അമിത് ഷായുടെ നിർദ്ദേശം പാലിക്കാനായില്ല; എങ്ങുമെത്താതെ സംസ്ഥാന ബിജെപി നേതൃത്വം
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ പ്രതീക്ഷകളോടെ ബിജെപി തുടക്കം കുറിച്ച് മെമ്പർഷിപ്പ് ക്യാംപെയിൻ പാളുന്നുവെന്ന് റിപ്പോർട്ടുകൾ. പാർട്ടിയിലേക്ക് കൂടുതൽ അംഗങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ തലത്തിൽ അംഗത്വ ക്യാംപെയിൻ ആരംഭിച്ചത്. കേരളത്തില്‍ അധികാരം പിടിക്കുക എന്നത് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് കേരളത്തിലെ നേതാക്കൾക്ക് മുമ്പിൽ അമിത് ഷാ കൃത്യമായ നിർദ്ദേശങ്ങൾ വെച്ചിരുന്നു.
ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!
30 ലക്ഷത്തോളം ആളുകളെയെങ്കിലും അംഗത്വ ക്യാംപെയിന്റെ ഭാഗമായി പാർട്ടിയിൽ എത്തിക്കണമെന്നായിരുന്നു അമിത് ഷായുടെ നിർദ്ദേശം. എന്നാൽ ഇതുവരെ നാലര ലക്ഷം ആളുകളെ മാത്രമാണ് സംസ്ഥാന നേതാക്കൾ പുതിയതായി പാർട്ടിയിൽ ചേർക്കാനായത്. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പാർട്ടിയിൽ എത്തുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു.
30 ലക്ഷം
കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് കേരളത്തിൽ അംഗത്വ വിതരണ ക്യാംപെയിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആഗസ്റ്റ് 11നാണ് കേരളത്തിൽ അംഗത്വ പ്രചാരണം അവസാനിക്കുന്നത്. നിലവിൽ 21 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ബിജെപിക്കുള്ളത്. എന്നാൽ ഇവരുടെ അംഗത്വം പുതുക്കുന്ന നടപടി പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. അംഗങ്ങളുടെ എണ്ണത്തിൽ നിലവിലുള്ളതിന്റെ 20 ശതമാനമെങ്കിലും വർദ്ധനവ് ഉണ്ടായാൽ മാത്രമെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളുവെന്ന് നേതാക്കൾ പറയുന്നു.
ജൂൺ 7ന്
ജൂൺ ഏഴിനാണ് കേരളത്തിൽ അംഗത്വ പ്രചാരണം തുടങ്ങിയത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ തലത്തിൽ ക്യാംപെയിന് തുടക്കം കുറിച്ചത്. സാധാരണ ഗതിയിൽ നിലവിലുള്ള അംഗങ്ങൾ 2021 വരെ അംഗത്വം പുതുക്കേണ്ടതില്ല. 2021 വരെ ഇവർക്ക് അംഗത്വമുണ്ട്. എന്നാൽ നിലവിലെ അംഗങ്ങളും അംഗത്വം പുതുക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നാലര ലക്ഷത്തോളം അംഗങ്ങളെ മാത്രമാണ് ചേർത്തതെന്നാണ് റിപ്പോർട്ട്.
നേതൃത്വത്തിനെതിരെ
അതേ സമയം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ പാർട്ടിക്ക് അനുകൂലമാണെങ്കിലും അത് പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച വന്നുവെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. സജീവ പ്രവർത്തനത്തിറങ്ങാൻ ആവശ്യത്തിന് പ്രവർത്തകരില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാകാത്തതും തിരിച്ചടിയായിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആർഎസ്എസ് പ്രവർത്തകർ ഗുരുപൂജ പോലുള്ള പരിപാടികളുടെ തിരക്കിലായിരുന്നു. നിലവിലുള്ള അംഗങ്ങൾ പുതിയ മൊബൈൽ ഫോണിലൂടെ വീണ്ടും പേരു ചേർക്കുന്നത് മൂലം പുതിയ അംഗങ്ങളാണെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കുമോയെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.
കേരളം പിടിക്കാൻ
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ ശബരിമല സമരങ്ങൾ ഏറ്റവും പ്രതിഫലിച്ചേക്കുമെന്ന് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ബിജെപി പിന്തള്ളപ്പെട്ടു. വിജയം ഉറപ്പിച്ച തിരുവനന്തപുരം മണ്ഡലത്തിലും നിരാശയായിരുന്നു ഫലം. സംസ്ഥാനത്ത് ആറ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ് ബിജെപി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്നാണ് പ്രതീക്ഷ.
കേരളം പിടിക്കണം
നിലവിൽ 11 കോടി അംഗങ്ങളാണ് ബിജെപിയിലുള്ളത് ഇത് 14 കോടിയോളം എത്തിക്കാനാണ് ബിജെപി അംഗത്വ ക്യാംപെയിൽ ആരംഭിച്ചത്. കേരളം അടക്കം ബിജെപിയെ പുറത്ത് നിർത്തിയിരിക്കുന്ന സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാതെ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ തൃപ്തനാകില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായാണ് ബിജെപി കർണാടകത്തിലെ നേട്ടത്തെ വിലയിരുത്തുന്നത്.