തെ തന്നെ ബിജെപിയോട് സഹകരിച്ചിരുന്നുവെന്നും ഇപ്പോഴാണ് അവരുടെ അനുമതി ലഭിച്ചതെന്നും പിസി ജോര്‍ജ് പ്രതികരിക്കുകയുണ്ടായി. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച ശേഷമാണ് പിസി ജോര്‍ജ് ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നത്.
കറുപ്പുടുത്ത് സഭയിൽ
നിയമസഭാ സമ്മേളനത്തിന് പിസി ജോര്‍ജും ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലും കറുപ്പുടുത്താണ് എത്തിയത്. രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ ആലോചിക്കുന്നതായി പിസി ജോര്‍ജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിഎസ് ശ്രീധരന്‍ പിളളയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിയമസഭയില്‍ സഹകരിക്കാനുളള തീരുമാനം. പിസി ജോര്‍ജ് മുന്നണിയിലേക്ക് എത്തുകയാണ് എങ്കില്‍ എന്‍ഡിഎയ്ക്ക് കേരള നിയമസഭയില്‍ അംഗബലമേറും.
ഹുക്ക വലിക്കുന്ന ഹനാൻ, വീണ്ടും സൈബർ ആക്രമണം, മീന്‍ വെള്ളം തലയില്‍ കമിഴ്ത്തുമെന്ന് ഹനാൻ