സുരേന്ദ്രന്‍ തെറിക്കുമോ? നദ്ദ ഇന്ന് കേരളത്തിലെത്തും, കേരളത്തില്‍ വളരാനെന്ത് ചെയ്യണം, ആലോചന
കൊച്ചി: കേരളത്തില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച വളർച്ചയുണ്ടാക്കാനാവാത്തതില്‍ വലിയ അതൃപ്തിയായിരുന്നു ഈ മാസം ആദ്യം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പാർട്ടി നേതാക്കളെ അറിയിച്ചത്. കേന്ദ്രത്തില്‍ നിന്നും എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കിയിട്ടും സംസ്ഥാനത്ത് പാർട്ടിക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാനാവുന്നില്ല.
ഈ രീതി അംഗീകരിച്ച് പോവാന്‍ സാധിക്കില്ലെന്നും മോദി വ്യക്തമാക്കി. ഇതോടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള വന്‍ കർമ്മപദ്ധതിക്കാണ് ബി ജെ പി നേതൃത്വം രൂപം കൊടുത്തിരിക്കുന്നത്.

ഈ മാസം ആദ്യം കൊച്ചിയിൽ നടന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു, പാർട്ടിയുടെ കേരള ഘടകത്തിന് അടിത്തറ വിപുലീകരിക്കാൻ കഴിയാത്തതിൽ മോദി അതൃപ്തി പ്രകടിപ്പിച്ചത്. കേരളത്തിലെ ബി ജെ പിയുടെ എം എൽ എമാരുടെ എണ്ണം 2016ൽ നേടിയ ഏക സീറ്റിൽ നിന്ന് 2021ൽ പൂജ്യമായി കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ബി ജെ പി അധ്യക്ഷൻ ജെപി നദ്ദ ഇന്ന് സംസ്ഥാനത്ത് എത്തുന്നതോടെ ആരംഭിക്കുന്ന കേരള ഘടകത്തിലെ സംഘടനാപരമായ അഴിച്ചുപണിയില്‍ പ്രമുഖരുടെ തലകൾ ഉരുളാൻ സാധ്യതയുണ്ടെന്നാണ് പാർട്ടിയുടെ മുതിർന്ന ഭാരവാഹികളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്ന കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങളിലേക്കും ജനങ്ങളിലേക്കും കടന്ന് ചെല്ലുന്നതില്‍ പാർട്ടി പരാജയപ്പെട്ടതിൽ മോദി അതൃപ്തി പ്രകടിപ്പിച്ചതായും നേതാവ് പറഞ്ഞു.

ഇതാദ്യമായല്ല ക്രിസ്ത്യൻ സമൂഹത്തിലേക്ക് എത്തേണ്ടതിന്റെ ആവശ്യകത മോദി ഊന്നിപ്പറയുന്നത്. ജൂലൈയിൽ നടന്ന ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ, അഹിന്ദുക്കളുമായി ബന്ധപ്പെടാൻ പാർട്ടി നേതാക്കളോട് അദ്ദേഹം ഉപദേശിക്കുകയും ക്രിസ്ത്യൻ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് കേരളം സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൊച്ചി സമ്മേളനത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ബിജെപി കേരളത്തിലെ പാർട്ടി കാര്യങ്ങളുടെ ചുമതലക്കാരനായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറെ നിയമിക്കുകയും ചെയ്തു. 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 140ൽ 115 സീറ്റുകളിലും മത്സരിച്ച ബി ജെ പി ആകെ പോൾ ചെയ്ത വോട്ടിന്റെ 11.3 ശതമാനം നേടിയെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

2016-ൽ പാർട്ടി 98 സീറ്റുകളിൽ മത്സരിക്കുകയും 10.53 ശതമാനം വോട്ട് നേടുകയും ചെയ്തു. നേമം സീറ്റായിരുന്നു ബി ജെ പിക്ക് വിജയിക്കാന്‍ സാധിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ ഏറ്റവും ഉയർന്ന വോട്ട് വിഹിതം, മൊത്തം പോൾ ചെയ്ത വോട്ടിന്റെ 13 ശതമാനത്തോളം നേടാനായെങ്കിലും, സംസ്ഥാനത്ത് നിന്ന് പാർലമെന്റിലേക്ക് ഒരു അംഗത്തെപ്പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

ഈ മാസമാദ്യം പ്രധാനമന്ത്രി കോർ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്തുവെന്നും, സംസ്ഥാനത്തെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ മാത്രമാണ് മോദി ഊന്നൽ നൽകിയതെന്നുമാണ് കേരള ബി ജെ പി അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കുന്നത്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുകയും യൂണിറ്റുകളുടെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications